പാര്‍ട്ടിയുടെ സ്വത്ത് ജനങ്ങളുടേത്: വി.എസ്
തിരുവനന്തപുരം: സിപിഎമ്മിന് സ്വത്തുണ്ടാകാമെന്നും ജനങ്ങള്‍ നല്‍കിയ സ്വത്താണ് സിപിഎമ്മിന്റെ കൈവശമുള്ളതെന്നും പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. കുത്തകകളുടെ ചൂഷണത്തിനെതിരായ പോരാട്ടത്തിന് വേണ്ടിയാണ് സിപിഎമ്മിന്റെ സ്വത്ത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ സ്വത്ത് ഇ. എം.എസ്, എ. കെ. ജി, പി. കൃഷ്ണപിള്ള, ജ്യോതിബസു തുടങ്ങിയവരുടെ കാലം മുതല്‍ ജനങ്ങള്‍ പാര്‍ട്ടിക്കു നല്‍കാന്‍ തുടങ്ങിയതാണ്. ജനങ്ങള്‍ നല്‍കിയ സ്വത്തിന്റെ കണക്കെടുത്തിട്ടില്ല. കോടികള്‍ വരാവുന്ന സ്വത്ത് തൊഴിലാളി വര്‍ഗത്തെ സംരക്ഷിക്കാനുള്ല പാര്‍ട്ടിയുടെ കരുത്തിന്റെ വലിപ്പമായി കണ്ടാല്‍ മതി. കുത്തകകള്‍ അവരുടെ ആവശ്യത്തിന് വിനിയോഗിക്കുന്നതു പോലെയല്ല പാര്‍ട്ടി സ്വത്ത് ഉപയോഗിക്കുന്നത്- വ്യക്തമാക്കി. മെയ് 28 ഞായറാഴ്ച കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി. എസ് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് 400 കോടി രൂപയുണ്ടെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതിപക്ഷനേതാവ് ജനങ്ങളോട് വിശദീകരിക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി പിഎമ്മിന്റെ ആസ്തി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി പി. ചിദംബരവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എന്ത് അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കണമെന്നം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎമ്മിന് 4000 കോടി രൂപ ആസ്തിയുണ്ടെന്ന് ചിദംബരവും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്.
ഇന്ത്യയിലെ കുത്തകകമ്പനികള്‍ക്ക് സ്വാതന്ത്യ്രത്തിന് മുമ്പ് 10 കോടിയില്‍ താഴെയായിരുന്നു ആസ്തി. ഇപ്പോള്‍ അത് 10,000 കവിഞ്ഞു. പ്രതിരോധ ശക്തിയെന്ന നിലയില്‍ സിപിഎം ഉണ്ടാക്കിയ സ്വത്ത് കണ്ട് ചിദംബരവും ഉമ്മന്‍ചാണ്ടിയും പല്ലിളിച്ചിട്ടു കാര്യമില്ല.
കള്ളത്തരങ്ങള്‍ വെളിപ്പെടുമെന്ന് കരുതിയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കാത്തത്. തന്റെ തുറന്ന കത്തിന് പത്രങ്ങളിലൂടെ മറുപടി നല്‍കിയതുകൊണ്ട് കാര്യമില്ല-അച്യുതാനന്ദന്‍ പറഞ്ഞു.