യുകെയും യുഎസും അല്ല, കാനഡ തന്നെ ഇന്ത്യക്കാർക്ക് പ്രിയങ്കരം: ജോലി മാത്രമല്ല, പൗരത്വവും നേടാം
രാജ്യത്ത് എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് അടുത്ത കാലത്തായി കാനഡ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്, പഠന വിസയ്ക്ക് അറ്റസ്റ്റേഷന്‍ ലെറ്റർ, ബിരുദ വിദ്യാർത്ഥികളുടെ പങ്കാളികള്‍ക്കുള്ള വർക്ക് പെർമിറ്റ് റദ്ദാക്കിയത് തുടങ്ങിയവയാണ് കാനഡ അടുത്തിടെ നടപ്പില്‍ വരുത്തിയ പ്രധാന നിയന്ത്രണങ്ങള്‍.
നിയന്ത്രണങ്ങള്‍ ഏറെയുണ്ടെങ്കിലും അമേരിക്ക, ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്‌ഡം, ന്യൂസിലാൻഡ് തുടങ്ങിയ മറ്റു രാജ്യങ്ങൾ ഗുണനിലവാരമുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് പഞ്ചാബികള്‍ക്കും മലയാളികള്‍ക്കും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി കാനഡ തുടരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കാനഡയുടെ സ്വാഗതാർഹമായ അന്തരീക്ഷവും മികച്ച പൊതു സർവ്വകലാശാലകളും ജോലി സാധ്യകളുമാണ് ഇന്ത്യക്കാരുടെ താല്‍പര്യത്തിന് പിന്നിലെ പ്രധാന കാരണം. ഏറ്റവും പ്രധാനമായി, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പഠനാനന്തരം സ്ഥിരതാമസമാക്കാനുള്ള മികച്ച അവസരങ്ങൾ കാനഡ ഇപ്പോഴും നൽകുന്നുണ്ട്. അതായത് വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വർക്ക് പെർമിറ്റ് ലഭിക്കാൻ ഇപ്പോഴും അർഹതയുണ്ട്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് കാനഡ മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നാണ് ജലന്ധർ ആസ്ഥാനമായുള്ള കൺസൾട്ടൻ്റായ സുമിത് ജെയിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. യുഎസിൽ നാലു വർഷത്തെ പഠനം നിർബന്ധമാണ്, അതിന് ശേഷം ലഭിക്കുന്നതാക്കെ ഒരു വർഷത്തെ വർക്ക് പെർമിറ്റാണെന്നുമാണ് ഈ രംഗത്തെ വിദഗ്ധനായ ഗുർപ്രീത് സിംഗ് പറയുന്നു.
കാനഡയിൽ, രണ്ട് വർഷത്തെ പഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ വർക്ക് പെർമിറ്റ് ലഭിക്കാൻ അർഹതയുണ്ട്. ഇതാണ് സ്ഥിരതാമസം ലക്ഷ്യമിടുന്നവർ കാനഡിയിലേക്ക് പറക്കുന്നതിലെ പ്രധാന കാരണം. വിദ്യാർത്ഥികൾ എല്ലാ യോഗ്യതകളും നിറവേറ്റുകയാണെങ്കിൽ, കാനഡയുടെ വിസ വിജയ നിരക്ക് വളരെ ഉയർന്നതാണ്. നിരവധി നയ മാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും വളരെ ഉയർന്ന വിസ നിരക്കുകൾ ഇപ്പോഴും കൈവരിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് ജെയിൻ പറയുന്നത്.
ഓസ്ട്രേലിയ ഉള്‍പ്പെടേയുള്ള രാജ്യങ്ങില്‍ വിസ നിരസിക്കല്‍ ശതമാനം കൂടുതലാണ്. ഓസ്‌ട്രേലിയൻ കോളേജുകൾ സ്റ്റേറ്റ് ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ സ്വീകരിക്കാൻ പ്രത്യേകിച്ച് വിമുഖത കാണിക്കുന്നു. പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ. ഓസ്‌ട്രേലിയയുടെ വിസ പ്രക്രിയയിൽ സുതാര്യത ഇല്ലെന്ന് ആരോപണവുമുണ്ട്. ഉയർന്ന ഇംഗ്ലീഷ് പ്രാവീണ്യവും മികച്ച അക്കാദമിക് റെക്കോർഡുകളും ഉള്ള വിദ്യാർത്ഥികൾക്ക് പോലും വിസ നിഷേധിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യുകെയെ സംബന്ധിച്ചിടത്തോളം,വിദ്യാർത്ഥികൾക്കുള്ള കർശനമായ നിയന്ത്രണങ്ങളാണ് പ്രധാന തിരിച്ചടി. യുകെയിലേക്ക് ആശ്രിതരെ (മാതാപിതാക്കൾ, പങ്കാളികൾ അല്ലെങ്കിൽ കുട്ടികൾ പോലെ) കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. പഠനം പൂർത്തിയാക്കാതെ അവർക്ക് സ്റ്റുഡൻ്റ് വിസ തൊഴിൽ വിസയിലേക്ക് മാറ്റാനും കഴിയില്ല.
നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഈ വർഷം 3.6 ലക്ഷം അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് കാനഡയിൽ പഠനാനുമതി ലഭിക്കും. കാനഡയിൽ നിന്നുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം, 2023 ലെ കണക്കനുസരിച്ച്, 3.8 ലക്ഷത്തിലധികം ഇന്ത്യക്കാർ ഇതിനകം കാനഡയിലുണ്ട്. ഇത് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ആകെ എണ്ണത്തിന്റെ 37 ശതമാനമാണ്. ഈ ശതമാനം തുടരുകയാണെങ്കില്‍ പരിധി പരിഗണിക്കാതെ തന്നെ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡയിലെത്താൻ ഇനിയും ധാരാളം അവസരങ്ങളുണ്ട്.












Click it and Unblock the Notifications