കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ തുടരുന്നു; മരണം 19

  • By Staff
Google Oneindia Malayalam News

ഇടുക്കി: കേരളത്തില്‍ കനത്ത മഴ ജൂലായ് 10 ചൊവാഴ്ചയും തുടരുന്നു. കാലവര്‍ഷം കനത്തതോടെ ജൂലായ് ഒമ്പത് തിങ്കളാഴ്ച മാത്രം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 പേര്‍ മരിച്ചു.

ഉരുള്‍പൊട്ടലുണ്ടായ ഇടുക്കിയില്‍ മാത്രം ഏഴ് പേരാണ് മരിച്ചത്. തൃശൂര്‍ജില്ലയില്‍ മൂന്നു പേരു കോട്ടയം, ആലപ്പുഴ ജില്ലകളില്‍ രണ്ട് പേര്‍ വീതവും തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്.

ഇടുക്കി ജില്ല

തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂരിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദുരന്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചിരുന്നു. ഇടവപ്പറമ്പില്‍ ഭാസ്കരന്‍ (50), ഭാര്യ ശാന്തകുമാരി (45), മകന്‍ അനില്‍ കുമാര്‍ (25) എന്നിവരാണ് മരിച്ചത്.

മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിനെ ഉള്‍പ്പെടെ നാലു പേരെ കാണാതായിട്ടുണ്ട്. ഇതിനു ശേഷം ജില്ലയില്‍ മൂന്നിടത്തുകൂടി ഉരുള്‍പൊട്ടലുണ്ടായി. വന്‍ കൃഷിനാശം സംഭവിച്ചതായി കണക്കാക്കുന്നു.

വണ്ടന്മേട്ടില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി മരം വീണു മരിച്ചു. രാജാക്കണ്ടം മംഗലം പടി പന്നിയിറക്കത്തില്‍ തുളസീധരന്റെ മകള്‍ ലേഖ (13) ആണ് മരിച്ചത്. ദേവികുളം താലൂക്കില്‍ മാങ്കുളം കള്ളേക്കുട്ടിക്കുടി ഗിരിജന്‍ കോളനിയിലെ നല്ല തണ്ണിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കോളനിനിവാസിയായ ലക്ഷ്മണന്‍ (40) മരിച്ചു. നമ്പീശന്‍ (30)എന്നയാളെ കാണാതായിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനടുത്ത പുഴയില്‍ നിന്ന് രണ്ടു ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജഡവും കണ്ടെടുത്തിട്ടുണ്ട്.

തൃശൂര്‍ ജില്ല

തൃശൂരില്‍ തിങ്കളാഴ്ച മൂന്നു പേര്‍ കൂടി മരിച്ചു. ശക്തിയായ കാറ്റില്‍ വീടിനു മുകളില്‍ മരം വീണ് പരിക്കേറ്റ ചാലക്കുടി ഉറുമ്പന്‍ കുന്ന് പല്ലിശ്ശേരി പരേതനായ ലോനപ്പന്റെ ഭാര്യ മറിയം (85) തിങ്കളാഴ്ച അന്തരിച്ചു.

ചെന്ത്രാപ്പിന്നി സി.വി. സെന്ററിന് കിഴക്ക് വെളമ്പത്ത് രാമന്റെ ഭാര്യ മീനാക്ഷി (72) കാറ്റും മഴയും കാരണം പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ ചവിട്ടി മരിച്ചു. കാട്ട കാമ്പാല്‍ കരിച്ചാല്‍ കടവത്ത് ശക്തമായ ഒഴുക്കില്‍പ്പെട്ട് ചാവക്കാട് കൊച്ചന്നൂര്‍ വാകയില്‍ സെയ്താലിയുടെ മകന്‍ അബ്ദുള്‍ റഹ്മാന്‍ (52) മരിച്ചു.

കോട്ടയം ജില്ല

കോട്ടയത്ത് അതിരമ്പുഴ ശ്രീകണ്ഠമംഗലം പള്ളിപ്പാട് ജോര്‍ജ് ജോസഫ് (35) വീടിനു സമീപം പാടശേഖരത്തില്‍ കനാലില്‍ മുങ്ങിമരിച്ചു. മുവാറ്റുപുഴ സൗത്ത് മാറാടി നിരപ്പേല്‍ രാമന്‍കുട്ടിയുടെ മകന്‍ ജിനേഷ്റാം (18) വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു. വെള്ളക്കെട്ടിനടുത്ത് സഹോദരനൊപ്പം വാഴപ്പിണ്ടിയില്‍ വള്ളമുണ്ടാക്കിക്കളിക്കുകയായിരുന്നു ജിനേഷ്.

വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് ആറ് മാസം ഗര്‍ഭിണിയായ യുവതിക്ക് പരിക്കേല്‍ക്കുകയും ഗര്‍ഭസ്ഥ ശിശു മരിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി കൊമ്പന്‍പാറ ഐഎച്ച്ഡിപി കോളനിയില്‍ മുട്ടത്തില്‍ സജയന്റെ ഭാര്യ ഷീലമ്മ (3)യ്ക്കാണ് പരിക്കേറ്റത്.

ആലപ്പുഴ ജില്ല

മോട്ടോറില്‍ നിന്ന് ഷോക്കേറ്റാണ് ഇവിടെ രണ്ട് യുവാക്കള്‍ മരിച്ചത്.

എറണാകുളം ജില്ല

ചെറായി മുനമ്പം പൊയിലില്‍ മത്സ്യബന്ധനത്തിന് പോയ പള്ളിപ്പുറം പുന്നയ്ക്കപ്പറമ്പില്‍ ഭാസ്കരന്റെ മകന്‍ സുനില്‍ (21) വള്ളം മറിഞ്ഞ് മരിച്ചു.

കൊല്ലം ജില്ല

കൊട്ടാരക്കരയിലെ ആനക്കോട്ടൂര്‍ തടത്തില്‍ പൊയ്കയില്‍ സമരേഷ് (32) വൈദ്യുതാഘാതമേറ്റ് മരിച്ചു.

മലപ്പുറം ജില്ല

ജില്ലയിലെ പൊന്നാനി കടപ്പുറത്ത് കക്ക പെറുക്കുന്നതിനിടയില്‍ കാണാതായ പന്ത്രണ്ടുകാരനായ നൗഷാദിന്റെ മൃതദേഹം തിങ്കളാഴ്ച കരയ്ക്കടുത്തു.

തിരുവനന്തപുരം ജില്ല

തോടു കുറുകെ കടക്കുന്നതിനിടയില്‍ വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തില്‍ പാണയം ഉപ്പനാച്ചം കുഴി വീട്ടില്‍ താജുദ്ദീന്‍ (17) മുങ്ങിമരിച്ചു. വട്ടിയൂര്‍ക്കാവിന് സമീപം തിട്ടമംഗലം വിമല്‍ നിവാസില്‍ എം. മണിയനെ (52) ഒഴുക്കില്‍പ്പെട്ട് കാണാതായി. കിള്ളിയാര്‍ മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

കണ്ണൂര്‍ ജില്ല

കണ്ണൂരില്‍ തോട്ടില്‍ വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X