ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 147ാമത് ജയന്തി സംസ്ഥാനത്ത് വിപുലമായി ആഘോഷിച്ചു.
ചതയം ദിനമായ സപ്തംബര്‍ മൂന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ ഗുരുദേവന്റെ ജന്മദേശമായ ചെമ്പഴന്തി ഗുരുകുലത്തേക്കും സമാധി സ്ഥലമായ വര്‍ക്കല ശിവഗിരിയിലേക്കും നൂറു കണക്കിന് ഗുരുദേവ ഭക്തരുടെ പ്രവാഹമായിരുന്നു. വിശേഷാല്‍ പൂജകളും ജയന്തി സമ്മേളനങ്ങളും പതാക ഉയര്‍ത്തലോടെ ആരംഭിച്ചു.
ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ നിന്നും തിരിച്ച വര്‍ണശബളമായ മതസൗഹാര്‍ദ ഘോഷയാത്ര ഗുരുദേവ ദര്‍ശനങ്ങളുടെ നിശ്ചലദൃശ്യങ്ങളാല്‍ സമ്പന്നമായിരുന്നു. രാവിലെ സ്വാമി അമൃതാനന്ദ പതാക ഉയര്‍ത്തിയതോടെയാണ് ചെമ്പഴന്തിയില്‍ പരിപാടികള്‍ക്ക് തുടക്കമായത്.
വര്‍ക്കലയിലെ ചടങ്ങുകള്‍ക്ക് സ്വാമി സ്വരൂപാനന്ദ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. ഗുരുദേവ സമാധി ദിനമായ സപ്തംബര്‍ 21 വരെ നീണ്ടുനില്‍ക്കുന്ന ജപയജ്ഞം സ്വാമി ശാശ്വതീകാനന്ദ ഉദ്ഘാടനം ചെയ്തു. സനാതന ധര്‍മ്മത്തിന് അപചയം സംഭവിച്ച കാലഘട്ടത്തില്‍ മാനവരാശിക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് നവോത്ഥാനത്തിന് ശ്രീനാരായണ ഗുരു തുടക്കം കുറിച്ചുവെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തും ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂര്‍ കോലത്തുകര ക്ഷേത്രത്തിലും മണ്ണന്തല ആനന്ദവല്ലീശ്വരി ക്ഷേത്ത്രിലും വിശേഷാല്‍ പൂജകളും ഗുരുദേവ ദര്‍ശനങ്ങളെ അധികരിച്ച് പ്രഭാഷണങ്ങളും നടന്നു.