ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിന് ജയിച്ചു
ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യകളിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ജയിക്കാന്‍ 250 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക ഓവറില്‍ 48.5 ഓവറില്‍ ലക്ഷ്യം കണ്ടു.
ജാക്വസ് കാലിസും (68) ജസ്റിന്‍ കെംപും (46)ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കു നയിച്ചത്. ഒരു ഘട്ടത്തില്‍ മൂന്നിന് 76 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് കാലിസിന്റെ ക്ഷമാപൂര്‍വമായ ഇന്നിംഗ്സാണ് വിജയം ഉറപ്പുവരുത്തിയത്. ആഷ്വെല്‍ പ്രിന്‍സും (46) കാലിസും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. നേരത്തെ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍ ഗ്രെയിം സ്മിത്ത്് 36 പന്തില്‍ നിന്നും 48 റണ്‍സെടുത്തു.
യുവരാജ് സിംഗാണ് മാന്‍ ഒഫ് ദ മാച്ച്. ഇന്ത്യക്കു വേണ്ടി അജിത് അഗാര്‍കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍ഭജന്‍സിംഗ്, ആര്‍.പി.സിംഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
അടുത്ത ഏകദിന മത്സരം നവംബര്‍ 19ന് ബാംഗ്ലൂരില്‍ നടക്കും. പകലും രാത്രിയുമായാണ് മത്സരം.
യുവരാജിന് സെഞ്ച്വറി; ഇന്ത്യ 9ന് 249
ഹൈദരാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാമത്തെ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജ് സിംഗിന്റെ (103) സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഒമ്പത് വിക്കറ്റിന് 249 റണ്‍സ് നേടി.
ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ബാറ്റിഗ് മുന്‍നിര തകര്‍ന്നടിയുന്നതാണ് കണ്ടത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ അസാമാന്യമായ ബാറ്റിംഗ് മികവ് പ്രകടിപ്പിച്ച മുന്‍നിരക്കാര്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ കളി മറന്നപ്പോള്‍ ഇന്ത്യ വീണ്ടും തകര്‍ച്ചയുടെ പഴങ്കഥകള്‍ അയവിറക്കുകയാണെന്ന് തോന്നിച്ചു. ഒരു ഘട്ടത്തില്‍ അഞ്ചിന് 55 എന്ന നിലയിലായിരുന്ന ഇന്ത്യയെ യുവരാജ് സിംഗും ഒരിക്കല്‍ കൂടി ബാറ്റിംഗ് മികവ് പുറത്തെടുത്ത ഇര്‍ഫാന്‍ പഠാനും (46) ചേര്‍ന്നാണ് കര കയറ്റിയത്.
ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും പിടിച്ചുനിന്ന് സെഞ്ച്വറി തികച്ച യുവരാജ് സിംഗ് 103 റണ്‍സോടെ 47-ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. 122 പന്ത് നേരിട്ട യുവരാജിന്റെ ഇന്നിംഗ്സ് ഉജ്വലമായിരുന്നു. അവസാന പന്തുകളില്‍ ബാറ്റിംഗ് വെടിക്കെട്ട് അഴിച്ചുവിട്ട ഹര്‍ഭജന്‍സിംഗാണ് ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തിയത്. 17 പന്തില്‍ നിന്നും 37 റണ്‍സെടുത്ത ഹര്‍ഭജന്‍ പുറത്താവാതെ നിന്നു.
നേരത്തെ സെവാഗ്, സച്ചിന്‍, കൈഫ്, ദ്രാവിഡ്, ഗംഭീര്‍ എന്നീ മുന്‍നിരക്കാരെല്ലാം വ്യക്തിഗത സ്കോര്‍ രണ്ടക്കം തികയ്ക്കാതെ പുറത്തായി.