മദ്യവേട്ട വ്യാപകം
തിരുവനന്തപുരം: കൊല്ലം ജില്ലയിലുണ്ടായ ദാരുണമായ വിഷമദ്യ ദുരന്തത്തെത്തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വ്യാജമദ്യവേട്ട ശക്തമാക്കിയിരിക്കുകയാണ്. കൊല്ലം ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരായ സര്‍ക്കാര്‍ നടപടികളെത്തുടര്‍ന്ന് എക്സൈസ് , പൊലീസ് ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലാണ്.
വ്യാജമദ്യമുണ്ടെന്നു സംശയിക്കപ്പെടുന്ന കേന്ദ്രങ്ങളിലെല്ലാം റെയ്ഡ് ശക്തമാക്കി.സംസ്ഥാനാര്‍തിത്തികളിലെ ചെക്ക് പോസ്റ്റുകളിലും കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
വയനാട് ജില്ലയിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ ഒക്ടോബര്‍ 24 ചൊവാഴ്ച ഒരു ലോറി കള്ളക്കടത്ത് സ്പിരിറ്റ് പിടിച്ചു. കര്‍ണാടത്തിലെ മൈസൂറില്‍ നിന്ന് പത്തനംതിട്ട ജില്ലയിലേയ്ക്കു പോകുകയായിരുന്നു ഈ സ്പിരിറ്റ് ലോറി.ഉദ്ദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്പിരിറ്റാണ് പിടിച്ചെടുത്തിട്ടുള്ളത്.
തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ ജില്ലകളിലും വ്യാപകമായി റെയ്ഡ് നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് വെഞ്ഞാറമ്മൂട്ടില്‍ ചാരായവില്‍പന നടത്തിയിരുന്ന വിജയന്‍ എന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വ്യാജച്ചാരായം പിടിച്ചെടുത്തു. എന്നാല്‍ വിജയന്‍ ഒളിവിലാണ്. നെടുമങ്ങാട്ട് ഇരിഞ്ചയത്ത് ഒരു മെഡിക്കല്‍ സ്റ്റോരില്‍ നിന്നും ലഹരി കലര്‍ത്തിയ വ്യാജ ജിഞ്ചര്‍ ബറീസ് അധികൃതര്‍ കണ്ടെടുത്തു.
കൊല്ലത്ത് പള്ളിക്കല്‍ പ്രദേശത്തും റെയ്ഡ് നടക്കുന്നുണ്ട്.
സംസ്ഥാനമൊട്ടാകെ വിദേശമദ്യഷാപ്പുകളും ബാറുകളും പരിശോധിക്കാന്‍ എക്സൈസ് കമ്മീഷണര്‍ ഉത്തരവിട്ട ിരിക്കുകയാണ്. ഒക്ടോബര്‍ 23 തിങ്കാഴ്ച എറമാകുളം ജില്ലയിലെ പറവൂരില്‍ ഒരു വീട്ടില്‍ നിന്ന് 840 ലിറ്റര്‍ സ്പിരിറ്റും വിദേശമദ്യവും പിടിച്ചെടുത്തിരുന്നു.
സ്പിരിറ്റ് വേട്ട ശക്തമാണെങ്കിലും മദ്യക്കച്ചവടക്കാരെ അധികൃതര്‍ രക്ഷപ്പെടുത്തുകയാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. പള്ളിക്കല്‍ ദുരന്തത്തിനുത്തരവാദികളായ ആരെയും ഇതു വരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല. ഇവിടെ രണ്ടു ദിവസമായി നടക്കുന്ന റെയ്ഡ് നടപടികള്‍ പ്രഹസനമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.