മകന്‍ ഗാന്ധിയുടെ തടവുകാരന്‍?
ദര്‍ബന്‍: മഹാത്മാഗാന്ധി മകന്റെ ജീവിതത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെ കുറിച്ച് ഗാന്ധിയുടെ ചെറുമകളുടെ മകള്‍ എഴുതിയ പുസ്തകം ദക്ഷിണാഫ്രിക്കയില്‍ പുറത്തിറക്കി.
ഗാന്ധിയുടെ തടവുകാരന്‍? ഗാന്ധിയുടെ മകന്‍ മണിലാലിന്റെ ജീവിതം എന്ന പുസ്തകം മഹാത്മഗാന്ധിയുടെ ചെറുമകളുടെ മകളായ ഉമ ദുഫേലിയ മെസ്ത്രിയാണ് എഴുതിയത്. ഗാന്ധി കുടുംബത്തിന്റെ തൊണ്ണൂറുകളുടെ ആദ്യത്തിലെ ദക്ഷിണാഫ്രിക്കയിലെ ജീവിതത്തെ കുറിച്ച് പുസ്തകത്തില്‍ അനാവരണം ചെയ്യുന്നുണ്ട്.
പുസ്തകത്തിന്റെ തലക്കെട്ട് തന്റെ അമ്മ (മണിലാലിന്റെ മകള്‍)യുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്നാണ് രൂപം കൊണ്ടതെന്ന് ദുഫേലിയ മെസ്ത്രി പറഞ്ഞു. തന്റെ മാതാപിതാക്കള്‍ക്ക് യാതൊരു സ്വാതന്ത്യ്രവുമല്ലായിരുന്നുവെന്നും അവര്‍ തടവിലെന്ന പോലെയാണ് കഴിഞ്ഞിരുന്നതെന്നുമാണ് അമ്മ പറഞ്ഞതെന്ന് അവര്‍ വിശദീകരിച്ചു.
ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ സ്ഥാപിച്ച സ്ഥാപനം നോക്കിനടത്തുന്നതിനും ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രത്തിന്റെ എഡിറ്റിംഗ് ജോലികള്‍ ചെയ്യുന്നതിലുമാണ് മണിലാല്‍ മുഴുകിയിരുന്നത്. മണിലാലിന് മറ്റൊരു മാര്‍ഗവുമില്ലായിരുന്നു. ഒരു ഡോക്ടറാവണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനായി പഠിക്കാന്‍ ഗാന്ധി അദ്ദേഹത്തെ അനുവദിച്ചില്ല. അദ്ദേഹത്തിന് പരിചയമുണ്ടായിരുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ഗാന്ധി അതിന് അനുവദിച്ചില്ല. കൃഷി ചെയ്യുന്നതും പത്രം നോക്കിനടത്തുന്നതും മികച്ച വിദ്യാഭ്യാസം നല്‍കുമെന്നാണ് ഗാന്ധി വിശ്വസിച്ചിരുന്നത്.
നേരായി ജീവിക്കുന്നതിനുള്ള മാര്‍ഗം താന്‍ മകന് കാട്ടിയിട്ടുണ്ടെന്നും തെറ്റുകള്‍ ചെയ്യാതിരിക്കുന്നതില്‍ നിന്നും താന്‍ മകനെ രക്ഷിക്കുകയാണെന്നും ഗാന്ധി വിശ്വസിച്ചിരുന്നു- ദുഫേലിയ പറഞ്ഞു.
സപ്തംബറിലാണ് പുസ്തകം ദക്ഷിണാഫ്രിക്കയില്‍ പുറത്തിറക്കിയത്. അഛനും മകനും തമ്മില്‍ അയച്ചിരുന്ന കത്തുകളെ കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്.
1914ല്‍ ആണ് ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നത്. എന്നാല്‍ തന്റെ സ്ഥാപനവും പത്രവും നോക്കിനടത്തുന്നതിന് ഗാന്ധി രണ്ടാമത്തെ മകനായ മണിലാലിനെ തിരികെ അയച്ചു. പ്രമുഖനായ ഒരു രാഷ്ട്രീയപ്രവര്‍ത്തകനായി വളര്‍ന്ന മണിലാല്‍ വര്‍ണവിവേചനത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.