സൈനിക സാങ്കേതിക കേന്ദ്രം പൂട്ടുന്നതിനെതിരെ ജീവനക്കാര്‍
തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനിക സാങ്കേതിക കേന്ദ്രം അടച്ചു പൂട്ടാനുള്ള കേന്ദ്രനീക്കത്തിനെതിരെ ജീവനക്കാര്‍ ഒന്നിക്കുന്നു. പ്രതിരോധമന്ത്രാലയത്തിലെ ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍ വകുപ്പിന് കീഴില്‍ വരുന്ന ശാലയില്‍ 35 സൈനികരും 20 തദ്ദേശവാസികളും ഉള്‍പ്പെടെ 55 ജീവനക്കാര്‍ ഉണ്ട്.
കേന്ദ്രം പൂട്ടുന്നതിനെതിരെ രാഷ്ട്രപതി കെ.ആര്‍. നാരായണനും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനും ജീവനക്കാര്‍ നിവേദനം നല്‍കിക്കഴിഞ്ഞു.
1961ല്‍ തുടങ്ങിയ കേന്ദ്രം 2001 ജനവരി 31ഓടെ അടച്ചു പൂട്ടാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ആര്‍മി ആസ്ഥാനത്തു നിന്നും പുറപ്പെടുവിച്ച എഴുത്ത് കഴിഞ്ഞ മാസം തന്നെ പാങ്ങോട്ട് ലഭിച്ചിട്ടുണ്ട്.
ശാല അടച്ചു പൂട്ടാനുള്ള നീക്കത്തിനു പിന്നില്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ഉണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. 1994 വരെ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വര്‍ക്ഷോപ്പായിരുന്നു കേന്ദ്രം. എന്നാല്‍ 94ല്‍ ചിലരുടെ പ്രവര്‍ത്തന ഫലമായി ഇതിനെ വെറുമൊരു റിപ്പയര്‍ കേന്ദ്രം മാത്രമായി തരം താഴ്ത്തി - ജീവനക്കാര്‍ ആരോപിച്ചു.
94ല്‍ പാങ്ങോടിനു പുറമെ ആഗ്ര, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളും തരംതാഴ്ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പാങ്ങോട് കേന്ദ്രം അടച്ചു പൂട്ടാന്‍ പോകുന്നു എന്ന വിവരം അത്ഭുതപ്പെടുത്തുന്നതാണ്. അതേ സമയം ആഗ്രയിലെയും കാണ്‍പൂരിലെയും കേന്ദ്രങ്ങള്‍ ഇതിനകം തന്നെ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടു വരുകയും ചെയ്തു. ഇത് കേരളത്തോടു ചെയ്യുന്ന അനീതിയാണ് - റിട്ടയേര്‍ഡ് എയര്‍ കമോഡോര്‍ എസ്.കെ. നായര്‍ പറയുന്നു.
കേന്ദ്രം അടച്ചു പൂട്ടുന്നതോടെ യഥാര്‍ത്ഥത്തില്‍ നിരാലംബരാകുന്നത് രണ്ടു സ്ത്രീകളുള്‍പ്പെടെയുള്ള 20 തദ്ദേശവാസികളായ ജീവനക്കാരാണ്. കേന്ദ്രത്തിലെ സൈനികരെ മറ്റു സ്ഥലങ്ങളിലേക്ക് നിയമിക്കുമ്പോള്‍ ഇവര്‍ക്ക് നഷ്ടപ്പെടുന്നത് ഉപജീവനമാര്‍മാണ് - നായര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എന്‍സിസിയുടെ 14,000 റൈഫിളുകളും പിസ്റളുകള്‍ എസ്എല്‍ആര്‍ ഗണ്ണുകളും 200 വാഹനങ്ങളും 14,000ത്തോളം വാര്‍ത്താവിനിമയ ഉപകരണങ്ങളും ഇവിടെ റിപ്പയര്‍ ചെയ്തു വരുന്നുണ്ട്. കൂടാതെ ഐഎന്‍എസ് കട്ടബൊമ്മനിലും ഇവ റിപ്പയര്‍ ചെയ്തിട്ടുണ്ട്.