യുകെ മോഹികള്‍ക്ക് വന്‍ തിരിച്ചടി: കുടുംബ വിസ ഇനി പെടാപ്പാട് തന്നെ, പുതിയ നിയമവുമായി സർക്കാർ
വിദ്യാർത്ഥി വിസകള്‍ക്ക് പിന്നാലെ ഫാമിലി വിസയിലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി യുകെ. ഫാമിലി വിസയിൽ പങ്കാളിയെ സ്പോൺസർ ചെയ്യാൻ യോഗ്യരാകുന്ന സ്ഥിര താമസക്കാർക്കുള്ള ഏറ്റവും കുറഞ്ഞ വാർഷിക ശമ്പള പരിധി ഉയർത്താനാണ് സർക്കാർ നീക്കം. ഘട്ടം ഘട്ടമായിരിക്കും വർധനവ്. മലയാളികള്‍ ഉള്‍പ്പെടേയുള്ള കുടിയേറ്റ് ജനതയെ ഈ തീരുമാനം നേരിട്ട് ബാധിക്കും
നിലവില്‍ ഫാമിലി വിസ അനുവദിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ വാർഷിക ശമ്പള പരിധി 18600 പൌണ്ടാണ്. അതായത് 19 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ. 2024-ന്റെ തുടക്കത്തിൽ പരിധി തുടക്കത്തിൽ 29000 പൌണ്ടാക്കി (മുപ്പത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ഉയർത്തും. ഇതിന് പിന്നാലെ രണ്ട് വർധനവ് കൂടി ഉണ്ടാകും. ഇതോടെ താരതമ്യേന കുറഞ്ഞ വരുമാനക്കാർക്ക് രാജ്യത്തേക്ക് കുടുംബത്തെ കൊണ്ടുവരുന്നത് വലിയ വെല്ലുവിളിയായി മാറും.

സ്കിൽഡ് വർക്കർ വിസ റൂട്ടിനുള്ള ഏറ്റവും കുറഞ്ഞ ശമ്പള പരിധി 38700 പൌണ്ടായി ആയി ഉയരുമെന്നും യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. ഘട്ടം ഘട്ടമായിട്ട് ഇതിലും വർധനവ് പ്രതീക്ഷിക്കാം. "2024 ലെ സ്പ്രിങ് സീസണില്‍, ഞങ്ങൾ പരിധി 29000 പൌണ്ടായി ഉയർത്തും, അത് വിദഗ്ധ തൊഴിലാളി വിസകൾക്ക് യോഗ്യമായ ജോലികൾക്കുള്ള വരുമാനത്തിന്റെ 25- ശതമാനമാണ്, ഇത് 40 ശതമാനത്തിലേക്കും (നിലവിൽ GBP 34,500) ഒടുവിൽ 50, 70% ശതമാനത്തിലേക്കും മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നികുതിദായകന്റെ ചെലവിൽ ഇവിടെ കുടുംബജീവിതം സ്ഥാപിക്കാൻ പാടില്ല. ഈ മാറ്റം കൊണ്ടുവരുമ്പോൾമൈഗ്രേഷൻ കുറയ്ക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് ഉദ്ദേശിക്കുന്നത്. "അദ്ദേഹം തുടർന്നു. ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന വിദ്യാർത്ഥി വിസകളുടെ നിയന്ത്രണങ്ങളും ഒഴികെയുള്ള മിക്ക മാറ്റങ്ങളും 2024 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, 2024 ജനുവരി മുതല്‍ ഗവേഷണേതര കോഴ്‌സുകളിൽ ചേരുന്ന വിദേശ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഇനി കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്നതാണ് യുകെയിലെ പ്രധാന മാറ്റം. മുമ്പ്, ആശ്രിത വിസയുടെ കീഴിൽ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ പങ്കാളികളും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവദിച്ചിരുന്നു.
പുതിയ നിയന്ത്രണങ്ങൾ ബിരുദാനന്തര തലത്തിലുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികളെ മാത്രമേ ബാധിക്കുകയുള്ളൂ. യുകെയിലെ ബിരുദ വിദ്യാർത്ഥികൾക്ക് ആശ്രിതരെ കൊണ്ടുവരുന്നത് നേരത്തെ തന്നെ നിരോധിച്ചിരുന്നു. പുതിയ നയ മാറ്റം ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ ഉള്‍പ്പെടെ നേരിട്ട് ബാധിക്കും












Click it and Unblock the Notifications