ശരത് ചന്ദ്രപ്രസാദ് നിരാഹാരം തുടരുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് സസ്പണ്ട് ചെയ്യപ്പെട്ട ശരത്ചന്ദ്രപ്രസാദ് ഇന്ദിരാ ഭവന്റെ വരാന്തയില്‍ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.
ഐ വിരുദ്ധരുടെ സര്‍വ സമ്മതത്തോടും അനുഗ്രഹത്തോടും കൂടിയാണ് ശരത്ത് നിരാഹാരം നടത്തുന്നതെന്ന് വൈകീട്ടോടെ വ്യക്തമായി. തലേക്കുന്നില്‍ ബഷീര്‍, പോലോട് രവി തുടങ്ങിയ എ ഗ്രൂപ്പ് നേതാക്കള്‍ ശരത്തിനെ കാണാനെത്തിയിരുന്നു.
നിരാഹാര സമരം തുടങ്ങിയ മാര്‍ച്ച് 25 വ്യാഴാഴ്ച ഇവര്‍ക്ക് പുറമേ ഒട്ടേറെ പ്രമുഖര്‍ ശരത്ചന്ദ്രപ്രസാദിനെ സന്ദര്‍ശിച്ചിരുന്നു. സ്വാതന്ത്യ്ര സമര സേനാനി കെ. ഇ. മാമന്‍, നടന്‍ സുരേഷ് ഗോപി, ധനമന്ത്രി കെ. ശങ്കരനാരായണന്‍, തെന്നല ബാലകൃഷ്ണപിള്ള, ചെറിയാന്‍ ഫിലിപ്പ് എന്നിവരും ശരത്തിനെ സന്ദര്‍ശിച്ചു.
സ്ഥലത്തെത്തിയ കെ. ഇ. മാമന്‍ രണ്ട് തവണ രഘുപതിരാഘവ രാജാറാം പാടി. ഈ പാട്ടില്ലാതെ ഗാന്ധിയന്‍ നിരാഹാരമാവില്ലെന്നായിരുന്നു മാമന്റെ നിലപാട്.
വ്യാഴാഴ്ച വൈകീട്ട് 5.45ന് തെന്നലയും ശങ്കരനാരായണനും എത്തിയതോടെ സമരം തീരുമെന്ന പ്രചാരണമുണ്ടായി. മുക്കാല്‍ മണിക്കൂറാണ് ഇവര്‍ ശരത്തുമായി ചര്‍ച്ച നടത്തിയത്. ശരത്തിന് ഉപദേശമൊന്നും നല്‍കിയില്ലെന്നും വികാരം മനസ്സിലാക്കാനാണ് വന്നതെന്നും തെന്നല പറഞ്ഞു. എന്റെ കൂടെ പ്രവര്‍ത്തിച്ച കെ.പി.സി.സി. ജനറല്‍സെക്രട്ടറിയാണ് ശരത്. വന്നു, കണ്ടു, സംസാരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല വന്നത്. അച്ചടക്ക നടപടിയെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. അടുത്തിടെ നടന്ന സംഭവങ്ങളിലൊന്നും ഞാന്‍ അഭിപ്രായം പറഞ്ഞിട്ടില്ല-തെന്നല വ്യക്തമാക്കി. ഒരു ഫെയര്‍ ഡീല്‍ ഇല്ലാത്തതാണ് പ്രശ്നം. തീരാത്ത പ്രശ്നങ്ങളായി എന്തെങ്കിലും ഉണ്ടോ. എല്ലാവര്‍ക്കും നന്മവരട്ടെ-മന്ത്രി ശങ്കരനാരായണന്‍ എല്ലാവരെയും അനുഗ്രഹിച്ചാണ് മടങ്ങിയത്.
ഇവര്‍ പോയശേഷം നിരാഹാരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നായിരുന്നു ശരത്തിന്റെ പ്രഖ്യാപനം. ഒരു പാക്കേജും ഇവര്‍ മുന്നോട്ടുവച്ചില്ലെന്നും ശരത് പറഞ്ഞു. ഇടയ്ക്ക് പി.സി.ചാക്കോയും ഡല്‍ഹിയില്‍ നിന്ന് വിളിച്ചു.
മുഖ്യമന്ത്രി ഇടപെട്ടാല്‍ തീരുമെന്നും അദ്ദേഹം ഇതേവരെ വിളിച്ചുപോലും ചോദിച്ചില്ലെന്നും ശരത് പരിഭവിച്ചു.
വൈകീട്ട് ആറ് മണിയോടെ ശരത്തിന്റെ അനുയായികള്‍ വെള്ളയമ്പലം ജങ്ങ്ഷനില്‍ നിന്ന് പ്രകടനവും നടത്തി. ഇതിനിടെ കെ.ഇ.മാമ്മന്‍ എത്തി ധര്‍മ്മരോഷവും പ്രകടിപ്പിച്ചു. കാപട്യക്കാരനായ മുഖ്യമന്ത്രി ആന്റണിയും കരുണാകരനും മുരളിയുമെല്ലാം രാജിവയ്ക്കണമെന്നായിരുന്നു മാമ്മന്റെ അഭിപ്രായം.
പോലീസ് ശരത്തിനെ നീക്കം ചെയ്യുമെന്ന ശ്രുതി പരന്നു. മ്യൂസിയം എസ്.ഐ. ജുമാല്‍ ഹസ്സന്റെ സാന്നിധ്യം സംശയത്തിന് ആക്കംകൂട്ടി. എന്നാല്‍ സ്ഥിതിഗതി നിരീക്ഷിക്കാനാണ് എത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു.