Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തികവളര്‍ച്ച ഇടതുമുന്നണി ലക്ഷ്യം

  • അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീട്

  • കൊച്ചി മെട്രോ റെയിലിന്റെ പണി ഉടന്‍ തുടങ്ങും.

  • വൈദ്യുതി ഉല്‍പാദനം ഗണ്യമായി ഉയര്‍ത്തും.

  • കാര്‍ഷികമേഖലയ്ക്ക് 30,000 കോടിയുടെ പാക്കേജ്.

  • വിദ്യാഭ്യാസമേഖലയില്‍ ലാഭേച്ഛയില്ലാത്ത സ്വകാര്യ പങ്കാളിത്തം ആകാം.

  • വനം, ലൈംഗിക കേസുകള്‍ക്ക് പ്രത്യേക കോടതി

  • മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് പത്തു ശതമാനം സംവരണം.

  • പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കില്ല.

  • ആത്മഹത്യ ചെയ്ത കര്‍ഷകകുടുംബങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളും

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിയ്ക്കുമെന്ന് ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നു. ഇടതുമുന്നണിയുടെ കരട് പ്രകടന പത്രികയിലാണ് ഇത് പറയുന്നത്.

കേരളത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ രംഗത്ത് സാമൂഹികനീതി ഉറപ്പാക്കക, ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, കൃഷി, പരമ്പരാഗത വ്യവസായം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ ഉല്‍പാദന വര്‍ദ്ധന എന്നിവയാണ് മറ്റ് പ്രധാന ലക്ഷ്യങ്ങള്‍.

ഉന്നത വിദ്യാഭ്യാസ വികസനത്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങളോടൊപ്പം സഹകരണ, സ്വകാര്യ സ്ഥാപനങ്ങളുടെ സംഭാവനയും ആവശ്യമാണ്. എന്നാല്‍ സാമൂഹികനീതിയും ഗുണമേന്മയും ഉറപ്പുവരുത്തും. സംസ്ഥാനതല പ്രാദേശിക ആസൂത്രണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ജനകീയ വികസന പാതയാണ് എല്‍.ഡി.എഫ്. മുന്നോട്ടുവെയ്ക്കുന്നത്.

വിവരവിനിമയ സാങ്കേതിക വിദ്യാമേഖല, ജൈവ സാങ്കേതിക മേഖല, വിനേദ സഞ്ചാരം, കാര്‍ഷിക വ്യവസായം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ഇന്ത്യ ഉള്‍പ്പെടുന്ന ലോക വ്യാപാര കരാര്‍ ചര്‍ച്ചകളെ നിരന്തരം നിരീക്ഷിക്കുന്നതിനും സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നതതല സമിതി ഉണ്ടാകും. കാര്‍ഷിക മേഖലയിലെ പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കും. അഞ്ചുവര്‍ഷം കൊണ്ട് മേഖലയില്‍ 30,000, കോടി രൂപയുടെ പാക്കേജ് നടപ്പാക്കും.

കടബാദ്ധ്യതയും മറ്റും കാരണം ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളും. കാര്‍ഷിക കടത്തിനുള്ള വായ്പയുടെ പലിശയുടെമേല്‍ പലിശ ഈടാക്കുന്ന സമ്പ്രദായം നിര്‍ത്തം.

മത്സ്യത്തൊഴിലാളികളെ ക്ഷേമനിധിയിലേക്ക് കയറ്റുമതിക്കാരുടെ വിഹിതം ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം നടത്തും. ജനകീയ മത്സ്യകൃഷി പുനരാരംഭിക്കും.വനഭൂമി സംബന്ധിച്ച കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി രൂപവത്കരിക്കും. അവശേഷിക്കുന്ന വനം സംരക്ഷിക്കാന്‍ സമഗ്രമായ പരിപാടി തയ്യാറാക്കും. കള്ളപ്പട്ടയങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കും. ജലസമ്പത്ത് പരിപാലന പരിഷ്കാര നിയമം പാസ്സാക്കും.

കയര്‍ സഹ.സംഘങ്ങളുടെ സഞ്ചിതനഷ്ടം എഴുതിത്തള്ളും. അവ ഒരുവര്‍ഷത്തിനുള്ളില്‍ പുനരുദ്ധരിക്കും. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന തൊണ്ടിന്റെ 50 ശതമാനം കയര്‍ വ്യവസായത്തിന് ലഭ്യമാക്കും.

ദിനേശ്ബീഡി സഹ. സംഘത്തിന് പ്രത്യേക സഹായപദ്ധതി നടപ്പാക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പരിപാടി തയ്യാറാക്കും. ഇവയുടെ വില്‍പ്പന നിറുത്തിവയ്ക്കും. കെ.എസ്.ഡി.പി.യെ ആരോഗ്യവകുപ്പിന് ആവശ്യമുള്ള മരുന്നിന്റെ നിര്‍മ്മാണ കേന്ദ്രമായി വികസിപ്പിക്കും. തിരഞ്ഞെടുത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ക്ക് പ്രാതിനിധ്യം നല്‍കും.

കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ സമയബന്ധിതമായി നടപ്പാക്കും. എഫ്.എ.സി.ടി.യില്‍ യൂറിയാ കോംപ്ലക്സ്, കാസര്‍കോട് ടെക്നോ കെമിക്കല്‍ കോംപ്ലക്സ്, അമ്പലമേടില്‍ ഗ്യാസ് ക്രാക്കര്‍ കോംപ്ലക്സ് എന്നിവ ആരംഭിക്കാന്‍ മാസ്റര്‍ പ്ലാന്‍ തയ്യാറാക്കും.

സ്വകാര്യ വ്യവസായമേഖലയില്‍ പീഡിത വ്യവസായങ്ങള്‍ ഓരോന്നിനും പ്രത്യേക പാക്കേജ് ഉണ്ടാക്കുന്നതിന് പ്രത്യേക സംവിധാനം രൂപീകരിക്കും.

ടെക്നോപാര്‍ക്കുകള്‍ വിപുലീകരിച്ച് പ്രാദേശിക ഹബുകള്‍ സ്ഥാപിക്കും. അമ്പലമേട്ടില്‍ ഐ.ടി. സമുച്ചയം, തിരുവനന്തപുരത്ത് ബൈപാസ് റൂട്ടില്‍ ഐ.ടി. ഇടനാഴി എന്നിവ സ്ഥാപിക്കും. കേരളത്തെ പൂര്‍ണമായും മലയാളഭാഷയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഭരണ നിര്‍വഹണക്ഷമത കൈവരിക്കുന്ന സംസ്ഥാനമാക്കും.

വൈദ്യുതി ഉല്‍പാദനം ഗണ്യമായി ഉയര്‍ത്തും. നിലവില്‍ നാഫ്ത, ഡീസല്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പദ്ധതികള്‍ എല്‍എന്‍ജി ഇന്ധനത്തിലേക്ക് മാറ്റും. കോലാര്‍ - അരീക്കോട് അന്തര്‍ സംസ്ഥാന ലൈനും സബ്സ്റേഷനും കേരളത്തിന്റെ വടക്ക്-തെക്ക് യോജിപ്പിക്കുന്ന 400 കെ.വി. ഇടനാഴിയും സ്ഥാപിക്കും. 2007-ഓടെ അപേക്ഷിക്കുന്നവര്‍ക്കെല്ലാം വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കും.

എന്‍.എച്ച് 17, എം.സി. റോഡ് എന്നിവയെ നാലുവരിപാതയാക്കും. നാലുവരിപ്പാതകള്‍ ആറ് വരിയാക്കും. തിരുവല്ലം-ഹോസ്ദുര്‍ഗ് ജലപാത വികസിപ്പിക്കും. കൊച്ചി മെട്രോ റെയിലിന്റെ പണി ഉടന്‍ തുടങ്ങും. തിരുവനന്തപുരം, കോഴിക്കോട് പട്ടണങ്ങളിലും ഇതിന്റെ സാധ്യതാപഠനം നടത്തും. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ നടപടിയെടുക്കും. തലസ്ഥാനത്തെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരമായി വികസിപ്പിക്കും.

അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ച് നല്‍കും. ലക്ഷംവീടുകള്‍ ഒറ്റവീടുകളായി മാറ്റും. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ആറാട്ടുപുഴ പ്രദേശത്ത് കരിമണല്‍ ഖനനം അനുവദിക്കില്ല.

പാവപ്പെട്ടവര്‍ക്കും ഉന്നതവിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിധത്തില്‍ നിലവിലുള്ള വിദ്യാഭ്യാസനയത്തില്‍ മാറ്റം വരുത്തും. പ്രീപ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാക്കും.ഉന്നതവിദ്യാഭ്യാസത്തിന്റെ വികസനം, ആധുനികവത്കരണം തുടങ്ങിയ കാര്യങ്ങളില്‍ സ്വകാര്യമേഖലയ്ക്ക് ന്യായമായ പങ്കുണ്ടാകും. ലാഭേച്ഛയില്ലാതെ സേവനതല്‍പരതയോടെ പ്രവര്‍ത്തിക്കുന്നവരെ മാത്രമേ ഈ മേഖലയില്‍ കൊണ്ടുവരൂ. നിലവിലുള്ള സ്വാശ്രയസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുകയും സാമൂഹ്യനീതിയും മെരിറ്റും ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും കുറഞ്ഞപലിശയില്‍ വായ്പയുംലഭ്യമാക്കുന്നതിന് വിദ്യാഭ്യാസനിധി രൂപീകരിക്കും.

ലേബര്‍ ബാങ്കിലൂടെ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. പുറമ്പോക്ക് നിവാസികള്‍ക്ക് പട്ടയം നല്‍കും. ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിനല്‍കും. കുടുംബശ്രീകള്‍ക്ക് പലിശനിരക്ക് കുറയ്ക്കും. ലൈംഗികാക്രമണക്കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേകം കോടതി ഉണ്ടാക്കും. ആയിരം കലാപ്രവര്‍ത്തകര്‍ക്ക് പ്രതിമാസപെന്‍ഷന്‍ ഏര്‍പ്പെടുത്തും.

പോലീസില്‍ എട്ടുമണിക്കൂര്‍ ജോലി സമയം നടപ്പാക്കും. പോലീസ് അക്രമം അന്വേഷിക്കാന്‍ പോലീസ് കമ്മീഷന്‍ രൂപത്കരിക്കും. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാന്‍ ശ്രമിക്കും. തൊഴിലില്ലായ്മാവേതനം ഉയര്‍ത്തും.

വീര്യംകൂടിയ മദ്യം നിരുത്സാഹപ്പെടുത്തും. വീര്യംകുറഞ്ഞ കള്ളുപോലുള്ള പരമ്പരാഗത മദ്യം ഗുണനിലവാരം ഉറപ്പാക്കി ലഭ്യമാക്കും.

ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ കിട്ടുമെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഇതിനായുള്ള ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കും. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയ കുറവ് നിലവിലുള്ള ജീവനക്കാരുടെ പ്രൊമോഷനെ ബാധിക്കാതെ പരിഹരിക്കും.

പ്രകടന പത്രികയുടെ അവസാന രൂപം വൈകാതെ പുറത്തിറക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+