കര്‍ഷക ആത്മഹത്യ: സഭയില്‍ ബഹളം
തിരുവനന്തപുരം: മൂന്ന് ദിവസങ്ങളിലായി വയനാട്ടില്‍ ആറ് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത പ്രശ്നത്തില്‍ അടിയന്തിപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി. കൃഷിമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാകവാടത്തില്‍ ധര്‍ണ നടത്തി.
വയനാട്ടില്‍ മൂന്ന് ദിവസങ്ങളിലായി കര്‍ഷകര്‍ ആത്മഹത്യ ചെയ്തതു ചൂണ്ടിക്കാട്ടി സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്നാണ് അടിയന്തിരപ്രമേയം കൊണ്ടുവന്നത്.
വയനാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് കടക്കെണി മൂലമാണെന്ന് പൊലീസിന്റെ പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ പറഞ്ഞു. കര്‍ഷകര്‍ മരിച്ച വിവരം സര്‍ക്കാര്‍ മറച്ചുവച്ചിട്ടില്ല. കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയിട്ടുമില്ലെന്ന് വിശദമാക്കിയ മന്ത്രി ഇതുസംബന്ധിച്ച് കേന്ദ്രകൃഷിമന്ത്രി ശരത്പവാറിന് അയച്ച റിപ്പോര്‍ട്ടിന്റെ കോപ്പി സഭയില്‍ വായിച്ചു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
മന്ത്രിയുടെ മറുപടിയില്‍ രോഷാകുലരായ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കി. കടലാസുകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം നടുത്തളത്തില്‍ ബഹളമുണ്ടാക്കി.
ഇതിനിടയില്‍ സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കാതെ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി സഭയില്‍ നിന്നിറങ്ങിപ്പോയി. ഇറങ്ങിപ്പോക്കിനിടെ ഭരണകക്ഷി അംഗങ്ങള്‍ പ്രതിപക്ഷത്തിന് നേരെ കൂവി. പ്രതിപക്ഷാംഗങ്ങള്‍ തിരിച്ചുവന്ന് ആര്‍ക്കാണ് കൂവേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഭരണപക്ഷം നിശബ്ദരായി.
കര്‍ഷകര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് എന്തുകൊണ്ട് കേന്ദ്രത്തിന് നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിലൂടെ കര്‍ഷകര്‍ക്ക് സഹായം നഷ്ടമാക്കിയ ഗൗരിയമ്മ രാജിവയ്ക്കണമെന്ന് കോടിയേരി പറഞ്ഞു.