പത്മജയ്ക്ക് മുകുന്ദപുരം, കരുണാകരന്‍ രാജ്യസഭാ സ്ഥാനാര്‍ഥി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ഏതാണ്ട് ധാരണയായി. കരുണാകരന്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി മാര്‍ച്ച് 16 ചൊവാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും.
കെ. കരുണാകരനും എ. കെ. ആന്റണിയും യോജിച്ചു നല്‍കിയ ലിസ്റ് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചുവെന്നാണ് അറിയുന്നത്. സോണിയാഗാന്ധിയുമായി കരുണാകരനും ആന്റണിയും നടത്തിയ ചര്‍ച്ചകളില്‍ ഈ ലിസ്റ് അംഗീകരിക്കാന്‍ ധാരണയായതായാണ് അറിയുന്നത്.
സിറ്റിംഗ് എംപിമാരായ വി. എസ്. ശിവകുമാര്‍ (തിരുവനന്തപുരം), എ. സി. ജോസ് (തൃശൂര്‍), രമേശ് ചെന്നിത്തല (മാവേലിക്കര), കൊടിക്കുന്നില്‍ സുരേഷ് (അടൂര്‍) എന്നിവര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ മത്സരിക്കും. മുകുന്ദപുരത്ത് പത്മജ വേണുഗോപാലായിരിക്കും സ്ഥാനാര്‍ഥി. കോഴിക്കോട് വി. ബലറാം മത്സരിക്കും. എന്നാല്‍ ഈ രണ്ട് സീറ്റുകളിന്മേര്‍ തര്‍ക്കം അവസാനിച്ചിട്ടില്ല. ഒരേ കുടുംബത്തില്‍ നിന്ന് മൂന്ന് പേര്‍ക്ക് കോണ്‍ഗ്രസില്‍ പ്രധാന സ്ഥാനം നല്‍കുന്നത് കോണ്‍ഗ്രസിന് വിനയാവുമെന്നാണ് കരുണാകര വിരുദ്ധരുടെ വാദം. ബലറാമിന്റെ വിജയ സാദ്ധ്യതയാണ് പ്രശ്നം. അതുകൊണ്ട് പത്മജയെ കോഴിക്കോട്ടേയ്ക്ക് മാറ്റാമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടുണ്ട്. അങ്ങനെ ആണെങ്കില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് സ്ഥാനം എന്ന തടസവാദം ഈ പ്രശ്നം ഉന്നയിയ്ക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്നുമില്ല.
വി. എം. സുധീരന്‍ (ആലപ്പുഴ), ആന്റോ ആന്റണി (കോട്ടയം), ശൂരനാട് രാജശേഖരന്‍ (കൊല്ലം), ബെന്നി ബഹന്നാന്‍ (ഇടുക്കി), എം. ഐ. ഷാനവാസ് (ചിറയിന്‍കീഴ്), കെ. എം തുളസി (ഒറ്റപ്പാലം), ഡോ. എഡ്വേഡ് എടേഴത്ത് (എറണാകുളം), വി. എസ്. വിജയരാഘവന്‍ (പാലക്കാട്), മുല്ലപ്പള്ളി രാമചന്ദ്രന്‍ (കണ്ണൂര്‍), എന്‍. എ. മുഹമ്മദ് (കാസര്‍കോട്), പി. എം. സുരേഷ് ബാബു (വടകര) എന്നീ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്.
വടകരയില്‍ പി. എം. സുരേഷ് ബാബുവിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. പരിഗണിക്കപ്പെടുന്ന മറ്റൊരു പേര് ടി. ആസഫ് അലിയുടേതാണ്. കൊല്ലത്ത് ശൂരനാട് രാജശേഖരന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടെങ്കിലും രാജ്മോഹന്‍ ഉണ്ണിത്താന്റെ പേരും പരിഗണനയിലുണ്ട്. ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാവാന്‍ വി. എം. സുധീരന്‍ തയ്യാറായില്ലെങ്കില്‍ സി. ആര്‍. ജയപ്രകാശ് സ്ഥാനാര്‍ഥിയാവും.
കരുണാകരനും ആന്റണിയും ചേര്‍ന്ന് നല്‍കിയ ലിസ്റ് അംഗീകരിച്ചതിനോട് മൂന്നാം ഗ്രൂപ്പും നാലാം ഗ്രൂപ്പും ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. തങ്ങള്‍ നല്‍കിയ ലിസ്റ് അംഗീകരിച്ചാല്‍ എല്ലാ മണ്ഡലങ്ങളിലും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് എ,ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിനെ അറിയിച്ചതായാണ് അറിയുന്നത്.