കുമരകത്ത് ബോട്ടപകടം; 29 മരണം
കുമരകം: കോട്ടയം ജില്ലയിലെ കുമരകത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 29 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.
മുഹമ്മയില്‍ നിന്ന് കുമരകത്തേക്കു വരികയായിരുന്ന യാത്രാബോട്ടാണ് മുങ്ങിയത്. ജൂലായ് 27 ശനിയാഴ്ച രാവിലെ ഏഴുമണിക്കാണ് അപകടവാര്‍ത്തയറിഞ്ഞത്.
29 ജഡങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ബോട്ടില്‍ 160 പേരോളം ഉണ്ടായിരുന്നതായി പറയുന്നു.
ശനിയാഴ്ച കോട്ടയത്തു നടക്കുന്ന ലാസ്റ്റ് ഗ്രേഡ് അസിസ്റന്റ് പിഎസ്സി പരീക്ഷ എഴുതാന്‍ പോകുന്നവരായിരുന്നു ബോട്ടിലെ ഭൂരിഭാഗം യാത്രികരും. രാവിലെ ആറ് മണിയോടെയാണ് മുഹമ്മയില്‍ നിന്നു ബോട്ട് പുറപ്പെട്ടത്. കുമരകം ബോട്ട് ജെട്ടിയിലെത്താന്‍ 20 മിനുട്ട് മാത്രം ബാക്കിയിരിക്കെ നിയന്ത്രണം വിട്ട് മുങ്ങുകയായിരുന്നു. ബോട്ടില്‍ നിന്ന് പൊട്ടിത്തെറിയുടേത് പോലെ ശബ്ദമുയരുകയും തുടര്‍ന്ന് ബോട്ടില്‍ വള്ളം കയറി മുങ്ങുകയുമായിരുന്നു.
കായലില്‍ മണല്‍ വാരലിലേര്‍പ്പെട്ടവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വെള്ളത്തിലേക്ക് എടുത്തുചാടിയ കുറെ പേരെ ഇവര്‍ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനയുടെ ഹെലികോപ്റ്ററും എത്തിയിട്ടുണ്ട്. നേവിയുടെ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ചേര്‍ന്നാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
ബോട്ടില്‍ കൂടുതല്‍ പേരുണ്ടായിരുന്നതാണ് അപകട കാരണമെന്ന് കരുതപ്പെടുന്നു. ബോട്ടിന്റെ മുകളിലും യാത്രക്കാരുണ്ടായിരുന്നു. ജല ഗതാഗത വകുപ്പിന്റെ യാത്രാബോട്ട് മോശം സ്ഥിതിയിലായിരുന്നു.
മരിച്ചവരില്‍ 15 സ്ത്രീകളും ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. വെള്ളത്തില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ചവരെല്ലാം കുമരകത്തും പരിസര പ്രദേശങ്ങളിലുമുള്ളവരാണ്.
ആരോഗ്യമന്ത്രി പി. ശങ്കരന്‍, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി തോമസ് ചാഴികാടന്‍ എംഎല്‍എ, കോട്ടയം എസ്.പി. ഗോപിനാഥ്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ മെഡിക്കല്‍ കോളജിലെത്തി.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ സാമ്പത്തിക സഹായം റവന്യു മന്ത്രി കെ. എം. മാണി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 5,000 രൂപ സാമ്പത്തിക സഹായം ലഭിക്കും.