കാനഡ: ഇന്ത്യക്കാർക്ക് ഉള്‍പ്പെടേയുള്ളവർക്ക് വന്‍ ആശ്വാസം, എങ്കിലും ഏപ്രില്‍ കഴിഞ്ഞാല്‍ എന്ത് ചെയ്യും
കാനഡയിലെ ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികള്‍ക്ക് ആശ്വാസമായി പുതിയ തീരുമാനം. ആഴ്ചയിൽ 20 മണിക്കൂർ തൊഴിലെന്ന പരിധി താല്‍ക്കാലികമായ എടുത്ത് കളഞ്ഞ തീരുമാനം വീണ്ടും നീട്ടുമെന്നാണ് പ്രഖ്യാപനം. മുന്‍ തീരുമാന പ്രകാരം ഡിസംബർ 31 ഓടെ പഴയ 20 മണിക്കൂർ പ്രാബല്യത്തില്‍ വരേണ്ടതാണ്. ഇത് വിദ്യാർത്ഥികള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ നിലവിലെ കോഴ്സ് കഴിയുന്നത് വരെ, അതായത് ഏപ്രില്‍ മാസം വരെ സമയപരിധിയില്ലാതെ വിദ്യാർത്ഥികള്‍ക്ക് പാർട് ടൈം ജോബില്‍ ഏർപ്പെടാന്‍ സാധിക്കും.
2022 നവംബറിൽ ഒരു പൈലറ്റ് പ്രോജക്‌റ്റ് എന്ന നിലയിലായിരുന്നു സമയപരധി എടുത്ത് കളഞ്ഞത്. കാനഡയിലെ തൊഴിൽ സേനയിലെ ക്ഷാമം പരിഹരിക്കുന്നതിനായി ആദ്യം തൊഴിൽ പരിധി എടുത്തുകളഞ്ഞത്. ഇതിന് മുമ്പ്, അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ക്യാമ്പസിന് പുറത്ത് ആഴ്ചയിൽ 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ കഴിയൂമായിരുന്നുള്ളു. വർദ്ധിച്ചുവരുന്ന ട്യൂഷന്‍ ഫീസും മറ്റ് ചെലവുകളും വഹിക്കാൻ കൂടുതൽ ജോലി സമയം അനുവദിക്കണമെന്നുള്ളത് വിദ്യാർത്ഥികളുടെ ദീർഘനാളത്തെ ആവശ്യമാണ്.

തീരുമാനം നീട്ടിയ നിലപാട് വിദ്യാർത്ഥികളെ സംബന്ധിച്ച വലിയ ആശ്വാസമാണെന്നാണ് നോവ സ്കോട്ടിയയിലെ കേപ് ബ്രെട്ടൺ സർവകലാശാലയിൽ ഹെൽത്ത് കെയർ മാനേജ്‌മെന്റ് പഠിക്കുന്ന ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥിയായ ഗുണ്വന്ത് സിംഗ് അത്വാൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം വർക്ക് ക്യാപ്പ് എടുത്തുകളഞ്ഞതിനുശേഷം, മറ്റ് നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കൊപ്പം സിഡ്‌നിയിലെ ഒരു കോൾ സെന്ററിൽ മുഴുവൻ സമയവും ജോലി ചെയ്യുകയാണ് ഗുണ്വന്ത് സിംഗ്.
"എനിക്കറിയാവുന്ന എല്ലാ വിദ്യാർത്ഥികളും വലിയ ആശ്വാസത്തിലാണ്. എന്റെ ഓഫീസില്‍ അത് കേട്ടപ്പോഴുണ്ടായ ആഹ്ളാദത്തിന്റെ അന്തരീക്ഷം എനിക്ക് മുമ്പ് അനുഭവപ്പെട്ടിട്ടില്ല. ആളുകൾ അവരുടെ ഭാവിയെക്കുറിച്ച് ആഹ്ലാദഭരിതരും പ്രതീക്ഷയുള്ളവരുമായിരുന്നു." സിംഗ് അത്വാൾ പറഞ്ഞു.
2024 ഏപ്രിൽ 30 വരെ താത്കാലിക നയം പ്രാബല്യത്തിലുണ്ടാകുമെന്നാണ് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി മാർക്ക് മില്ലർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കാമ്പസിന് പുറത്തുള്ള വർദ്ധന ഉൾപ്പെടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള മറ്റ് സാധ്യതകളും ഫെഡറൽ ഗവൺമെന്റ് നോക്കുകയാണെന്നും മില്ലർ പറഞ്ഞു.
80 ശതമാനത്തിലധികം അന്തർദേശീയ വിദ്യാർത്ഥികളും നിലവിൽ ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെന്ന് ഫെഡറൽ ഡാറ്റ കാണിക്കുന്നു. മന്ത്രിയുടെ തീരുമാനം പല അന്താരാഷ്ട്ര വിദ്യാർത്ഥികളുടേയും ആശങ്കകള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് താൽക്കാലിക വർക്ക് ക്യാപ് നയം സ്ഥിരമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ള കനേഡിയൻ അലയൻസ് ഓഫ് സ്റ്റുഡന്റ് അസോസിയേഷൻസ് (CASA) ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
'അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാനഡയിലെ ജീവിതച്ചെലവ് പ്രതിസന്ധിയുടെ കഠിനമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നു. ഈ സാഹചര്യത്തില്‍ കാമ്പസിന് പുറത്തുള്ള ജോലി സമയ പരിധി താൽക്കാലികമായി നീക്കംചെയ്യുന്നത് പലർക്കും വലിയ ആശ്വാസമാണ്. ബഹുമാനപ്പെട്ട മാർക്ക് മില്ലറുടെ പ്രഖ്യാപനം ഈ വിദ്യാർത്ഥികൾക്ക് കാനഡയില്‍ പിടിച്ച് നില്‍ക്കാന്‍ താൽക്കാലിക ഇടം നൽകുന്നു.'കാസയിലെ അഡ്വക്കസി ഡയറക്ടർ മാറ്റ്യൂസ് സൽമാസ്സി പറഞ്ഞു
വിദ്യാർത്ഥികൾക്ക് അവരുടെ ജോലിയും പഠനവും സന്തുലിതമാക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, അവരുടെ ദൈനംദിന ജീവിതച്ചെലവുകൾ വഹിക്കാൻ ആവശ്യമായ പണം സമ്പാദിക്കേണ്ടതുണ്ടെന്ന് ബിസി കോക്വിറ്റ്‌ലാം കോളേജിലെ നൈജീരിയയിൽ നിന്നുള്ള വിദ്യാർത്ഥി ഇമ്മാനുവൽ എൻഡെഡിഗ്വെയും പറയുന്നു. തന്നെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും നയത്തെ പിന്തുണയ്ക്കുന്നതായി ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥിയായ ശ്രേയ് അറോറയും പറഞ്ഞു. തന്റെ നിലവിലെ പഠനഭാരത്തിന്റെ സാഹചര്യത്തില്‍ ആഴ്ചയിൽ 15 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് വെല്ലുവിളിയാണെന്ന് അറോറ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications