'കാനഡയിലേക്ക് പോകില്ല, അവിടെ ഉള്ളവർക്ക് തന്നെ പണിയില്ല'; പ്ലാന്‍ ബിയുമായി ഇന്ത്യന്‍ വിദ്യാർത്ഥികള്‍
ഇന്ത്യയും കാനഡയും തമ്മിലുള്ള സമീപകാല നയതന്ത്ര സംഘർഷങ്ങള്‍ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ടതായിട്ടുള്ള യാതൊരു പ്രശ്നവുമില്ലെന്നാണ് കനേഡിയൻ സർവ്വകലാശാലകളും അവരുടെ ഇന്ത്യന്‍ ഏജന്റുമാരും അവകാശപ്പെടുന്നത്. എന്നാല്‍ ഇതൊന്നും ഒരുവിഭാഗം ഇന്ത്യന്‍ വിദ്യാർത്ഥികളുടെ ആശങ്ക അകറ്റാന്‍ സഹായിക്കുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം ഇന്ത്യൻ വിദ്യാർത്ഥികളിൽ, പ്രത്യേകിച്ച് വിദ്യാർത്ഥി വിസയ്ക്ക് അപേക്ഷിച്ചവരിൽ സൃഷ്ടിച്ച ആശങ്ക ചില്ലറയല്ല. ചില അപേക്ഷകർ അവരുടെ വിസ ഇതിനോടകം നേടിയെങ്കിലും കനേഡിയൻ സർവ്വകലാശാലകൾ അടുത്ത അഡ്മിഷൻ ഷെഡ്യൂളിനായി കാത്തിരിക്കാൻ നിർദ്ദേശിച്ചതാണ് വിദ്യാർത്ഥികളുടെ ആശങ്ക വർധിപ്പിക്കുന്നത്.

നിലവിൽ, സ്റ്റുഡന്റ് വിസകൾ നൽകുന്നതിൽ വലിയ കാലതാമസം ഉണ്ടാകുന്നില്ലെങ്കിലം കനേഡിയക്കാർക്കുള്ള വിസ പ്രോസസ്സിംഗ് നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം അനിശ്ചിതത്വത്തിന്റെ ആഘാതം വർധിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥി വിസ പ്രോസസ്സിംഗ് ഭാവിയിൽ കാലതാമസം നേരിട്ടേക്കുമെന്നാണ് പ്രധാന ആശങ്ക. ചില കനേഡിയൻ സർവ്വകലാശാലകളും ഈ ആശങ്കകൾ മുന്നോട്ട് വെക്കുന്നുണ്ട്.
"നയതന്ത്ര തർക്കങ്ങള്‍ താൽക്കാലികമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതുവരെ, കനേഡിയൻ സർക്കാർ ഞങ്ങള്‍ക്കായി നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല, വിസകൾ പതിവുപോലെ അംഗീകരിക്കുന്നു. കാനഡയും സമാനമായ രീതിയില്‍ വിസകൾ അനുവദിക്കുന്നത് നിർത്തിയാല്‍ ചെയ്താൽ കാലതാമസം പ്രതീക്ഷിക്കാം," ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു ഇമിഗ്രേഷൻ ഏജന്റിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (NFAP)യുടെ 'ഇമിഗ്രേഷൻ, റഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ ഡാറ്റ' എന്ന ഗവേഷണ റിപ്പോർട്ട് അനുസരിച്ച് കാനഡയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം 2013 മുതൽ മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. 2022 വരെ, ഇന്ത്യൻ സ്ഥിരതാമസക്കാരുടെ എണ്ണം 32828 ആയിരുന്നതെങ്കില്‍ നിലവില്‍ അത് 118,095 ആയി ഉയർന്നു. കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ 47 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്.
അമേരിക്കയുടെ ഇമിഗ്രേഷൻ നയങ്ങൾ, യുഎസ്, ഓസ്‌ട്രേലിയ, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന ചിലവ് കുറഞ്ഞ വിദ്യാഭ്യാസം, സാംസ്കാരിക ബന്ധങ്ങൾ തുടങ്ങിയ ഘടകങ്ങൾ വിദേശ വിദ്യാഭ്യാസമോ ജോലിയോ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാർത്ഥികൾക്കുള്ള മുൻഗണനാ പട്ടികയിൽ കാനഡയുടെ സ്ഥാനം വർഷങ്ങളായി ഉറപ്പിച്ച് നിർത്തുന്നു. ഇന്ത്യന്‍ വിദ്യാർത്ഥികളില്‍ കൂടുതലും പഞ്ചാബില്‍ നിന്നുള്ളവരുമാണ്.
കനേഡിയൻ ഗവൺമെന്റ് ഇതിനകം തന്നെ വൈവിധ്യവൽക്കരണ നയം പുറത്തിറക്കിയതിനാൽ ഭാവിയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് മൊഹാലി ആസ്ഥാനമായുള്ള ഇമിഗ്രേഷൻ സ്ഥാപനത്തിന്റെ ഉടമയായാ ജസ്മീത് സിംഗ് ഭാട്ടിയ വ്യക്തമാക്കുന്നത്.
"ചില കോളേജുകളിലെ 80 ശതമാനം വിദ്യാർത്ഥികളും ഇന്ത്യൻ പൗരന്മാരാണെന്ന് 2018-19 ൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ കഴിഞ്ഞ അഞ്ച് വർഷമായി കാനഡ വൈവിധ്യവൽക്കരണത്തെ കുറിച്ച് ചിന്തിക്കുകയാണ്. കനേഡിയൻ സർക്കാർ പൊതു കോളേജുകളോട് വൈവിധ്യവൽക്കരണത്തിന് ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്," ജസ്മീത് സിംഗ് ഭാട്ടിയ പറഞ്ഞു.
"ഒരു രാജ്യത്തെ മാത്രം ആശ്രയിക്കാതെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാൻ കാനഡ ആഗ്രഹിക്കുന്നു. അതേ സമയം, കാനഡ ഭൂമിശാസ്ത്രപരമായി കുടിയേറ്റക്കാർക്ക് കൂടുതൽ സാധ്യതയുള്ള ഒരു വിശാലമായ രാജ്യമാണ്. ഇന്ത്യൻ വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിനായി കാനഡയ്ക്ക് പകരം രാഷ്ട്രങ്ങളെ നോക്കുന്നുണ്ട്." " ജസ്മീത് സിംഗ് ഭാട്ടിയ കൂട്ടിച്ചേർക്കുന്നു.
പ്ലാന്‍ ബി എന്ന നിലയില്‍ കാനഡയ്ക്ക് പകരം ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ ഓസ്‌ട്രേലിയ, യുകെ, യുഎസ് എന്നിവ പോലുള്ള ബദൽ വിദേശ രാജ്യങ്ങള്‍ കൂടുതലായി ലക്ഷ്യമിടുന്നുണ്ട്. "എനിക്ക് കാനഡയിലേക്ക് പോകാൻ താൽപ്പര്യമില്ല. ഇപ്പോൾ അവിടെയുള്ളവർക്ക് ജോലി ലഭിക്കാതെ ബുദ്ധിമുട്ടുന്നതിനാൽ അവിടെ സ്ഥിരതാമസമാക്കാൻ എനിക്ക് ഉദ്ദേശ്യമില്ല. എനിക്ക് പഠനത്തിനായി യുഎസിലേക്ക് പോകണം," മൊഹാലിയിലെ ഭാനു പ്രതാപ് എന്ന വിദ്യാർത്ഥിയെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, കാനഡയ്ക്ക് പകരം യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നിവ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉയർന്ന സാമ്പത്തിക ചിലവുകള്‍ വരുത്തിയേക്കാം. വിദ്യാർത്ഥികൾക്കും സന്ദർശകർക്കുമുള്ള വീസ ഫീസ് യുകെ ഇതിനകം തന്നെ ഉയർത്തിയിട്ടുമുണ്ട്. കൂടാതെ, ഓസ്‌ട്രേലിയൻ സർക്കാർ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള സമ്പാദ്യ പരിധിയും വർദ്ധിപ്പിച്ചു. ഒക്ടോബർ 1 മുതൽ, സ്റ്റുഡന്റ് വിസ അപേക്ഷകർ വാർഷിക ജീവിതച്ചെലവുകൾക്കായി മിനിമം 24505 ഓസ്ട്രേലിയന്‍ ഡോളർ (ഏകദേശം 20.40 ലക്ഷം രൂപ) സമ്പാദ്യമായി കാണിക്കേണ്ടതുണ്ട്.












Click it and Unblock the Notifications