റൂമിൽ വന്നത് ആര്? മദ്യപാന ആരോപണം! ലക്ഷ്മി പ്രിയയുടെ വെല്ലുവിളിക്ക് പിന്നാലെ കേസുമായി അൻസിബ
മലയാള ചലച്ചിത്ര രംഗത്തെ താരങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്. സോഷ്യൽ മീഡിയയിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് നടി അൻസിബ ഹസ്സൻ പോലീസിൽ പരാതി സമർപ്പിച്ചു. സഹപ്രവർത്തകരായ നടി ലക്ഷ്മി പ്രിയ, നടി ശ്വേതാ മേനോൻ, 'കാൻ ചാനൽ മീഡിയ' എന്ന ഓൺലൈൻ പേജിന്റെ ഉടമ സുകുമാർ എന്നിവർക്കെതിരെയാണ് എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ അൻസിബ പരാതി നൽകിയിരിക്കുന്നത്. നടി സമർപ്പിച്ച പരാതിയുടെ പൂർണ്ണമായ പകർപ്പ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പൊതുസമൂഹ മധ്യത്തിൽ തനിക്കെതിരെ അത്യന്തം അപകീർത്തികരവും അസത്യവുമായ കാര്യങ്ങൾ പറഞ്ഞ് തന്നെ മോശക്കാരിയാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് അൻസിബ പരാതിയിൽ വ്യക്തമാക്കുന്നത്.
'കാൻ ചാനൽ മീഡിയ' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ലക്ഷ്മി പ്രിയ, ചാനൽ ഉടമ സുകുമാറിന്റെ സഹായത്തോടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാണ് അൻസിബയുടെ പ്രധാന പരാതി. "അൻസിബയോടൊപ്പം ആ മുറിയിൽ ഉണ്ടായിരുന്നത് ആര്..? സഹോദരനോ കാമുകനോ..? അൻസിബ മദ്യപാനി, ബില്ല് കൊടുത്തത് ഞാൻ. വെല്ലവിളിക്കുന്നു അൻസിബ കേസ് കൊടുക്കട്ടെ..." എന്ന അടിക്കുറിപ്പോടെയാണ് മ്ലേച്ഛമായ വീഡിയോ പ്രചരിക്കുന്നത്.
പ്രസ്തുത വീഡിയോയിൽ ലക്ഷ്മി പ്രിയ തനിക്കെതിരെ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും അസത്യമാണെന്ന് അൻസിബ പറയുന്നു. താൻ അൻസിബയ്ക്ക് മദ്യം വാങ്ങി നൽകിയിട്ടുണ്ടെന്നും, രാത്രി ഒരു പുരുഷൻ മുഖം മറച്ച് അൻസിബയുടെ മുറിയിൽ വന്നിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ വീഡിയോയിൽ ആരോപിച്ചിരുന്നു. കോമഡി ഉത്സവം പരിപാടിയുടെ പ്രൊഡ്യൂസറായ മിഥിലാജ് എന്ന വ്യക്തി അൻസിബയുടെ റൂമിൽ വന്നിട്ടില്ലെന്ന് അൻസിബ തെളിയിക്കണമെന്നും ലക്ഷ്മി പ്രിയ വീഡിയോയിലൂടെ വെല്ലുവിളിച്ചിരുന്നു. ഈ പരാമർശങ്ങൾ ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അന്തസ്സിനെ തകർക്കുന്നതാണെന്ന് അൻസിബ പരാതിയിൽ പറയുന്നു.

'അമ്മ' സംഘടനയിലെ വ്യക്തിവൈരാഗ്യമെന്ന് അൻസിബ
ഈ സൈബർ ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയും വ്യക്തിവൈരാഗ്യവുമുണ്ടെന്നാണ് അൻസിബ ഹസ്സൻ ആരോപിക്കുന്നത്. സിനിമ മേഖലയിലെ താരങ്ങളുടെ സംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളാണ് ഇതിന് കാരണം. നടി ലക്ഷ്മി പ്രിയ 'അമ്മ' സംഘടനയുടെ മുൻ വൈസ് പ്രസിഡന്റും, ശ്വേതാ മേനോൻ മുൻ പ്രസിഡന്റുമാണ്. 2026 ജൂൺ 21-ന് എറണാകുളത്ത് വെച്ചുനടന്ന 'അമ്മ'യുടെ ജനറൽ ബോഡി മീറ്റിംഗിൽ ഈ ഭാരവാഹികൾക്ക് എല്ലാവർക്കും രാജി വെച്ച് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടായിരുന്നു.
ഈ ജനറൽ ബോഡിക്ക് മുൻപ് തന്നെ സംഘടനയിൽ നിന്ന് പുറത്താക്കാൻ അന്നത്തെ എക്സിക്യൂറ്റീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഒടുവിൽ കമ്മിറ്റിക്ക് ഒന്നടങ്കം രാജിവെക്കേണ്ടി വന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ ലക്ഷ്മി പ്രിയയും ശ്വേതാ മേനോനും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജമായ കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അൻസിബ പറയുന്നു. രാജിവെച്ച് പോയതിന് ശേഷം ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു സോഷ്യൽ മീഡിയ പി.ആർ. ഏജൻസിയുമായി ചേർന്ന് ഇത്തരം വ്യാജ കാര്യങ്ങൾ പ്രചരിപ്പിക്കാൻ നിയമവിരുദ്ധമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പരാതിയിലുണ്ട്.
ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് അൻസിബ ഹസ്സന്റെ ആവശ്യം.












Click it and Unblock the Notifications