അഭിഭാഷക ദമ്പതികള്‍ അറസ്റ്റില്‍
തലശ്ശേരി: തലശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അഭിഭാഷക ദമ്പതികള്‍ അറസ്റ്റിലായി. നഗരത്തിലെ വ്യാപാരിയും കരാറുകാരനുമായ മോഴിക്കരയിലെ കല്ലിക്കണ്ടിയില്‍ മൊയ്തുവിനെ തട്ടിക്കൊണ്ടു പോയ കേസിലാണ് തലശ്ശേരി ബാറില്‍ അഭിഭാഷകരായ ദമ്പതികള്‍ അറസ്റ്റിലായത്.
ബല്‍ത്തങ്ങാടി സ്വദേശി നാഗനൂറില്‍ അഡ്വ.സണ്ണി ചെറിയാന്‍, ഭാര്യ കൊളക്കാട് സ്വദേശിനി അടച്ചിലാമാക്കല്‍ വീട്ടില്‍ അഡ്വ. മേരി മാത്യു എന്നിവരെയാണ് ആഗസ്ത് 25 വെള്ളിയാഴ്ച രാവിലെ പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ താമസിക്കുന്ന ജസ്റ്റീന ക്വാര്‍ട്ടേഴ്സില്‍ നിന്നും ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഈ കേസില്‍ നേരത്തേ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. പാനൂര്‍ മാക്കൂല്‍പീടികയിലെ യോഗീന്റവച്ച വളപ്പില്‍ രാഘവന്‍, വളയം സ്വദേശി കുനിയില്‍ ഗിരീഷ്, പേരാമ്പ്രയിലെ ബസ് ഡ്രൈവര്‍ ഊരങ്ങാട്ടേരി ഉദയന്‍, തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ജീപ്പിന്റെ ഡ്രൈവര്‍ വടകര വില്യാപ്പള്ളിയിലെ മുടവന്‍കണ്ടി ഷാജി, ക്ലീനര്‍ വില്യാപ്പള്ളിയിലെ വട്ടര്‍പറമ്പത്ത് രഞ്ജിത്ത് എന്നിവരാണ് നേരത്തേ അറസ്റ്റിലായവര്‍.
അറസ്റ്റിലായ ഏഴു പേരേയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.
ആഗസ്ത് 14 ന് വൈകുന്നേരമാണ് തലശ്ശേരി ടെമ്പിള്‍ ഗേറ്റിനു സമീപം വച്ച് ജീപ്പിലെത്തിയ പത്തംഗ സംഘം മൊയ്തുവിനെ തട്ടിക്കൊണ്ടു പോയത്. ഫിയറ്റ് കാറില്‍ സഞ്ചരിക്കുകയായിരുന്ന മൊയ്തുവിനെ വാഹനം തടഞ്ഞു നിര്‍ത്തി ജീപ്പില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു.
ആഗസ്ത് 16 ന് രാത്രി ഒമ്പതു മണി വരെ മൊയ്തു അവരുടെ കസ്റ്റഡിയില്‍ ആയിരുന്നു. രാത്രി ഒമ്പതിന് മൊയ്തുവിനെ പത്തു രൂപയും കൊടുത്ത് മാനന്തവാടി ബസ്സ്റ്റാന്‍ഡില്‍ ഇറക്കി വിട്ടതിനു ശേഷം സംഘം രക്ഷപ്പെട്ടു.
തങ്ങള്‍ നിരപരാധികളാണെന്നും മൊയ്തുവിന്റെ അഭിഭാഷകര്‍ നടത്തിയ നാടകമാണ് തട്ടിക്കൊണ്ടു പോകലെന്നും അറസ്റ്റിലായ അഭിഭാഷകര്‍ പോലീസിനോടു പറഞ്ഞു. 1997 ല്‍ വീടെടുക്കാനായി തങ്ങള്‍ മൊയ്തുവിന് നാലു ലക്ഷം രൂപ നല്‍കി സഹായിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.