സപ്തംബര്‍ രണ്ട് മുതല്‍ സിപിഎം പ്രക്ഷോഭം
തിരുവനന്തപുരം: സംസ്ഥാന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സപ്തംബര്‍ രണ്ട് മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
സപ്തംബര്‍ രണ്ട് മുതല്‍ 10 വരെ താലൂക്ക് ഓഫീസുകളും കളക്ടറേറ്റുകളും സി പി എം പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ സി പി എം പ്രവര്‍ത്തകര്‍ അറസ്റ് വരിക്കും. സമരത്തിന് മുന്നോടിയെന്ന നിലയില്‍ ആഗസ്ത് 24 മുതല്‍ മൂന്ന് ദിവസത്തേക്ക് റാലികള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തും വരെ പ്രക്ഷോഭം തുടരും.
ആന്റണി സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷകാലത്തെ ഭരണം തീര്‍ത്തും പരാജയമായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില വഷളായിരിക്കുകയാണ്. ആന്റണി പിന്തുടരുന്ന പൊലീസ് നയമാണ് ക്രമസമാധാനനില ഈ വിധം വഷളാവാന്‍ കാരണം. മുഖ്യമന്ത്രിക്ക് സ്വന്തം നിലയില്‍ ഇതില്‍ ഉത്തരവാദിത്വമുണ്ട്.
വ്യാവസായിക, സാമൂഹിക രംഗങ്ങളില്‍ വന്‍ തിരിച്ചടിയാണ് യു ഡി എഫ് ഭരണം തുടങ്ങിയതിന് ശേഷമുണ്ടായത്. പെണ്‍വാണിഭ കേസുകളോട് പൊലീസ് മൃദുല സമീപനം സ്വീകരിക്കുന്നതിനാല്‍ അത്തരം കേസുകള്‍ സംസ്ഥാനത്ത് പെരുകി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ചില കോണ്‍ഗ്രസ് എം എല്‍ എമാരും തൃപ്തരല്ല. 20 മന്ത്രിമാരില്‍ ചിലര്‍ അഴിമതി കേസുകളോ അഴിമതി ആരോപണങ്ങളോ നേരിടുന്നവരാണ്. സാധാരണ ഗതിയിയില്‍ ഇത്തരക്കാരെ നിലനിര്‍ത്തി ഒരു മുഖ്യമന്ത്രി ഭരണം മുന്നോട്ടുകൊണ്ടുപോവില്ല. പക്ഷേ അഴിമതിക്കാരായ മന്ത്രിമാരെ മന്ത്രിസഭയില്‍ നിലനിര്‍ത്താനാണ് ആന്റണിയുടെ തീരുമാനം.
എ ഡി ബി വായ്പ വാങ്ങുന്നതിന് തങ്ങള്‍ എതിരല്ലെന്നും വായ്പ ലഭിക്കാന്‍ സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിനോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്നും ഒരു ചോദ്യത്തിന് ഉത്തരമായി പിണറായി പറഞ്ഞു.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഐടി കമ്പനികളിലെ ജീവനക്കാരെ കുറഞ്ഞ വേതനം നല്‍കി ചൂഷണം ചെയ്യുകയാണ്. ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു.-