ആര്‍സിസി: ഹോപ്കിന്‍സും അന്വേഷിക്കുന്നു
വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയും ആര്‍സിസിയിലെ മരുന്നുവിവാദം അന്വേഷിക്കുന്നു. വാഷിംഗ്ടണ്‍ പോസ്റ് പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
1999-2000 ല്‍ കേരളത്തിലെ ആര്‍സിസി എന്ന സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍ മുന്‍കൂട്ടി സമ്മതംവാങ്ങാതെ കാന്‍സറിനുള്ള മരുന്ന് രോഗികളില്‍ പരീക്ഷിച്ചതായ സംഭവത്തെപ്പറ്റി സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് വാഷിംഗ്ടണ്‍ പോസ്റ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്. നേരത്തെ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ എലികളില്‍ മാത്രമേ ഈ മരുന്ന് പരീക്ഷിച്ചിട്ടുണ്ടായിരന്നുള്ളൂ എന്നും രോഗികളില്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടുക്കുന്നതാണ് ഈ മരുന്നെന്നും ആരോപണമുണ്ട്.
ഈ മരുന്നിന്റെ പരീക്ഷണച്ചുമതലയുള്ള സര്‍വകലാശാലയിലെ ബയോളജി പ്രൊഫസര്‍ റു ചി ഹുവാങ്ങ് പറയുന്നത് കേരളത്തില്‍ ഈ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് താന്‍ സഹായിച്ചിട്ടുണ്ടെന്നാണ്. കേരളത്തില്‍ 1999-2000 കാലയളവില്‍ വായില്‍ കാന്‍സര്‍ ബാധിച്ച 25 രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മാധ്യമങ്ങളോട് കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്നും ഹോപ്കിന്‍സ് സര്‍വകലാശാല വിലക്കിയിട്ടുള്ളതിനാല്‍ വാഷിംഗ്ടണ്‍ പോസ്റിനോട് കൂടുതല്‍ എന്തെങ്കിലും പറയാന്‍ റു ചി ഹുവാങ്ങ് വിസമ്മതിച്ചു. ഈ മരുന്ന് ഇന്ത്യയില്‍ ഉപയോഗിച്ചതുവഴി ഇന്ത്യക്കാര്‍ക്ക് താന്‍ ഗുണമേ ചെയ്തിട്ടുള്ളൂ എന്നും റു ചി ഹുവാങ്ങ് പറയുന്നു. മരുന്നില്‍ വിഷാംശമുണ്ടെന്ന ആരോപണത്തെയും റുചി ഹുവാങ്ങ് തള്ളിക്കളയുന്നു. രോഗികളിള്‍ ഈ മരുന്ന് വളരെ നന്നായി ഫലിച്ചുവെന്നും അവര്‍ അവകാശപ്പെടുന്നു.
മൂന്നംഗ സമിതി ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നതിനാല്‍ ഇപ്പോള്‍ ഒന്നും സംസാരിക്കാന്‍ കഴിയില്ലെന്നാണ് ഹോപ്കിന്‍സ് അധികൃതരുടെ വാദം. അന്വേഷണം പൂര്‍ത്തിയാവട്ടെ എന്നിട്ട് കൂടുതല്‍ എന്തെങ്കിലും പറയാമെന്ന നിലപാടിലാണവര്‍.
ഇന്ത്യയിലെ മാധ്യമങ്ങളില്‍ മരുന്നിനെക്കുറിച്ച് വിവാദം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ഹോപ്കിന്‍സ്സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈയിടെ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ ചെറുപ്പക്കാരിയായ ഒരു രോഗി മരിച്ചതിനെ തുടര്‍ന്ന് ഇവിടുത്തെ ഗവേഷണപദ്ധതികള്‍ സംശയത്തിന്റെ നിഴലിലാണെന്നും വാഷിംഗ്ടണ്‍ പോസ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്തമ ബാധിച്ച ഒരു ചെറുപ്പക്കാരിയില്‍ ഒരു മരുന്ന് പരീക്ഷിച്ചതിനെ തുടര്‍ന്ന് അവര്‍ മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് യുഎസ് സര്‍ക്കാരിന്റെ ഏജന്‍സി തന്നെ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.