മോന്‍സണ്‍ മാവുങ്കല്‍ ഒക്കെ എന്ത്! ടാറ്റയേയും ബിര്‍ളയേയും അംബാനിയേയും വരെ പറ്റിച്ച വമ്പന്‍ സ്രാവിനെ അറിയാം...
മോശയുടെ അംശവടിയും യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് വാങ്ങിയ വെള്ളിക്കാശും ശ്രീകൃഷ്ണന് വെണ്ണ കട്ടുകുടിച്ച മരക്കലവും ഒക്കെ ആയിരുന്നു മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകളില്‍ ഏറ്റവും ഹിറ്റായവ. കേട്ടാല്‍ തന്നെ തട്ടിപ്പ് എന്ന് തോന്നിപ്പിക്കുന്ന ഇക്കാര്യങ്ങള്‍ വിശ്വസിക്കാന്‍ വലിയ ഉന്നതരും ചില പത്രങ്ങളും യൂട്യൂബ് ചാനലുകളും ഒക്കെ ഉണ്ടായിരുന്നല്ലോ എന്നതാണ് വിശ്വസിക്കാന്‍ ശരിക്കും പ്രയാസമായ കാര്യം.
ഇങ്ങനെ തട്ടിപ്പുകള്‍ നടത്തുന്നവരും അവരാല്‍ പറ്റിക്കപ്പെടുന്നവരും ഒക്കെ ചേര്‍ന്നതാണ് നമ്മുടെ ലോകം. അങ്ങനെ പറ്റിയ്ക്കുന്നതില്‍ അതീവ വൈദഗ്ധ്യമുള്ളവര്‍ ഇഷ്ടം പോലെ ഈ ലോകത്ത് ഉണ്ടായിരുന്നു, ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. അത്തരത്തില്‍ ലോകത്തിന്റെ ശ്രദ്ധ ഏറ്റവും ലഭിച്ച ഒരു ഇന്ത്യക്കാരനുണ്ട്. ഇന്ത്യ സ്വതന്ത്രയാകും മുമ്പേ തന്നെ കുപ്രസിദ്ധി നേടിയ ഒരാള്‍. അയാളുടെ മുന്നില്‍ മോന്‍സണ്‍ മാവുങ്കല്‍ എല്ലാം ഒരു ചെറുമീന്‍ മാത്രമാണ്. മരണം വരേയും തട്ടിപ്പുകള്‍ തുടര്‍ന്ന ആ മനുഷ്യന്റെ പേര് നട്‌വര്‍ലാല്‍ എന്നായിരുന്നു. താജ്മഹലും എംപിമാരുള്‍പ്പെടെ ഇന്ത്യന്‍ പാര്‍ലമെന്റും വിറ്റ് പണം തട്ടിയ അപാര തട്ടിപ്പുകാരന്‍...

ബിഹാറിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മിഥിലേഷ് കുമാര്‍ ശ്രീവാസ്തവ എന്ന ആളെ കുറിച്ചാണ് ഇനി പറയുന്ന കഥകള്‍ എല്ലാം. അവയില്‍ കഥയെത്ര, സത്യമെത്ര എന്നത് വലിയ ചോദ്യമാണ്. ഒരു കള്‍ട്ട് ഫിഗര്‍ ആയി രൂപാന്തരം പ്രാപിക്കുന്ന ഓരോരുത്തരുടേയും കാര്യം ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും. ബിഹാറിലെ സിവാന്‍ ജില്ലയിലെ ബംഗാര ഗ്രാമത്തില്‍ ജനിച്ച മിഥിലേഷ് കുമാര്‍ ശ്രീവാസ്തവയാണ് പിന്നീട് നട് വര്‍ലാല്‍ എന്ന ലോകോത്തര തട്ടിപ്പുവീരന്‍ ആയി മാറിയത്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

പട്ടിണിയുടേയും പരിവട്ടത്തിന്റേയും കഥകളായിരിക്കും പല തട്ടിപ്പുകാര്‍ക്കും പറയാന്‍ ഉണ്ടാവുക. എന്നാല്‍ നട് വര്‍ലാലിന്റെ കാര്യത്തില്‍ അങ്ങനെ ഒരു കാര്യമേ ഉണ്ടായിരുന്നില്ല. മോൻസണിന്റെ കാര്യത്തിലും അങ്ങനെ തന്നെ. നട് വർലാലിന്റെ പിതാവ് ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്നു. അയല്‍വാസിയുടെ കള്ള ഒപ്പിട്ട് ആയിരം രൂപ ബാങ്കില്‍ നിന്ന് തട്ടിയെടുത്തായിരുന്നു തട്ടിപ്പുകളുടെ തുടക്കം. ആ പണംകൊണ്ട് നേരെ പൊങ്ങിയത് ബിഹാറില്‍ ആയിരുന്നു. അവിടെ കൊമേഴ്‌സ് ബിരുദ പഠനത്തിന് ചേരുകയും അതോടൊപ്പം ഒരു ഓഹരി ഇടനിലക്കാരനായി ജോലി ചെയ്യുകയും ചെയ്തു. ഇതിനിടെ വസ്ത്ര വ്യാപാരത്തില്‍ ഒരു കൈ നോക്കിയെങ്കിലും അത് പരാജയപ്പെട്ടു.

വ്യാജരേഖകള്‍ സൃഷ്ടിക്കുക, കള്ള ഒപ്പിട്ട് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുക തുടങ്ങിയവ ആയിരുന്നു തുടക്കത്തിലെ പരിപാടികള്‍. ഒമ്പത് ടണ്‍ ഉരുക്ക് തട്ടിയെടുത്ത കേസില്‍ ആയിരുന്നു നട് വര്‍ലാലിന്റെ ആദ്യത്തെ അറസ്റ്റ്- 1937 ല്‍. ഇതിന് ശേഷം കുറച്ച് കാലം ലൈംഗികത്തൊഴിലാളികളെ പറ്റിച്ചാണ് ഇയാള്‍ പണം സമ്പാദിച്ചത്. അതിന് ശേഷം വീണ്ടും വന്‍ തട്ടിപ്പ് പരിപാടികളുമായി നട് വര്‍ലാല്‍ രംഗത്തുവരികയായിരുന്നു എന്നാണ് കഥ. 1950 ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിട്ട് നട് വര്‍ലാല്‍ സ്വന്തമാക്കിയത് ആറര ലക്ഷം രൂപയായിരുന്നു. എഴുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത് എന്ന് കൂടി ഓര്‍ക്കണം.

വ്യാജ ഒപ്പിടുന്നതില്‍ അതി വിദഗ്ധന്‍ ആയിരുന്നത്രെ നട് വര്‍ലാല്‍. അതുവഴി ഒരുപാട് പേരെ പറ്റിച്ചിട്ടും ഉണ്ട്. ടാറ്റയേയും ബിര്‍ളയേയും അംബാനിയേയും വരെ അക്കാലത്ത് ഇയാള്‍ പറ്റിച്ചിട്ടുണ്ട് എന്നും ഒരുപാട് പണം തട്ടിയെടുത്തിട്ടുണ്ട് എന്നും ആണ് കഥകള്‍. എന്തായാലും ഇവരാരും തന്നെ ഇങ്ങനെയുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മോന്‍സണ്‍ മാവുങ്കല്‍, എംഎ യൂസഫലിയെ പറ്റിച്ച് ഒരുപാട് പണം തട്ടിയെടുത്തിട്ടുണ്ട് എന്ന രീതിയില്‍ പ്രചരിക്കുന്ന കഥയേയും ഇതിനേയും വേണമെങ്കില്‍ ചേര്‍ത്തുവായിക്കാം.

ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ താജ് മഹല്‍ നട് വര്‍ലാല്‍ മൂന്ന് തവണ വിറ്റിട്ടുണ്ട് എന്നാണ് പ്രചരിക്കുന്ന മറ്റൊരു കഥ. അതിലെ ഞെട്ടിപ്പിക്കുന്ന മറ്റൊന്നുകൂടിയുണ്ട്- ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം വിറ്റതുമായി ബന്ധപ്പെട്ടാണ് അത്. പാര്‍ലമെന്റിലെ എംപിമാരെ അടക്കമായിരുന്നുവത്രെ അന്ന് നട് വര്‍ലാല്‍ വില്‍പന നടത്തിയത്. എന്തായാലും ഇതിലെല്ലാം ഇരകളായത് വിദേശികള്‍ ആയിരുന്നു. അവരെ പറഞ്ഞുപറ്റിക്കാന്‍ മാത്രം വാക്ചാതുര്യമുണ്ടായിരുന്നു നട് വര്‍ലാലിന്. അതുപോലെ തന്നെ ആയിരുന്നു വേഷങ്ങള്‍ മാറിമാറി പ്രത്യക്ഷപ്പെടാനുള്ള കഴിവും,

വലിയ തട്ടിപ്പുകാരന്‍ ആയിരുന്നെങ്കിലും നട് വര്‍ലാലിന് ഇന്ത്യയില്‍ ഉണ്ടായിരുന്നത് മറ്റൊരു പ്രതിച്ഛായ ആയിരുന്നു. അത് ഒരു നായകന്റേത് തന്നെ ആയിരുന്നു! കാരണം, നട് വര്‍ലാല്‍ ആരേയും ശാരീരികമായി ഉപദ്രവിച്ചിരുന്നില്ല. മാത്രമല്ല, തട്ടിപ്പ് നടത്തിയത് മുഴുവന്‍ കൊലകൊമ്പന്‍മാരായ പണക്കാരുടെ അടുത്ത് മാത്രമായിരുന്നു. പണമുള്ളവനെ പറ്റിക്കുന്നവര്‍ക്ക് പൊതുവേ ഒരു ഹീറോ ഇമേജ് ചമച്ചുകൊടുക്കാറുണ്ട് പലരും. എന്നാല്‍, നട് വര്‍ലാല്‍ ഇങ്ങനെ പറ്റിച്ചുകിട്ടുന്ന പണത്തിന്റെ ഒരു പങ്ക് പാവപ്പെട്ടവര്‍ക്കായി ചെലവഴിച്ചിരുന്നത്രെ. പ്രത്യേകിച്ചും ബിഹാറിലെ സ്വന്തം ഗ്രാമത്തില്‍. ബംഗാര ഗ്രാമത്തില്‍ നട് വര്‍ലാല്‍ ഇന്നും ഒരു വീരപുരുഷന്‍ ആണ് എന്നൊക്കെയാണ് പലരും പറയുന്നത്.

തട്ടിപ്പുകള്‍ കൂടുതല്‍ നടത്തുന്നതിന് അനുസരിച്ച് നട് വര്‍ലാലിനെതിരെ കേസുകളും പെരുകിയിരുന്നു. പലതവണ ജയിലില്‍ കിടക്കേണ്ടിയും വന്നു.ബിഹാറില്‍ മാത്രം 14 കേസുകളില്‍ ആയി, മൊത്തം 113 വര്‍ഷത്തെ തടവ് ശിക്ഷ ആയിരുന്നത്രെ നട് വര്‍ലാല്‍ അനുഭവിക്കേണ്ടിയിരുന്നത്! എട്ടോ പത്തോ തവണ മാത്രമാണ് അയാള്‍ പിടിയ്ക്കപ്പെട്ടത്. പക്ഷേ, ഓരോ തവണയും അയാള്‍ രക്ഷപ്പെടുകയും പുതിയ തട്ടിപ്പുകള്‍ നടത്തുകയും ചെയ്തു പോന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. എന്തായാലും 20 വര്‍ഷത്തോളം നട് വര്‍ലാല്‍ ജയിലില്‍ കിടന്നിട്ടുണ്ടാകും എന്നാണ് കണക്കാക്കുന്നത്.

നട് വര്‍ലാല്‍ ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 1996 ല്‍ ആയിരുന്നു. അന്ന് അയാളുടെ പ്രായം 84 വയസ്സാണ്. അന്നും പോലീസിനെ വെട്ടിച്ചും ഞെട്ടിച്ചും രക്ഷപ്പെട്ടുകളഞ്ഞു നട് വര്‍ലാല്‍. 1996 ജണ്‍ 24 ന് ആയിരുന്നു ആ സംഭവം. ജയിലില്‍ നിന്ന് എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ന്യൂ ദില്ലി റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു അത്. വീല്‍ ചെയറില്‍ ആയിരുന്ന നട് വര്‍ലാല്‍ എങ്ങനെ അപ്രത്യക്ഷനായി എന്നത് സംബന്ധിച്ച് പോലീസിന് ഇപ്പോഴും ഒരു വിവരവും ഇല്ല. അതേ വര്‍ഷം തന്നെ നട് വര്‍ലാല്‍ മരിച്ചുവെന്നും ശവസംസ്‌കാരം നടത്തിയെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നട് വര്‍ലാലിന്റെ അഭിഭാഷകന്‍ പറയുന്നത് 2009 ല്‍ ആണ് അദ്ദേഹം മരിച്ചത് എന്നാണ്. ഇതേ വര്‍ഷം തന്നെ നട് വര്‍ലാലിനെതിരെയുള്ള കേസുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വക്കീല്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

84 -ാം വയസ്സില്‍ വീല്‍ ചെയറില്‍ ഇരുന്ന് പോലീസുകാരെ മുഴുവന്‍ നോക്കുകുത്തിയാക്കിയ നട് വര്‍ലാല്‍ ആ പ്രായത്തില്‍ വീണ്ടും തട്ടിപ്പുകള്‍ നടത്തിയിരുന്നത്രെ. എന്തായാലും ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിഹാസമായി മാറിയ അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു നട് വര്‍ലാല്‍. അയാളുടെ ജീവിതത്തെ അധികരിച്ച് 1979 ല്‍ അമിതാഭ് ബച്ചന്‍ നായകനായി 'മിസ്റ്റര്‍ നട് വര്‍ലാല്‍' എന്നൊരു സിനിമ തന്നെ പുറത്തിറങ്ങി. 2004 ല്‍ നട് വര്‍ലാലിന്റെ ജീവിതത്തെ കുറിച്ച് ആജ് തക് ഒരു ടെലിവിഷന്‍ പരിപാടി തന്നെ സംപ്രേഷണം ചെയ്തു. 2014 ല്‍ രാജാ നട് വര്‍ലാല്‍ എന്ന പേരിലും ഒരു സിനിമ പുറത്തിറങ്ങിയിരുന്നു.












Click it and Unblock the Notifications