'ദിലീപ് ആൾക്കൂട്ടത്തിന് മുൻപിൽ ആ ക്രിമിനലിന് ഒപ്പം നിന്നത് തെറ്റാണ്, 2 പെണ്മക്കൾ ഉള്ളയാളല്ലേ..?'; ശാന്തിവിള
നടിയെ ആക്രമിച്ച കേസിൽ ഉൾപ്പെടെ ദിലീപിന് വേണ്ടി സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും ഏറെ വാദിച്ച വ്യക്തിയായിരുന്നു ശാന്തിവിള ദിനേശ്. എന്നാൽ ഇപ്പോഴിതാ ദിലീപിന്റെ നടപടിയെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കൂടിയായ അദ്ദേഹം. സലിം കുമാറിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ അവിടെ വച്ച് ദിലീപ് ക്രിമിനലായ ഒരു വ്യക്തിക്കൊപ്പം ആളുകൾക്ക് മുന്നിൽ നിന്നത് തെറ്റായെന്നാണ് വിമർശനം.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
എന്നോട് ഇപ്പോഴത്തെ കാലത്തെ, പുതിയ തലമുറയിലെ ആരെയെങ്കിലും പരിചയപ്പെടണോ എന്ന് ചോദിച്ചാൽ മുൻപിൻ ആലോചിക്കാതെ സത്യസന്ധമായി ഞാൻ പറയും, മോഹൻലാലിന്റെ മകൻ പ്രണവിനെ എവിടെയെങ്കിലും വച്ച് എനിക്ക് പരിചയപ്പെടണം. ഇവിടെ തന്തമാർക്ക് പേരുദോഷം മാത്രം ഉണ്ടാക്കി കൊടുക്കുന്ന മക്കൾക്ക് ഇടയിൽ എത്ര സിംപിൾ ആയി ആ പയ്യൻ ഈ ലോകത്ത് ജീവിക്കുന്നു. എവറസ്‌റ്റിന്റെ മുകളിൽ കയറി അവിടെ ഒരു കൊടി കുത്തി കഴിഞ്ഞാൽ കഴിഞ്ഞു ത്രില്ല് എന്ന് പറഞ്ഞത് പോലെ.

സമ്പന്നതയിൽ ജനിച്ചുവളർന്നതിനാൽ ആണോ പ്രണവിന്റെ ഈ നിസംഗ ഭാവം എന്ന് എനിക്കറിയില്ല. ഒരിക്കൽ രജനികാന്ത് പത്രക്കാരോട് പറഞ്ഞ കാര്യമുണ്ട്, ഞാൻ സിംപിളായി ജീവിക്കുന്നു എന്ന് നിങ്ങളോട് ആരാ പറഞ്ഞത്. ഇതാണ് അദ്ദേഹം ചോദിച്ചത്, വലിയ കോടികൾ മുടക്കിയ വീട്ടിൽ ഞാൻ താമസിക്കുന്നു, കോടികൾ വിലയുള്ള കാറിലാണ് ഞാൻ പോവുന്നത്. ബിസിനസ് ക്ലാസിൽ അല്ലാതെ ഞാൻ ഫ്‌ളൈറ്റിൽ യാത്ര ചെയ്യാറില്ല.
സെവൻ സ്‌റ്റാർ ഹോട്ടലിൽ മാത്രമേ ഞാൻ താമസിക്കാറുള്ളൂ. അവിടുന്ന് മാത്രമേ ഞാൻ ഭക്ഷണവും മദ്യവും ഒക്കെ കഴിക്കാറുള്ളൂ. അങ്ങനെ ജീവിക്കുന്ന ഞാൻ എങ്ങനെ സിംപിൾ ആവുമെന്നാണ് രജനികാന്ത് ചോദിക്കുന്നത്. ഈ ഭൂലോകത്തെ എന്ത് സുഖസൗകര്യവും ലഭിക്കുന്നയാൾ തന്നെയാണ് രജനികാന്ത്. പക്ഷേ, ശിവാജി റാവു ഗെയ്‌ക്ക്‌വാദ് ആയിരുന്ന കാലത്തേ അതേ മനസുമായാണ് അദ്ദേഹം 250 കോടി ശമ്പളം വാങ്ങുന്ന കാലത്തും ജീവിക്കുന്നത്. അതുപോലെ തന്നെയാണ് പ്രണവും.
രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന കുട്ടിയാവാനാണ് എനിക്ക് എന്നും ജീവിതത്തിൽ ഇഷ്‌ടം. സിനിമയിലെ ഒരു കൊലകൊമ്പനോടും എനിക്ക് സത്യം പറഞ്ഞാൽ വിരോധവുമില്ല, അടുപ്പവുമില്ല. ഞാൻ വിമർശിക്കാത്ത, നല്ലത് പറയാത്ത ആരുമില്ല സിനിമയിൽ, വ്യക്തിപരമായ ബന്ധമോ എതിർപ്പോ ആരുമായും എനിക്കില്ല. അത് മനസിലാക്കിയ സിനിമാക്കാർ കുറവാണ്, ജഗദീഷിനെ പോലെയുള്ള കുറച്ച് പേർ മാത്രമാണ് അത് മനസിലാക്കിയിട്ടുള്ളത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ടിവിയിൽ സംസാരിച്ചതിന് ശേഷമാണ് എനിക്ക് ദിലീപുമായി ബന്ധമുണ്ട്, അല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് പുല്ലാണ്. ഓരോരോ കാര്യങ്ങൾ പറയാൻ എന്നെ ദിലീപ് വിളിക്കുമായിരുന്നു. എന്നാൽ കഴിയുന്നത് പരിഹാരമായി ഞാൻ പറയുകയും ചെയ്യുമായിരുന്നു. ഒരു ദിവസം ഞാൻ യാദൃശ്ചികമായി ഒരു മേക്കപ്പ് മാന്റെ കൂടെ ഞാൻ ദിലീപിന്റെ വീട്ടിലും പോയിട്ടുണ്ട്.
രണ്ട് നാൾ മുൻപ് ഞാൻ ദിലീപിനെ വിളിച്ചു ആദ്യമായിട്ട്, ഒരു സീരിയസ് കാര്യം പറയാനാണ് വിളിച്ചത്. അയാൾ എടുത്തില്ല, ഞാൻ കരുതി സിനിമ ചെയ്യുന്നത് പോലെ വാട്‌സപ്പ് കാണുമായിരിക്കും, എന്നെ തിരിച്ചുവിളിക്കും. ഞാൻ എന്തായാലും അയാളിൽ നിന്ന് കൊറേ കാശ് വാങ്ങാനോ ഡേറ്റ് വാങ്ങാനോ വിളിച്ചതല്ല. ഫാൻസസുകാരെ നന്നായി ആർ ശ്രീകണ്ഠൻ നായരുടെ പരിപാടിയിൽ വിമർശിച്ചിരുന്നു.
അതാവുമോ ഫോൺ എടുക്കാതെ കാര്യം, അത് എനിക്ക് അറിയില്ല. ബാന്ദ്ര പോലെ ഭഭബ പോലെ തല്ലിപ്പൊളി സിനിമകളെ ഞാൻ വിമർശിച്ചിരുന്നു. ഇനി അതാണോ കാരണം, അതും എനിക്കും അറിയില്ല. ഇനി അങ്ങനെ പോട്ടെ, ദിലീപ് ഫോൺ എടുത്തില്ലെന്ന് വച്ച് എന്റെ റേഷൻ കട്ടാവുക ഒന്നുമില്ലല്ലോ. സിനിമയിൽ ആര് മരിച്ചാലും അവിടെ എത്തുന്ന ആളാണ് ദിലീപ്. സലിം കുമാർ മരിച്ചപ്പോൾ അവിടെ ദിലീപ് ഉണ്ടായിരുന്നു.
ദിലീപ് നടിയെ ആക്രമിച്ച കേസിൽ പെട്ടപ്പോൾ പരസ്യമായി ദിലീപിന് വേണ്ടി സംസാരിച്ചയാളാണ് സലിം കുമാർ. യാദൃശ്ചികമായി എന്നെ കണ്ടപ്പോൾ സലിം കുമാർ എന്നെ പ്രശംസിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ദിവസം പറവൂരിൽ സലിം കുമാറിന്റെ പൊതുദർശന സമയത്ത് ദിലീപിനോട് ഒരു വലിയ മനുഷ്യൻ സംസാരിക്കാൻ ചെന്നു. വലിയ മനുഷ്യരോട് സംസാരിക്കാൻ പാടില്ലെന്നാണ് ഞാൻ പറയുക.
അവിടെ ചാറ്റൽ മഴ പെയ്‌തപ്പോൾ, ദിലീപിനും ആ വലിയ മനുഷ്യനും പോലീസുകാരൻ കുട പിടിച്ചു കൊടുക്കുന്നത് കണ്ടു. അവർ രണ്ട് പേരും ഒരു കാറിലാണ് പോയത്. ആരാണ് ആ വലിയ മനുഷ്യൻ എന്ന് നിങ്ങൾക്ക് മനസിലായി കാണും. ഓരോ പെൺപിള്ളേരെ പ്രേമിക്കുകയും പ്രേമം ഉറപ്പിക്കാനായി ഗർഭിണി ആക്കുകയും അതിന് ശേഷം ഗർഭഛിദ്രം നടത്താൻ ഭീഷണിപ്പെടുകയും ചെയ്യുന്ന ഗാന്ധിയനായ ഒരു ഹിംസ വാദിയാണ് ആ വലിയ മനുഷ്യൻ.
രണ്ട് പെൺമക്കളുള്ള ദിലീപ്, നല്ലൊരു ശതമാനം മലയാളി കോടതിവിധി അംഗീകരിക്കാത്ത സാഹചര്യത്തിൽ പോലും ജനക്കൂട്ടത്തിന് മുന്നിൽ ഇങ്ങനെയൊരു നോട്ടോറിയസിന് ക്രിമിനലിന് ഒപ്പം നിന്നത് തുറന്ന് പറഞ്ഞാൽ അപഹാസ്യമായ പണിയായിപ്പോയി. ഞാനും കോൺഗ്രസ് ആയാലും കോൺഗ്രസ് എന്നൊക്കെയുള്ള വരട്ടുന്യായങ്ങൾ പറയണ്ട. ദിലീപ് അങ്ങനെ പറയില്ലെന്നാണ് എനിക്ക് തോന്നുന്നത്. താൻ ആരാ ഇതൊക്കെ പറയാൻ എന്ന് ചോദിക്കണ്ട.














Click it and Unblock the Notifications