സ്മാര്‍ട്ട് സിറ്റി: വാഗ്ദാനം ലംഘിച്ചാല്‍ ഭൂമി തിരിച്ചെടുക്കും
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാകുമ്പോള്‍ ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങളുണ്ടായില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. പദ്ധതിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ജൂണഅ 24ന് സര്‍വകക്ഷിയോഗം വിളിക്കാനും ധാരണയായി.
ഓഹരിയിലെ സര്‍ക്കാര്‍ പങ്കാളിത്തമുള്‍പ്പെടെ ചില കാര്യങ്ങളില്‍ തര്‍ക്കമുന്നയിച്ചെങ്കിലും വി.എസിന്റെ പ്രധാന ആക്ഷേപം ഭൂമിയിടപാടു സംബന്ധിച്ചായിരുന്നു. ഭൂമിക്കു കണക്കാക്കിയിരിക്കുന്ന വില കുറവല്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ നിരത്തി.
താന്‍ പദ്ധതിക്കെതിരല്ലെന്നും ആനുകൂല്യങ്ങള്‍ നല്‍കേണ്ടതു തന്നെയാണെന്നും വി.എസ് ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടാകാത്ത വിധത്തിലായിരിക്കണം വ്യവസ്ഥകള്‍. ഭൂമി 99 വര്‍ഷത്തെ പാട്ടത്തിനേ കൊടുക്കാവൂ. 1957ല്‍ തങ്ങള്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിനായി ബിര്‍ളക്ക് മുള മാത്രമെ കൊടുത്തിരുന്നുവുള്ളൂവെന്നും കാടു മുഴുവന്‍ പതിച്ചുകൊടുത്തിരുന്നില്ലെന്നും വി.എസ് പറഞ്ഞു.ഇന്‍ഫോ പാര്‍ക്ക് കൈമാറരുത്, തൊഴിലവസരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കണം, ഭൂമി മറിച്ചു വില്‍ക്കാന്‍ സാധിക്കാത്ത വിധം ദീര്‍ഘകാല പാട്ടം, സര്‍ക്കാരിന്റെ ഓഹരി 51 ശതമാനം വേണം, നിലവിലുള്ള ഐടി നയങ്ങളനുസരിച്ചു മാത്രമെ കരാര്‍ പാടുളളൂ തുടങ്ങിയ ആവശ്യങ്ങളാണ് വി.എസ് ചര്‍ച്ചയില്‍ ഉന്നയിച്ചത്.
സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച് തന്റെ സംശയങ്ങളും ഉത്കണ്ഠകളും കാട്ടി വി.എസ് മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച.