കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസീസിന് ജയിക്കാന്‍ 316 റണ്‍സ്

  • By Super
Google Oneindia Malayalam News

ബാംഗ്ലൂര്‍: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിവെച്ച ആക്രമണോത്സുകമായ ബാറ്റിംഗിന്റെ വഴിയെ ലക്ഷ്മണും ദ്രാവിഡും ഷെവാഗും ദാഹിയയും ബാറ്റ് ചലിപ്പിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ആസ്ത്രേലിയക്കെതിരായ ഒന്നാം ഏകദിനമത്സരത്തില്‍ മികച്ച സ്കോര്‍. 49.5 ഓവറില്‍ എല്ലാവരും പുറത്തായപ്പോള്‍ ഇന്ത്യ ആകെ നേടിയത് 315 റണ്‍സാണ്.

ഓസീസ് ബാറ്റ്സ്മാന്മാരെ നിഷ്കരുണം തല്ലുന്നതില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ മത്സരിക്കുകയായിരുന്നു. 26 പന്തില്‍ നിന്നും 35 റണ്‍സെടുത്ത സച്ചിനാണ് ഓസീസ് ബൗളര്‍മാരെ നിര്‍ദയം നേരിടുന്നതിന് തുടക്കമിട്ടത്. തുടര്‍ന്ന് വി.വി.എസ്.ലക്ഷ്മണും (34 പന്തില്‍ നിന്ന് 45) രാഹുല്‍ ദ്രാവിഡും (82) ഷെവാഗും (54 പന്തില്‍ നിന്ന് 58) വിജയ് ദാഹിയയും (36 പന്തില്‍ നിന്ന് 51) ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു.

ഫോമിലല്ലാത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വെറും ആറ് റണ്‍സെടുക്കുമ്പോഴേക്കും പുറത്തായി. 27 പന്തില്‍ നിന്നായിരുന്നു ഗാംഗുലിയുടെ ആറ് റണ്‍സ്. ആദ്യഓവറുകളില്‍ ഓസീസ് ബൗളര്‍മാരെ ആശങ്കയോടെ നേരിട്ട ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഗാംഗുലി പുറത്തായതിനു ശേഷം വെടിക്കെട്ട് പൊട്ടിക്കുകയായിരുന്നു.

ഗാംഗുലിക്കു ശേഷം ക്രീസിലെത്തിയ ലക്ഷ്മണ്‍ ടെണ്ടുല്‍ക്കറോടൊത്ത് മികച്ച കൂട്ടുകെട്ട് കാഴ്ച്ചവെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു . മഗ്ഗ്രാത്തിനെ തിരഞ്ഞുപിടിച്ച് പ്രഹരിച്ച സച്ചിന്‍ അതിനിടയില്‍ നിര്‍ഭാഗ്യം കൊണ്ടു റണ്ണൗട്ടായി.

സച്ചിന്‍ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ രാഹുല്‍ ദ്രാവിഡ് ലക്ഷ്മണോടൊത്ത് 50 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തു. ദ്രാവിഡ് ഒരു ഭാഗത്ത് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സാവധാനം ഷോട്ടുകള്‍ ഉതിര്‍ക്കുമ്പോള്‍ ലക്ഷ്മണ്‍ വെടിക്കെട്ട് പൊട്ടിക്കുകയായിരുന്നു. 34 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ലക്ഷ്മണിനെ ഹാര്‍വിയുടെ പന്തില്‍ മാര്‍ട്ടിനാണ് പിടിച്ചു പുറത്താക്കിയത്.

ഹേമാംഗ് ബദാനി 12 റണ്‍സെടുക്കുമ്പോഴേക്കും പുറത്തായി. തുടര്‍ന്നെത്തിയ ഷെവാഗും വെടിക്കെട്ട് ശൈലി പിന്തുടര്‍ന്നു. ദ്രാവിഡും ഷെവാഗും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തത്. ഷെവാഗ് പുറത്താവുമ്പോള്‍ 222 റണ്‍സാണ് ഇന്ത്യയെടുത്തിരുന്നത്.

വിജയ് ദാഹിയയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റോടെ ബാറ്റ് ചെയ്തത്. 36 പന്തില്‍ നിന്നാണ് ദാഹിയ 51 റണ്‍സെടുത്തത്. ദ്രാവിഡിനെ മാര്‍ട്ടിന്‍ പുറത്താക്കിയപ്പോള്‍ ദാഹിയ റണ്ണൗട്ടാവുകയായിരുന്നു. 13 റണ്‍സെടുത്ത അഗാര്‍ക്കര്‍ കൂടി പുറത്തായതിനു ശേഷം വാലറ്റക്കാര്‍ക്ക് ഒന്നും ചെയ്യാനായില്ല. ഹര്‍ബജന്‍ പൂജ്യത്തില്‍ മടങ്ങിയപ്പോള്‍ ശ്രീനാഥ് ഒരു റണ്ണെടുത്ത് പുറത്തായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X