കുമാരന്‍ വധം: ഒന്നാം പ്രതിക്ക് ജീവപര്യന്തം
കോഴിക്കോട്: ആര്‍.എസ്.എസ് നേതാവ് കക്കട്ടില്‍ അമ്പലത്തുകുളങ്ങര മീത്തലെ പറമ്പത്ത് എം.പി. കുമാരനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി കുന്നുമ്മല്‍ കല്ലുപുരയില്‍ കെ.പി. രവീന്ദ്രനെ(47) ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും രണ്ടാം അഡീഷണല്‍ ജില്ലാ ജഡ്ജ് വി. കൃഷ്ണന്‍ വിധിച്ചു.
പതിനഞ്ചാം പ്രതി കൈതച്ചാലില്‍ കുമാരനെ ഏഴ് വര്‍ഷം കഠിനതടവിനും കോടതി ശിക്ഷിച്ചു.
302ാം വകുപ്പ് പ്രകാരം രവീന്ദ്രന്‍ ഏഴ് വര്‍ഷം തടവും 10,000 രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം തടവ് വേറെ അനുഭവിക്കണം. കുമാരന്‍ 10,000 രൂപ പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷത്തെ വെറും തടവും അനുഭവിക്കുന്നതിന് പുറമേ 326-ാം വകുപ്പ് പ്രകാരം മൂന്നുവര്‍ഷത്തെ കഠിനതടവും 5000 രൂപ പിഴ ശിക്ഷയും അനുഭവിക്കണം. തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി.
26 ാം പ്രതി വരെയുള്ളവര്‍ അഞ്ച് വര്‍ഷം കഠിന തടവ് അനുഭിയ്ക്കണം. മൂന്നുവര്‍ഷത്തെ കഠിനതടവിനും 5000 രൂപവീതം പിഴയ്ക്കും പുറമേ രണ്ടുവര്‍ഷത്തെ കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട്. ഇവ വെവേറ അനുഭവിക്കണം. ഇങ്ങനെയാണ് അഞ്ച് വര്‍ഷം. എന്നാല്‍ അപ്പീലിന് പോകുന്നതിന് വേണ്ടി ഇവരുടെ ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്പെന്‍ഡ് ചെയ്തു.
32 പ്രതികളുള്ള കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മോഹനന്‍ മാസ്റര്‍ ഉള്‍പ്പടെ അഞ്ചുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചിരുന്നു. കേസില്‍ 18-ാം പ്രതിയായ ആഞ്ചേരിന്റെപറമ്പത്ത് സുരേഷ് കോടതിയില്‍ ഹാജരായിട്ടില്ല. വിദേശത്ത് കഴിയുന്ന ഇയാള്‍ നാട്ടിലെത്തിയാല്‍ കേസ് തുടരും.
1994 നവംബര്‍ 26-നാണ് കേസിന് ആസ്പദമായ കൊല നടന്നത്. എം.പി. കുമാരനെ അമ്പലക്കുളങ്ങരവച്ച് ബോംബെറിഞ്ഞും മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൂത്തുപറമ്പ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് നടന്ന സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമാവുകയും കൊലയില്‍ കലാശിക്കുകയുമായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായ പി. മോഹനന്‍ കേസില്‍ പ്രതിയായതോടെയാണ് ഏറെ വിവാദമായത്. പോലീസ് എഫ്.ഐ.ആര്‍ പ്രകാരം നേരത്തെ അദ്ദേഹം പ്രതിയായിരുന്നില്ല. എന്നാല്‍ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് ഇടപെട്ട് 32-ാം പ്രതിയാക്കുകയാണ് ഉണ്ടായത്. കേസില്‍ 22 സാക്ഷികളെ വിസ്തരിച്ചു.