യുഎഇയേക്കാള്‍ ജോലിക്കാർക്ക് പ്രിയം സൗദി അറേബ്യ: എല്ലാത്തിനും കാരണം എംബിഎസിന്റെ ആ തീരുമാനം
രാജ്യത്തിന്റെ വളർച്ചയുടേയും വികസനത്തിന്റേയും കാര്യത്തില്‍ സൗദി അറേബ്യയും യു എ ഇയും തമ്മില്‍ ഒരു ശീതയുദ്ധം ആരംഭിച്ചിട്ട് നാളുകളേറെയായി. മേഖലയിലെ പ്രധാന ആഗോള ബിസിനസ് കേന്ദ്രമായി യു എ ഇ മാറിയിട്ട് പതിറ്റാണ്ടുകളായെങ്കിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി എത്തിയതോടെയാണ് സൗദി അറേബ്യ അറേബ്യ ഈ പാതയിലേക്ക് മാറി തുടങ്ങിയത്.
സൗദിയെ ആഗോള ബിസിനസ് രംഗത്ത് അടയാളപ്പെടുത്തുന്നതിനായി വലിയ തോതിലുള്ള പരിഷ്കാരങ്ങള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ വിജയം കാണുന്നതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സൗദി തൊഴിൽ വിപണിയിലെ നിർണായക പ്രവണതകളിലേക്ക് വെളിച്ചം വീശുന്ന പുതിയ സർവ്വേ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

സ്ട്രാറ്റജിക് ടാലൻ്റ് അക്വിസിഷൻ ബിസിനസ് പാരിസിമ ടാലൻ്റ് പുറത്തുവിട്ട സർവ്വേ പ്രകാരം യു എ ഇയില്‍ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം സൗദി അറേബ്യയിലേക്ക് ജോലി മാറാന്‍ ആഗ്രഹിക്കുന്നവരാണ്. 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ 2024 ജൂണിൽ നടത്തിയ സർവ്വേയുടെ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
സൗദി വിഷൻ 2030 ൻ്റെ ഭാഗമായി രാജ്യത്തേക്ക് ഒഴുകുന്ന വിദേശ നിക്ഷേപം നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ തൊഴിലാളികള്‍ ആഗ്രഹിക്കുന്നുവെന്നാണ് സർവ്വേയുടെ ചുരുക്കം. രാജ്യത്തെ ബിസിനസ് പ്രവർത്തനങ്ങളിലും കാര്യമായ വർധനവും ഉണ്ടായിട്ടുണ്ട്.
സൗദി അറേബ്യയിലെ തൊഴിലന്വേഷകർക്ക് ഏറ്റവും ആകർഷകമായ മേഖലകള്‍ പരസ്യം, മാർക്കറ്റിംഗ്, പബ്ലിക് റിലേഷൻസ് എന്നിവയാണ്. സൗദി തൊഴിലന്വേഷകരെ ആകർഷിക്കുന്ന മറ്റ് പ്രധാന മേഖലകളിൽ വിദ്യാഭ്യാസ മേഖല (9 ശതമാനം), തുടർന്ന് ഓട്ടോമോട്ടീവ് (8 ശതമാനം), ഐടി (8 ശതമാനം), ഫിനാൻസ് (6 ശതമാനം) എന്നിവയും വരുന്നു.
ഈ മേഖലകളിലെ യു എ ഇ ആസ്ഥാനമായുള്ള കമ്പനികളിലെ തൊഴിലാളികളാണ് പ്രധാനമായും സൗദി അറേബ്യയില്‍ തൊഴില്‍ തേടുന്നത്. ഭൂരിഭാഗം തൊഴിലാളികളും ഒരു റിക്രൂട്ടർ വഴിയോ അല്ലെങ്കിൽ ലിങ്ക്ഡ്ഇൻ പോലുള്ള ഓൺലൈൻ ജോബ് പോർട്ടലുകൾ വഴിയോ കമ്പനിയിലേക്ക് നേരിട്ട് അപേക്ഷിക്കുകയാണെന്നും സർവ്വേയില്‍ പറയുന്നു.
അതേസമയം, കൺസൾട്ടൻസി ഇസിഎ ഇന്റർനാഷണല്‍ കഴിഞ്ഞ വർഷം പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലാണ് പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്നത്. അതില്‍ തന്നെ സൗദി അറേബ്യയാണ് മുന്നില്‍. സൗദി അറേബ്യയിലെ മിഡിൽ മാനേജർമാർ തസ്തികയില്‍ ജോലി ചെയ്യുന്നവർ പ്രതിവർഷം ശരാശരി 83,763 പൗണ്ട് (88.64 ലക്ഷം രൂപ) സമ്പാദിക്കുന്നു.
ആകെ ശമ്പളം കണക്കാക്കുമ്പോള്‍ യുകെയും കാനഡയുമൊക്കെ മുന്നില്‍ വരുമെങ്കിലും കനത്ത നികുതിയാണ് ഇവിടങ്ങളില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറുന്നത്. യുകെയിലെ പാക്കേജിന്റെ ശമ്പളം മൊത്തം തുകയുടെ 18 ശതമാനം മാത്രമാണ്. നികുതി, താമസം, അന്താരാഷ്‌ട്ര സ്‌കൂൾ വിദ്യാഭ്യാസം, യൂട്ടിലിറ്റികൾ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇതിനെ പുറമെയാണ് വരുന്നത്. അതായത് സൗദി അറേബ്യയില്‍ കിട്ടുന്ന ശമ്പളം വലിയ കുറവുകളൊന്നും ഇല്ലാതെ പ്രവാസികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ വലിയൊരു വിഹിതം നികുതിയായി പോകുന്നു.












Click it and Unblock the Notifications