പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷ പാര്‍ട്ടികള്‍ വ്യാഴാഴ്ച ആഹ്വാനം ചെയ്ത പൊതു പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. റോഡ്, തീവണ്ടി, വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. മാര്‍ക്സിസ്റു പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലും ബംഗാളിലും രാഷ്ട്രീയ ജനതാദള്‍ ഭരിക്കുന്ന ബീഹാറിലും പണിമുടക്ക് ബന്തായി മാറി.
കേരളത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങള്‍ ഓടിയില്ല. ഓഫീസുകളില്‍ ഹാജര്‍ നില തീരെ കുറവായിരുന്നു. പി എസ് സി പരീക്ഷകളും മറ്റും നേരത്തേ മാറ്റി വച്ചിരുന്നു. പണിമുടക്ക് കേരളത്തില്‍ ബന്തിന്റെ പ്രതീതിയാണുണ്ടാക്കിയത്.
ഇന്ത്യയിലെ നാലു പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും, 12 രാഷ്ട്രീയ ഗ്രൂപ്പുകളും, 55 വ്യവസായ ഫെഡറേഷനുകളും, ആറ് ട്രേഡ് യൂണിയനുകളുമാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. രണ്ട് കോടിയോളം ജനങ്ങള്‍ പണിമുടക്കില്‍ പങ്കു ചേര്‍ന്നതായി സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സിന്റെ തലവന്‍ മധുകര്‍ പാണ്‍ഡെ പറഞ്ഞു. പല സംസ്ഥാനങ്ങളിലും പണിമുടക്ക് പൂര്‍ണ്ണമായിരുന്നുവെന്ന് മധുകര്‍ അറിയിച്ചു.
ബാങ്ക്, ഇന്‍ഷുറന്‍സ്, റെയില്‍വേ, സര്‍്ക്കാര്‍ ജീവനക്കാര്‍, കര്‍ഷകര്‍, തേയില, കാപ്പി തോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍, ടെക്സ്റൈല്‍സ്, സ്റീല്‍, കൈത്തറി എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവരും പണിമുടക്കിയവരില്‍ പെടുമെന്ന് മധുകര്‍ പറഞ്ഞു. ബംഗാളില്‍ തീവണ്ടി, വിമാന സര്‍വീസുകള്‍ മുടങ്ങി. വെള്ളിയാഴ്ച വരെയുള്ള പല വിമാന, തീവണ്ടി സര്‍വീസുകളും റദ്ദാക്കി.
പല സംസ്ഥാനങ്ങളിലും ലോറികളോടിയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ബംഗാളില്‍ പല തീവണ്ടി സ്റേഷനുകളിലും തീവണ്ടികള്‍ പണിമുടക്ക് അനുഭാവികള്‍ തടഞ്ഞിട്ടിരിക്കുകയാണ്െ എന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.
ഉദാരവത്കരണത്തിന് എതിരെയാണ് പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. രാജ്യത്ത് 13 കോടിയോളം തൊഴില്‍രഹിതരുണ്ടെന്ന് മധുകര്‍ പറഞ്ഞു. ധനകമ്മി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഈയിടെ പാചകവാതകത്തിന്റേയും മണ്ണെണ്ണയുടേയും വില വര്‍ദ്ധിപ്പിച്ചിരുന്നു. സബ്സിഡികളിലും കുറവ് വരുത്തി. ഇതിനെതിരേയും പ്രതിഷേധ പ്രകടനം നടന്നു.