Get Updates
Get notified of breaking news, exclusive insights, and must-see stories!

അപൂര്‍വമീ ശേഖരം, അമൂല്യമീ പരിശ്രമം

പാലക്കാട് : ഇംഗ്ലീഷിലും മലയാളത്തിലുമുളള മൂവായിരത്തോളം പഴയ പ്രസിദ്ധീകരണങ്ങള്‍. നാട്ടിലും മറുനാട്ടിലുമുളളവ. പ്രസിദ്ധീകരണം നിലച്ച് ചരിത്രത്തിന്റെ ഭാഗമായവയാണ് പലതും. പാലക്കാട്ട് ചെര്‍പ്ലശേരിയ്ക്കടുത്തുളള അനങ്ങനടി എന്ന കുഗ്രാമത്തിലെ ഇ. കെ. ബാലചന്ദ്രന്റേതാണ് ഈ അപൂര്‍വ ശേഖരം.

വിരമിച്ച ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ബാലചന്ദ്രന്‍. അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലായിരുന്നു ജോലി. 15 വര്‍ഷം വ്യോമസേനയില്‍ ജോലി നോക്കിയ ശേഷമാണ് അദ്ദേഹം ഏജീസ് ഓഫീസില്‍ സീനിയര്‍ ഓഡിറ്ററായി ചുമതലയേറ്റത്.

ഓഡിറ്ററെന്ന നിലയ്ക്കും അല്ലാതെയും ഞാന്‍ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. ആ വഴിയില്‍ കിട്ടിയ ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ സൂക്ഷിച്ചു വയ്ക്കണമെന്ന് തോന്നി. പിന്നീട് ഇവ ശേഖരിക്കുന്നത് ഒരു ഹോബിയാക്കി മാറ്റി. ബാലചന്ദ്രന്‍ പറയുന്നു.

അച്ചടി അവസാനിപ്പിച്ച പഴയ നിലമ്പൂര്‍ ടൈംസു മുതല്‍ ന്യൂയോര്‍ക്ക് ടൈംസു വരെ ബാലചന്ദ്രന്റെ ശേഖരത്തിലുണ്ട്. മലയാളി മറന്നു തുടങ്ങിയ മലയാള പ്രസിദ്ധീകരണങ്ങള്‍, പ്രസിദ്ധമായ വാരികകളുടെയും മാസികകളുടെയും ആദ്യ കോപ്പിയും അവസാന കോപ്പിയും, പേരില്‍ സാദൃശ്യമുളള കൗതുക പ്രസിദ്ധീകരണങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യങ്ങളുടെ കലവറയാണ് അദ്ദേഹത്തിന്റെ കൈയിലുളളത്.

പമ്പരം, നൊമ്പരം, അമ്മ, മുത്തശി, സാധു, അസാധു, കണ്‍മണി, പെണ്‍മണി, കുരുക്ഷേത്രം, ധര്‍മ്മക്ഷേത്രം എന്നിങ്ങനെയുളള മലയാള പ്രസിദ്ധീകരണങ്ങളെക്കുറിച്ച് പുതിയ തലമുറ കേട്ടിട്ടുപോലുമുണ്ടാകില്ല. ഇവയുടെ കോപ്പികള്‍ ബാലചന്ദ്രന്റെ കൈയിലുണ്ട്.

വനിതയ്ക്ക് ബദലായി പുരുഷന്‍ എന്ന മാസികയുണ്ടായിരുന്നെന്ന് ഏറെപ്പേര്‍ക്കൊന്നും ഇന്ന് അറിയില്ല. പ്രസിദ്ധനായ കാര്‍ട്ടൂണിസ്റ് യേശുദാസന്‍ നടത്തിയ ടക്-ടക്, കട്ട്-കട്ട് എന്നിവയുടെയും കോപ്പികള്‍ അനങ്ങനടിയില്‍ ഇപ്പോഴുമുണ്ട്. യുഎഇ, തായ്ലാന്റ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പ്രസിദ്ധീകരണങ്ങളും ഈ അപൂര്‍വ ശേഖരത്തിലുണ്ട്.

സാഹിത്യകാരനുമാണ് ബാലചന്ദ്രന്‍. ഒട്ടേറെ പുസ്തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 101 കഥകളടങ്ങിയ ചിലനേരങ്ങളില്‍ ചിലര്‍ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നര്‍മ്മകഥകളാണ് ഇവ.

ലണ്ടന്‍ പ്രസിദ്ധീകരണമായ ബ്ലാക്ക് വുഡ് മാസസിന്റെ 1924 സെപ്തംബറിലെ കോപ്പിയും 1946ല്‍ പുറത്തിറങ്ങിയ പ്രബുദ്ധകേരളത്തിന്റെ കോപ്പിയുമൊക്കെ ബാലചന്ദ്രന്റെ മാദ്ധ്യമ ശേഖരത്തിലെ പ്രധാന അംഗങ്ങളാണ്.

അച്ചടി മാദ്ധ്യമത്തിന്റെ ഒരു ചരിത്രമാണ് തന്റെ ഈ ശേഖരമെന്ന് പറയാന്‍ അദ്ദേഹത്തിന് അഭിമാനമേയുളളൂ. ഈ മാദ്ധ്യമത്തിന്റെ വളര്‍ച്ചയിലെ നിര്‍ണായകമായ പടവുകള്‍ വരും തലമുറയ്ക്ക് പഠിക്കാനും അറിയാനും അപൂര്‍വമായ ഈ ശേഖരം വഴിയൊരുക്കുമെന്നതിന് തര്‍ക്കമില്ല.

പഴയ കാലത്തെ പത്രങ്ങളുടെ ലേ - ഔട്ട്, രൂപകല്‍പന, പത്രഭാഷയില്‍ വന്ന മാറ്റം, ഓരോ കാലഘട്ടത്തിലുമുളള വാര്‍ത്താ അഭിരുചികളുടെ ഭേദം എന്നിവയൊക്കെ താരതമ്യത്തിന് വിധേയമാക്കാന്‍ മാദ്ധ്യമവിദ്യാര്‍ത്ഥികള്‍ക്ക് വിലമതിക്കാനാവാത്ത സഹായമാവും ബാലചന്ദ്രന്‍ സ്വരൂപിച്ചു കൂട്ടിയ ഈ നിധി.

അറിവിനായി പരക്കം പായുന്ന ഒരു തലമുറയ്ക്ക് എല്ലാത്തരത്തിലും അനുഗ്രഹമായ ഒരു പത്രമാസികാ ശേഖരത്തിന്റെ ഉടമയ്ക്ക് നാടും അര്‍ഹിക്കുന്ന അംഗീകാരം നല്‍കുന്നുണ്ട്. ബാലചന്ദ്രന്റെ പരിശ്രമത്തിന് വിലയിടാനാവില്ലെന്ന് ഒറ്റപ്പാലം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഇ. രാമചന്ദ്രന്‍ പറയുന്നു. എണ്ണമറ്റ പത്രമാദ്ധ്യമങ്ങള്‍ ന്യൂസ് സ്റാന്റിലുണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് ഇതുപോലെ സൂക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറാന്‍ എത്ര പേര്‍ക്കാകും? അദ്ദേഹം ചോദിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+