Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ രണ്ട് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ല. ഫലം പ്രഖ്യാപിച്ച 65 സീറ്റുകളില്‍ 32 സീറ്റ് നേടി എല്‍ഡിഎഫ് മുന്നിലെത്തി. യുഡിഎഫ് 31 സീറ്റ് നേടിയപ്പോള്‍ രണ്ട് സീറ്റ് നേടി ബിജെപി നിലമെച്ചപ്പെടുത്തി.

വോട്ടിംഗ് യന്ത്രം കേടായത് മൂലം ഒരു ഡിവിഷനിലെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഭരണം ആര്‍ക്കാണെന്ന് തീരുമാനിക്കുന്നതില്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും. മുന്നണികള്‍ക്കുള്ളില്‍ രാഷ്ട്രീയധ്രുവീകരണത്തിനും സാധ്യതയുണ്ട്.

എല്‍ഡിഎഫിന്റെ മുഖ്യസ്ഥാനാര്‍ഥിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ സി.എം. ദിനേശ് മണി ചളിക്കവട്ടം ഡിവിഷനില്‍ നിന്നും വിജയിച്ചു. കഴിഞ്ഞ കൗണ്‍സിലില്‍ സ്റാന്റിംഗ് കമ്മിറ്റിയംഗങ്ങളായ സി.കെ. മണിശങ്കര്‍, പി.എന്‍. സീനുലാല്‍ തുടങ്ങിയവരും വിജയം കണ്ടു.

യുഡിഎഫില്‍ നിന്നും കെപിസിസി ജോയിന്റ് സെക്രട്ടറി എന്‍. വേണുഗോപാല്‍, സിറ്റിംഗ് കൗണ്‍സിലര്‍മാരായ സി.കെ. ഗോപാലന്‍, സി.ജി. രമേശ്, പി.എന്‍. പ്രസന്നകുമാര്‍ എന്നിവര്‍ ജയിച്ചു.

ഡപ്യൂട്ടി മേയര്‍ സാബു ജോര്‍ജ് (ജനതാദള്‍) എറണാകുളം സെന്‍ട്രല്‍ ഡിവിഷനില്‍ കോണ്‍ഗ്രസിലെ ടി.ജെ. ക്ലീറ്റസിനോട് പരാജയപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിമി റോസ്ബെല്‍ ജോണ്‍, ഡിസിസി സെക്രട്ടറി എം. പ്രേമചന്ദ്രന്‍, സിറ്റിംഗ് കൗണ്‍സിലര്‍ വി.ജെ. ഹൈസിന്ദ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി എം.എം. ഫ്രാന്‍സിസ് എന്നിവരാണ് യുഡിഎഫില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട പ്രമുഖര്‍.

മുസ്ലിം ലീഗ് നേതാവും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ കെ. എം. ഹംസക്കുഞ്ഞ് 62-ാം ഡിവിഷനില്‍ നിന്നും വിജയിച്ചു. ലീഗ് സ്ഥാനാര്‍ഥികളായ കെ.എം. ഷാഹിദ (രണ്ടാം ഡിവിഷന്‍), കെ.എച്ച്. ഖാലിദ് (എട്ട്), പാത്തുക്കുട്ടി അഷ്റഫ് (36) എന്നിവരും ജയിച്ചു.

കഴിഞ്ഞ 22 വര്‍ഷമായി കൊച്ചി നഗരം ഭരിക്കുന്ന എല്‍ഡിഎഫിന് തിരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതാവസ്ഥ തിരിച്ചടിയായി. വിമതശല്യത്തിനിടയിലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്താന്‍ യുഡിഎഫിനു കഴിഞ്ഞു. കഴിഞ്ഞ കൗണ്‍സിലില്‍ ഒരു പ്രതിനിധി മാത്രമുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ രണ്ട് സീറ്റ് നേടി. സിറ്റിംഗ് കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭു സീറ്റ് നിലനിര്‍ത്തിയപ്പോള്‍ 25-ാം ഡിവിഷനില്‍ സിപിഎമ്മിന്റെ സിറ്റിംഗ് കൗണ്‍സിലര്‍ എ.കെ. കാര്‍ത്തികേയനെയാണ് കെ.ടി. സജീവ് തറപറ്റിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തി.

എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെ ആദ്യഫലങ്ങള്‍ അറിവായപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

ആലുവയില്‍ ഫലം പ്രഖ്യാപിച്ച ഏഴ് സീറ്റില്‍ ആറും യുഡിഎഫ് നേടി. ഒന്ന് എല്‍ഡിഎഫും. കളമശേരിയില്‍ എട്ട് സീറ്റില്‍ ഫലമറിഞ്ഞപ്പോള്‍ ആറെണ്ണം എല്‍ഡിഎഫിനും നാലെണ്ണം യുഡിഎഫിനുമാണ്. കോതമംഗലത്ത് അഞ്ച് സീറ്റ് യുഡിഎഫും രണ്ടെണ്ണം ബിജെപിയും നേടി.

പറവൂരില്‍ നാലെണ്ണം യുഡിഎഫിനും രണ്ടെണ്ണം എല്‍ഡിഎഫിനുമാണ്. മൂവാറ്റുപുഴയില്‍ മൂന്ന് എല്‍ഡിഎഫും അഞ്ച് യുഡിഎഫും നേടി. അങ്കമാലിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും നാല് വീതം സീറ്റുകള്‍ കിട്ടി.

പെരുമ്പാവൂരില്‍ ഫലമറിഞ്ഞ ഏഴില്‍ ആറും എല്‍ഡിഎഫിനാണ്. ഒന്ന് ബിജെപിക്കും. തൃപ്പൂണിത്തുറയില്‍ ഏഴ് എല്‍ഡിഎഫിനും മൂന്ന് യുഡിഎഫിനുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+