'ഞങ്ങള്‍ക്ക് കോണ്‍ഗ്രസിലേക്ക് മടങ്ങണം': ബിജെപി വിടാന്‍ കർണാടകയിലെ പഴയ വിമത എംഎല്‍എമാർ
ബെംഗളൂരു: നിമയസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കി കോണ്‍ഗ്രസ്, ലോക്സഭയില്‍ 28 ല്‍ 20 സീറ്റെങ്കിലും പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർണാടകയില്‍ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങള്‍ ഇതിനോടകം തന്നെ പാർട്ടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ തന്നെയാണ് എംഎല്‍എമാർ ഉള്‍പ്പെടേയുള്ള ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നത്.
2019 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയ നേതാക്കളാണ് പഴയ തട്ടകത്തിലേക്ക് വീണ്ടും മടങ്ങി വരാന്‍ ശ്രമിക്കുന്നത്. അധികാരം നഷ്ടമായതോടെ ബിജെപിയിലും സർക്കാറിലും സ്വാധീന ശക്തിയായി മാറാന്‍ ഇവർക്ക് സാധിക്കുന്നില്ല. മാത്രവുമല്ല, പുതിയ കോണ്‍ഗ്രസ് സർക്കാർ മറ്റ് ബിജെപി എംഎല്‍എമാരെക്കാള്‍ വലിയ ശത്രുക്കളായി ഇവരെ കാണുകയും ചെയുന്നതായും പരാതിയുണ്ട്. ഇത് മണ്ഡല വികസനത്തെ ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസിലേക്ക് വീണ്ടും കടന്ന് കൂടാനാവുമോയെന്ന് ഇവർ നോക്കുന്നത്.

2019-ൽ കോൺഗ്രസും ജെഡിഎസും വിട്ട് ബിജെപിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ച പലരും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേരാൻ നോക്കുകയാണെന്നാണ് റിപ്പോർട്ട്. ബൈരതി ബസവരാജ് (കെആർ പുരം), എസ് ടി സോമശേഖർ (യശ്വന്ത്പൂർ), ശിവറാം ഹെബ്ബാർ (യെല്ലാപൂർ) (എല്ലാവരും മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍) കൂടാതെ കെ ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്), ദൊഡ്ഡനഗൗഡ് പാട്ടീൽ (കുഷ്ടഗി - രണ്ടുപേരും ജെഡി-എസ്) എന്നിവരുള്‍പ്പെടേയുള്ളവരാണ് ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസ് പുനഃപ്രവേശനത്തിന് ശ്രമിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് ഇവരുടെ കാര്യത്തില്‍ അത്ര താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. ഇതിനകം തന്നെ 34 ക്യാബിനറ്റ് സ്ഥാനങ്ങളും പാർട്ടി നികത്തുയിട്ടുണ്ട്. എന്നിട്ടും പാർട്ടിയിലെ തന്നെ പല മുതിർന്ന നേതാക്കളും അവസരം നിഷേധിക്കപ്പെട്ടതിനെ തുടർന്നുള്ള അമർഷത്തിലുമാണ്. ഈ സാഹചര്യത്തില്‍ ബിജെപി വിട്ട് വരുന്നവർക്ക് യാതൊരു സ്ഥാനങ്ങളും നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
നിർണായക ഘട്ടത്തില്‍ പാർട്ടിയെ ചതിച്ച് ഇറങ്ങിപ്പോയവരെ സ്ഥാനമാനങ്ങള്‍ നല്‍കി തിരികെ കൊണ്ടു വരുന്നതില്‍ പാർട്ടിയിലും എതിർപ്പ് ശക്തമാണ്. മൈസൂർ എംഎൽഎ തൻവീർ സെയ്ത്തിനെപ്പോലുള്ള നിരവധി മുതിർന്ന നേതാക്കള്‍ ഈ കൂറുമാറ്റത്തെ പരസ്യമായി എതിർത്ത് മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്.
കോൺഗ്രസിന് നിലവില്‍ 136 എംഎൽഎമാരുണ്ട്. ഇതിൽ 50-ലധികം പേരെങ്കിലും മുതിർന്ന നേതാക്കളുമാണ്. ബിജെപിയിൽ നിന്ന് എംഎൽഎമാർ വീണ്ടും ചേരുകയാണെങ്കിൽ, കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിന് അവർ രാജിവച്ച് ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരും. ഇത് എത്രത്തോളം വിജയസാധ്യതയുള്ള കാര്യമാണെന്നതിലും കോണ്‍ഗ്രസിന് ആശങ്കയുണ്ട്. പ്രത്യേകിച്ചും ജെഡി(എസ്) ശക്തമായ വെല്ലുവിളി ഉയർത്തുന്ന യശ്വന്ത്പൂർ പോലുള്ള സീറ്റുകളിൽ.
അതേസമയം, ജനകീയ അടിത്തറയുള്ള ചില നേതാക്കളെ തിരികെ കൊണ്ടുവന്ന് ബിബിഎംപി, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളാക്കാന്‍ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ലക്ഷ്യമിടുന്നുണ്ട്. ഈ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ, പ്രത്യേകിച്ച് ബെംഗളൂരുവിൽ, തളച്ചിടാന്‍ ഈ നേതാക്കള്‍ക്ക് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
ബിജെപി എംഎൽഎമാർ അവരുടെ പാർട്ടിയിൽ അസ്വസ്ഥരാണെന്ന് ആർഡിപിആർ മന്ത്രി പ്രിയങ്ക് ഖാർഗെയും പറഞ്ഞു. "അവരുടെ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല, പക്ഷേ അവർ ഞങ്ങളോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അവരെ സ്വാഗതം ചെയ്യും." അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച സോമശേകറിന്റെ നിരവധി അനുയായികൾ കോൺഗ്രസിൽ ചേരുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications