ഉമ്മന്‍ചാണ്ടിയുടെ നിലപാടിനോട് യോജിപ്പില്ല: ആന്റണി
തിരുവന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിനോട് യോജിപ്പില്ലെന്ന് എ. കെ. ആന്റണി. ഉമ്മന്‍ചാണ്ടിയുടെ ഈ നിലപാട് നേതൃത്വത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരന്റെ കടുത്ത നിലപാടുകളാണ് അനുരഞ്ജനത്തിന് തടസമായത്. ഹൈക്കമാന്റിനെതിരെ യുദ്ധം പ്രഖ്യാപിച്ചതാണ് മുരളിയുടെ ഏറ്റവും വലിയ തെറ്റ്- ആന്റണി പറഞ്ഞു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആന്റണി ഇങ്ങനെ പറഞ്ഞത്.
പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പ് ആസന്നമാവുന്ന ഘട്ടം വരുമ്പോള്‍ നേതൃത്വം കുറെക്കൂടി ഉദാരമാകണം. അനുരഞ്ജനത്തിനുള്ള തന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയുണ്ടായില്ല. അനുഞ്ജനശ്രമങ്ങള്‍ നടത്തിയ തന്നെ ഒറ്റപ്പെടുത്താനാണ് ശ്രമിച്ചത്. ദണ്ഡിയാത്രയില്‍ പോലും അനുരഞ്ജനം എന്ന വാക്ക് പരിഹാസത്തോടെ ചിലര്‍ ഉപയോഗിക്കുന്നത് കണ്ടു. അനുരഞ്ജനത്തിന് ശ്രമിച്ച് പരാജയപ്പെട്ട തന്നെ ഔദ്യോഗിക നേതൃത്വത്തിനും വിമതര്‍ക്കും ഒരു പോലെ വേണ്ടാതായി.
അതേ സമയം ഉമ്മന്‍ചാണ്ടിയുമായി വ്യക്തിപരമായ യാതൊരു ഭിന്നതയുമല്ല. അടുത്ത തിരഞ്ഞെടുപ്പിലും യുഡിഎഫിനെ ഉമ്മന്‍ചാണ്ടി നയിക്കും. നേതൃമാറ്റത്തിന്റെ പ്രശ്നമുദിക്കുന്നില്ല. അധികാരത്തില്‍ നിന്നൊഴിഞ്ഞപ്പോള്‍ പിന്‍ഗാമിയായി ഉമ്മന്‍ചാണ്ടിയുടെ പേര് ആദ്യം നിര്‍ദേശിച്ചത് താന്‍ തന്നെയാണ്.
അച്ചടക്കത്തിനായി വിട്ടുവീഴ്ചയില്ലാത്ത സമീപനം എടുക്കുമെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒപ്പമുള്ളവര്‍ തന്നെ ഭരിക്കാന്‍ അനുവദിക്കാത്തവരാണ്. എന്റെ ഉറക്കം കെടുത്തി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയവര്‍ ഇപ്പോള്‍ അച്ചടക്ക പുന:സ്ഥാപനത്തിനായി മുന്നില്‍ നില്‍ക്കുകയാണ് -ആന്റണി പറഞ്ഞു.
എറണാകുളം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന പൊതു തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ താറടിച്ച് ജ-നങ്ങള്‍ക്ക് മുന്നില്‍ അപമാനിച്ചവരാണ് ഇപ്പോള്‍ ഔദ്യോഗികനേതൃത്വത്തിനൊപ്പമുള്ളത്. പത്മജക്കും മുരളിക്കും സീറ്റ് കൊടുത്തത് എല്ലാവരും സമ്മതത്തോടെയാണ്. എന്നാല്‍ ചില സുഹൃത്തുക്കള്‍ പിന്നീട് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ പ്രവര്‍ത്തിച്ചു. ഇന്ദിരാഭവനില്‍ നിരാഹാരം നടത്തിയവരെയും സ്ഥാനാര്‍ഥികള്‍ക്കെതിരെയും മാധ്യമങ്ങളിലൂടെ കലാപമഴിച്ചുവിട്ടവരെയും കൂടെ കൂട്ടുന്നത് ശരിയാണോയെന്ന് ആന്റണി ചോദിച്ചു.
അനുരജ്ഞനത്തിനുള്ള തന്റെ ശ്രമങ്ങള്‍ വിജയിക്കാത്തത് ഇരു പക്ഷത്തിന്റേയും കര്‍ക്കശ നിലപാടുകള്‍ മൂലമാണ്. പാര്‍ട്ടി പിളര്‍ത്തില്ലെന്ന് പ്രഖ്യാപിക്കാന്‍ പോലും കെ.മുരളീധരന്‍ തയ്യാറായെന്ന് ആന്റണി പറഞ്ഞു.