ആലുവാ കൂട്ടക്കൊല: പ്രതി കുറ്റം സമ്മതിച്ചു
കൊച്ചി: ആലുവയില്‍ മാഞ്ഞൂരാന്‍ കുടുംബത്തിലെ ആറംഗങ്ങളെ കൊലപ്പെടുത്തിയത് താന്‍ ഒറ്റയ്ക്ക് തന്നെയാണെന്ന് പ്രതി ആന്റണി മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനത്തിനും മുമ്പില്‍ സമ്മതിച്ചു.
കൊല നടത്തിയ വീട്ടില്‍ വച്ച് ഫിബ്രവരി 23 വെള്ളിയാഴ്ച കൊല നടത്തിയ രീതികള്‍ ആന്റണി അഭിനയിച്ചു കാണിച്ചു. കൊലപാതകം സംബന്ധിച്ച് പൊലീസിന്റെ വിശദീകരണം വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറാകാത്തതിനാലാണ് കേസന്വേഷണങ്ങളുടെ ചരിത്രത്തില്‍ അപൂര്‍വമായ ഇത്തരമൊരു തെളിവെടുപ്പിന് പൊലീസ് മുതിര്‍ന്നത്.
കൊല നടത്തിയ ദിവസം രാത്രി ഏഴരയോടെ ആന്റണി അഗസ്റിന്റെ വീട്ടിലെത്തി. പ്രധാനമുറിയിലെ സെറ്റിയിലിരുന്ന് അഗസ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി, ഭാര്യ ബേബി തുടങ്ങിയവരുമായി സംസാരിച്ചു.
രാത്രി ഏകദേശം എട്ട് മണിയായപ്പോഴാണ് അഗസ്റിനെത്തിയത്. പിറ്റേന്ന് ഗള്‍ഫില്‍ പോകുന്ന വിവരം പറയാനാണ് ആന്റണി വന്നതെന്ന് ബേബി പറഞ്ഞു. രാത്രി ഒമ്പതോടെ അഗസ്റിനും ഭാര്യയും മക്കളും സിനിമയ്ക്ക് പോകാനായി ഇറങ്ങി. ആന്റണിയെയും കൊച്ചുറാണിയെയും ക്ഷണിച്ചെങ്കിലും ഇരുവരും ക്ഷണം നിരസിച്ചു. ആന്റണി ഇവിടിരിക്കുകയല്ലേ എന്ന് പറഞ്ഞ് അഗസ്റിന്‍ കുടുംബവുമായി സിനിമക്ക് പോയി.
അതിന് ശേഷം ക്ലാരയ്ക്കും കൊച്ചുറാണിക്കും ഒപ്പമിരുന്ന് ആന്റണി ഭക്ഷണം കഴിച്ചു. തുടര്‍ന്ന് ക്ലാര ഉറങ്ങാനായി മുറിയിലേക്ക് പോയി. ഡൈനിംഗ് ടേബിളിനിരുവശവുമായി ആന്റണിയും കൊച്ചുറാണിയും ഇരുന്ന് സംസാരിച്ചു. മാലയുടെ കൊളുത്ത് നന്നാക്കാന്‍ കൊച്ചുറാണിയുടെ കൈവശം ഒരു കത്തി ഉണ്ടായിരുന്നു.
ഒരാഴ്ച മുമ്പ് കൊടുക്കാമെന്ന് പറഞ്ഞ രൂപ ആന്റണി കൊച്ചുറാണിയോടാവശ്യപ്പെട്ടു. അത് താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്ന് കൊച്ചുറാണി ചിരിച്ചുകൊണ്ട് പറഞ്ഞു. തന്നെ കളിയാക്കുന്നതായി ആന്റണിക്ക് തോന്നി. ആന്റണി മേശ മുന്നോട്ട് തള്ളിയതോടെ കൊച്ചുറാണി താഴെ വീണു. കത്തി കൊണ്ട് മുഖത്ത് ചോര വരുന്നത് കണ്ട് അവര്‍ എന്നെ കൊല്ലുന്നേയെന്ന് നിലവിളിച്ചു.
കൊച്ചുറാണി പതുക്കെ എഴുന്നേറ്റപ്പോള്‍ ആന്റണി വാ പൊത്തി. സ്റൂളെടുത്ത് തലയ്ക്കടിച്ചു. ശബ്ദം കേട്ട് എഴുന്നേറ്റ് വന്ന ക്ലാര ആന്റണിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. കുതറിയപ്പോള്‍ അവര്‍ താഴെ വീണു. ഇലക്ട്രിക്ക് വയര്‍ കൊണ്ട് വന്ന് കൊച്ചുറാണിയുടെ കാലില്‍ ഷോക്കടിപ്പിച്ചു. വയര്‍ ഊരിയിട്ട് കോടാലി കൊണ്ട് തലക്കടിച്ച് ഇരുവരെയും കൊന്നു. കാലില്‍ പിടിച്ച് രണ്ട് മൃതദേഹവും അടുക്കളയില്‍ കൊണ്ടിട്ടു.
താന്‍ പിടിക്കപ്പെടാതിരിക്കാനും ഒരു കൊലപാതകിയാണെന്ന് നാട്ടുകാരും വീട്ടുകാരും അറിയാതിരക്കാനുമാണ് സിനിമയ്ക്ക് പോയ മറ്റ് നാല് പേരെയും കൊല്ലാന്‍ തീരുമാനിച്ചതെന്ന് ആന്റണി പറഞ്ഞു. എല്ലാവരെയും കൊന്ന ശേഷം ആത്മഹത്യ ചെയ്യാനാണ് ആലോചിച്ചത്.
അഗസ്റിന്‍ വരുന്നതും കാത്ത് സ്റോര്‍ മുറിയിലെ ഉരലിന് മുകളില്‍ കോടാലിയുമായി നിന്നു. വാതില്‍ തുറന്നെത്തിയ അഗസ്റിന്‍ സ്റോര്‍ മുറിയിലേക്ക് കടന്നു. ഒറ്റയടിക്ക് അഗസ്റിന്‍ താഴെ വീണു. അയ്യോയെന്ന് നിലവിളിച്ചുകൊണ്ട് ഓടിയെത്തിയ ബേബിയെയും അടിച്ചുകൊന്നു.
വലതുവശത്തെ മുറിയില്‍ കയറിയ ദിവ്യയെയും ഓടിയെത്തി വട്ടംപിടിച്ച ജോസഫിനെയും തലക്കടിച്ചുകൊന്നു. മരണം ഉറപ്പ് വരുത്തുന്നതിനായി കത്തി കൊണ്ട് ഞരമ്പ് മുറിച്ചുമാറ്റി. ഇലക്ട്രിക്ക് വയര്‍ കൊണ്ട് ദിവ്യയെ വാതിലില്‍ കെട്ടിത്തൂക്കി. കൊച്ചുറാണി അനങ്ങുന്നത് കണ്ട് ആ വയര്‍ അഴിച്ചുമാറ്റി കൊച്ചുറാണിയെ മറ്റൊരു വാതിലില്‍ കെട്ടിയിട്ടു.
മുംബൈയില്‍ ചെന്ന ശേഷം കടലില്‍ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശമെന്ന് ആന്റണി പറഞ്ഞു. പക്ഷെ അതിനുള്ള സാവകാശം കിട്ടിയില്ലത്രെ. രാവിലെ അഞ്ച് മണിക്ക് പള്ളിയില്‍ മണികേട്ട് പുറത്തിറങ്ങിയത് വരെയുള്ള കാര്യങ്ങള്‍ ആന്റണി വിവരിച്ചെങ്കിലും അറസ്റ് ഉള്‍പ്പടെയുള്ള മറ്റ് വിവരങ്ങള്‍ പറയുന്നതില്‍ നിന്നും പൊലീസ് ആന്റണിയെ വിലക്കി. കേസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പൊലീസിന്റെ നിലപാട്.