വിമാനത്താവളം കള്ളക്കടത്ത് കേന്ദ്രമാവുന്നു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് ഇലക്ട്രോണിക് സാധനങ്ങളുടെ വന്‍തോതിലുള്ള കള്ളക്കടത്തും വ്യാപകമായ നികുതി വെട്ടിപ്പും നടക്കുന്നു.
ഏജന്റുമാരും കസ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത് നടക്കുന്നത്. ജൂലായില്‍ റവന്യു ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ഒറ്റ ദിവസം മാത്രം 1.80 കോടി രൂപയുടെ കള്ളക്കടത്താണ് കണ്ടെത്തിയത്.
വിദേശത്തെ ജോലി മതിയാക്കി തിരിച്ചു വരുന്ന ഇന്ത്യക്കാരുടെ ബാഗേജുകള്‍ക്ക് 25,00 രൂപ വരെ നികുതിയിളവുണ്ട്. ഇക്കൂട്ടര്‍ക്ക് സ്വന്തം ഉപയോഗത്തിനായി കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് നികുതിയിനത്തില്‍ തുഛമായ തുക മാത്രം നല്‍കിയാല്‍ മതി. ഈ നികുതിയിളവിന്റെ മറവിലാണ് വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നത്. കാര്യമായ സമ്പാദ്യമൊന്നുമില്ലാതെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരെയാണ് ഏജന്റുമാര്‍ ഇത്തരത്തില്‍ കള്ളക്കടത്തിനായി ഉപയോഗിക്കുന്നത്.
ഉയര്‍ന്ന വിലയുള്ള ഇലക്ട്രോണിക് സാധനങ്ങളും മറ്റും തുഛമായ നികുതി മാത്രം ഈടാക്കി ഇത്തരക്കാരായ യാത്രക്കാര്‍ വഴി കടത്തുകയാണ് ചെയ്യുന്നത്. എട്ട് ലക്ഷം രൂപ വിലയുള്ളതും സുരക്ഷാ കാരണങ്ങളാല്‍ ഉപയോഗത്തിന് നിയന്ത്രണങ്ങളുള്ളതുമായ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് കണ്‍ട്രോള്‍ എന്ന ഉപകരണത്തിന് 500 രൂപ മാത്രം വിലയിട്ടാണ് പുറത്തേക്ക് കടത്തുന്നത്.
വിശദമായ പരിശോധനയില്ലാതെയാണ് ഇത്തരം യാത്രക്കാരുടെ സാധനങ്ങള്‍ പുറത്തേക്ക് വിടുന്നത്. ഇങ്ങനെ നടക്കുന്ന കള്ളക്കടത്തിന്റെ മറവില്‍ മയക്കുമരുന്നും കള്ളനോട്ടും കേരളത്തിലേക്ക് കടത്താനുള്ള സാധ്യത ഏറെയാണ്.
കോടികളുടെ കള്ളക്കടത്താണ് ഇതുവഴി ദിവസവും നടക്കുന്നത്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള വെട്ടിപ്പും കള്ളക്കടത്തും കൂടുതലാണ്. ഏജന്റുമാരും കസ്റംസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ശൃംഖലയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.