ന്യൂനപക്ഷമേ... മാപ്പ് തരൂ
അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ മനുഷ്യസ്നേഹികളുടെ കണ്ണ് നനയിക്കുന്നു. എവിടേക്കാണ് ഇന്ത്യയുടെ ഈ യാത്രയെന്ന് വീണ്ടും വീണ്ടും കരുണയുടെ വെളിച്ചം സൂക്ഷിക്കുന്നവര്‍ അന്യോന്യം ചോദിക്കുന്നു.
ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത ഗുജറാത്തിലെ സെക്കന്ററി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ അവിടുത്തെ മുസ്ലിം സമുദായത്തില്‍ പെട്ട വിദ്യാര്‍ത്ഥികളില്‍ 90 ശതമാനവും എഴുതിയില്ലെന്നതാണ്. പരീക്ഷാകേന്ദ്രങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ദുരിതബാധിതരായ പൗരജനങ്ങളുടെ സംഘടനയാണ് പരീക്ഷ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത്.
മുസ്ലിം വിദ്യാര്‍ത്ഥികളില്‍ 90 ശതമാനവും പരീക്ഷ എഴുതാനെത്തിയില്ല. പക്ഷെ ആകെയുള്ള 2.36 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 90 ശതമാനവും പരീക്ഷയെഴുതിയെന്നും അതുകൊണ്ട് പരീക്ഷാ ബഹിഷ്കരണാഹ്വാനം പൊളിഞ്ഞെന്നും വീരവാദം മുഴക്കുകയാണ് ഗുജറാത്തിലെ വിദ്യാഭ്യാസമന്ത്രി ആനന്ദിബന്‍ പട്ടേല്‍.
ഗുജറാത്ത് സംഭവം ഇതിനകം ആംനസ്റി ഇന്റര്‍നാഷണലിന്റെ വരെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. വിഭജനകാലത്തേക്കാള്‍ ഭീകരമായ കൂട്ടക്കൊലയാണ് ഗുജറാത്തില്‍ നടന്നതെന്ന് അവിടെപ്പോയി സ്ഥിതിഗതികള്‍ പഠിച്ച ദേശീയ മനുഷ്യാവകാശകമ്മീഷന്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ചുകൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഈ കൂട്ടക്കൊലകള്‍ക്ക് പറ്റിയ സാഹചര്യം അവിടുത്തെ സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കയായിരുന്നുവത്രെ.
ഗുജറാത്തിലെ വര്‍ഗ്ഗീയവാദികളെ ഭയന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നര്‍ത്തകിമാരിലൊരാളായ മല്ലികാ സാരാഭായ് ഒളിവില്‍ കഴിയുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാന്‍ തുനിഞ്ഞ മേധാപട്കറെ ഹിന്ദുവര്‍ഗ്ഗീയ വാദികള്‍ കയ്യേറ്റം ചെയ്തു.
എങ്കിലും ബിജെപി സര്‍ക്കാര്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റാന്‍ തയ്യാറല്ല. ഇപ്പോഴിതാ കുട്ടികളുടെ പരീക്ഷക്കാര്യത്തിലും ഗുജറാത്ത് സര്‍ക്കാര്‍ അതേ പിടിവാശി തുടരുന്നു. പാലം മുസ്ലിം കുട്ടികളെന്തുപിഴച്ചു? അവര്‍ ആവശ്യപ്പെട്ടത് ജീവന്‍ നഷ്ടപ്പെടാതെ പരീക്ഷയെഴുതാനുള്ള സ്ഥലമാണ്. കാരണം കഴിഞ്ഞ ദിവസങ്ങളില്‍ അവര്‍ അത്രയ്ക്കധികം അനുഭവിച്ചു. പക്ഷെ വിദ്യാലയങ്ങളിലേക്കും വര്‍ഗ്ഗീയ വിഷം പകരാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ, ബിജെപിയുടെ ഈ നീക്കം രാജ്യത്തെ എവിടേക്ക് നയിക്കും? ഇന്ത്യക്കാരെന്ന നിലയ്ക്ക് നമ്മള്‍ എല്ലാവരും ന്യൂനപക്ഷങ്ങളോട് മാപ്പുചോദിക്കേണ്ടിയിരിക്കുന്നു.