Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാശാലകളില്‍ ടിക്കറ്റ് നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാശാലകളിലെ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓണത്തിനാണ് ആരോരുമറിയാതെ നിരക്കുകള്‍ വര്‍ധിപ്പിച്ചത്.

വൈദ്യുതി നിരക്കിലെ വര്‍ധനവാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിന് കാരണമായി തിയേറ്ററുടമകള്‍ പറയുന്നത്. മൂന്ന് രൂപ മുതല്‍ അഞ്ച് രൂപ വരെയാണ് എല്ലാ ക്ലാസിലും വര്‍ധനവ്. ചില തിയേറ്ററുകള്‍ റിസര്‍വേഷന്‍ നിരക്ക് രണ്ട് രൂപയില്‍ നിന്നും മൂന്ന് രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഓണത്തിന് പുറത്തിറങ്ങിയ സൂപ്പര്‍സ്റാര്‍ ചിത്രങ്ങളായ രാവണപ്രഭുവിനും രാക്ഷസരാജാവിനും റിലീസ് തീയതി മുതല്‍ ആദ്യത്തെ ഒരാഴ്ച ഇരട്ടിയിലധികം തുക ഈടാക്കിയിരുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന മലയാള സിനിമയെ രക്ഷിക്കാന്‍ അധിക തുക ഈടാക്കിക്കൊള്ളാന്‍ സര്‍ക്കാര്‍ തന്നെ അനുവാദം നല്‍കിയിരുന്നു. ആദ്യം ഇത് ദുബായ് എന്ന ചിത്രത്തിന് മാത്രമായിരുന്നു. മറ്റ് ചിത്രങ്ങളുടെ വിതരണക്കാരും പ്രശ്നമുണ്ടാക്കിയതോടെയാണ് രണ്ട് ചിത്രങ്ങള്‍ക്ക് കൂടി നിരക്ക് കൂടുതല്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എന്നാല്‍ ഈ സൗകര്യം പല തിയേറ്ററുടമകളും സ്വന്തം നിലയില്‍ ലാഭമുണ്ടാക്കാന്‍ വിനിയോഗിച്ചു. സാധാരണയുള്ളതിന്റെ ഇരട്ടി നിരക്ക് ഈടാക്കാനാണ് സര്‍ക്കാര്‍ അനുമതിയെങ്കിലും അതിലുമധികം തിയേറ്ററുടമകള്‍ ഈടാക്കി. രാക്ഷസരാമന്റെ 30 രൂപ നിരക്കിലുള്ള ബാല്‍ക്കണി ടിക്കറ്റ് ഓണക്കാലത്ത് 80 രൂപയ്ക്കാണ് തിരുവനന്തപുരത്തെ തിയേറ്ററകുള്‍ വിറ്റത്. ആദ്യത്തെ ഒരാഴ്ച മുഴുവനും സീറ്റുകള്‍ നിറഞ്ഞാണ് പടം ഓടിയതും.

ഇതിലും പുറമെയാണ് റിസര്‍വേഷന്റെ പേരിലുള്ള പകല്‍ക്കൊള്ള. പ്രദര്‍ശനം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് വരെയും റിസര്‍വേഷനുള്ള സൗകര്യം നല്‍കുന്നു. ടിക്കറ്റ് കിട്ടില്ലെന്ന് കരുതി ക്യൂവിലുള്ള എല്ലാവരും റിസര്‍വേഷന്‍ തുക കൂടി നല്‍കി ടിക്കറ്റെടുക്കുന്നു. നിറഞ്ഞോടുന്ന ചിത്രങ്ങള്‍ക്ക് 25 എണ്ണത്തില്‍ താഴെ മാത്രമേ റിസര്‍വേഷന്‍ ഇല്ലാതെ ബാല്‍ക്കണി ടിക്കറ്റുകള്‍ വില്‍ക്കാറുള്ളു. അങ്ങനെ ഓരോ ടിക്കറ്റിലും രണ്ട് മുതല്‍ മൂന്ന് രൂപ വരെ അധികം ഈടാക്കാനും തിയേറ്ററുടമകള്‍ക്ക് കഴിയുന്നു.

എന്നിട്ടും തിയേറ്ററുകള്‍ നഷ്ടത്തിലാണെന്നാണ് ഉടമകള്‍ പറയുന്നത്. വൈദ്യുതി നിരക്ക് വര്‍ധനവ് കൊണ്ട് തന്നെ ഏതാനും ബി ക്ലാസ് തിയേറ്ററുകള്‍ കൂടി അടച്ചൂപൂട്ടേണ്ടി വരും. നിരക്ക് വര്‍ധിപ്പിച്ചിട്ടും മറ്റ് സംസ്ഥാനങ്ങളെക്കാളും ഇവിടെ നിരക്ക് കുറവാണെന്നാണ് ഉടമകളുടെ വാദം.

റിലീസായി മൂന്ന് വര്‍ഷം കഴിഞ്ഞ് മാത്രമേ ഒരു ചലച്ചിത്രം ടിവി ചാനലുകളില്‍ പ്രദര്‍ശനത്തിന് നല്‍കാവൂ എന്ന് നിര്‍മ്മാതാക്കളും തിയേറ്ററുടമകളും ചേര്‍ന്ന് ഒരു ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഓണക്കാലത്ത് പല ചിത്രങ്ങളും ഈ ധാരണയ്ക്ക് വിരുദ്ധമായി ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നല്‍കി. മമ്മൂട്ടി നായകനായ വല്ല്യേട്ടന്‍ ഉദാഹരണം. ഇങ്ങനെയുള്ള നിര്‍മ്മാതാക്കളുടെ ചിത്രങ്ങള്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+