കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളം പൊതു സ്വത്ത്: ജെ പി സി

  • By Staff
Google Oneindia Malayalam News

ദില്ലി: വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂഗര്‍ഭ ജലം ഉപയോഗിച്ചാല്‍ അതിന് സര്‍ക്കാരിന് പണം നല്‍കണമെന്ന് സംയുക്ത പാര്‍ലമെന്റ് ഉപ സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചതായി അറിയുന്നു.

പാലക്കാട്ട് പ്ലാച്ചിമടയില്‍ കൊക്കകോള പ്ലാന്റ് ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ഗുരുതരമാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഭൂഗര്‍ഭജലം പൊതു സ്വത്താണെന്നും അത് വാണിജ്യാവശ്യങ്ങള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള കേരള ഹൈക്കോടതിയുടെ വിധിയും ജെ.പി.സി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് അറിയുന്നു.

ശീതളപാനീയം ഉല്‍പന്നങ്ങളില്‍ കീടനാശിനി സാന്നിധ്യത്തെ കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി ഫിബ്രവരി അഞ്ചിന് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കും. കോളകളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയ ഡല്‍ഹിയിലെ സന്നദ്ധ സംഘടനയായ സി.എസ്.ഇ.യുടെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ച സമിതി കേന്ദ്ര സര്‍ക്കാറിന്റെ വിഴ്ചകള്‍ക്കെതിരെ വിമര്‍ശിച്ചിട്ടുമുണ്ട്. അഞ്ഞൂറ് പേജുകളുള്ള റിപ്പോര്‍ട്ടാണ് സമിതി പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നത്.

സി ഇ സി യുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടതിനേക്കാള്‍ കടുത്ത നിബന്ധനകള്‍ ഉണ്ടാക്കണമെന്നാണ് സമിതി അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ശീതള പാനീയങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്താന്‍ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതാണ് ജെ.പി.സി.യുടെ ഒരു പ്രധാന ശുപാര്‍ശ. കോള ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന് അന്താരാഷ്ട്ര കോഡക്സ് മാനദണ്ഡമോ മറ്റ് ഉയര്‍ന്ന മാനദണ്ഡങ്ങളോ ഏര്‍പ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തേക്കും. പൊതുജനാരോഗ്യം എന്ന വിഷയത്തിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ഞങ്ങള്‍ റിപ്പോര്‍ട്ടിലൂടെ ചെയ്തിരിക്കുന്നത്-ജെ.പി.സി. അംഗം സഞ്ജയ് നിരുപം പട്നയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

സംയുക്ത പാര്‍ലമെന്ററി സമിതി സന്നദ്ധപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, കോള കമ്പനി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.ബഹുരാഷ്ട്രക്കമ്പനികളുടെ ശീതളപാനീയ ഉല്‍പന്നങ്ങളില്‍ കീടനാശിനി കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി.എസ്.ഇ.) പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിനായി സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി.) യെ നിയോഗിച്ചത്.

കോള ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ലോകത്തൊരിടത്തും പ്രത്യേകം മാനദണ്ഡങ്ങളില്ലെന്നായിരുന്നു കോള കമ്പനി പ്രതിനിധികള്‍ തെളിവെടുപ്പില്‍ വാദിച്ചത്. എന്നാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം ഇന്ത്യയാകട്ടെ എന്നാണ് ജെ.പി.സി. ഇതെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് അറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X