രാഹുല്‍ മഹാജനെ അറസ്റ് ചെയ്തു
ദില്ലി: ലഹരിമരുന്നു വിരുദ്ധ നിയമപ്രകാരം തിങ്കളാഴ്ച പൊലീസ് അറസ്റുചെയ്ത രാഹുല്‍ മഹാജനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
വിഷബാധയെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുദിവസമായി ദില്ലി അപ്പോളോ ആശപത്രിയില്‍ ചികിത്സയിലായിരുന്ന രാഹുലിനെ തിങ്കളാഴ്ചയാണ് മയക്കുമരുന്ന് ഉപയോഗം, കൈവശം വയ്ക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് നാര്‍ക്കോട്ടിക് ആന്റ് സൈകോട്രോഫിക് സബ്സ്റന്‍സസ് ആക്ട് പ്രകാരം അറസ്റ് ചെയ്തത്.
രാഹുലും സുഹൃത്തുക്കളും പാര്‍ട്ടി നടത്തിയ സ്ഥലത്തുനിന്നും കണ്ടെടുത്ത പായ്ക്കറ്റില്‍ ഹെറോയിന്‍ എന്ന ലഹരിമരുന്നാണെന്നു സ്ഥീരീകരിക്കപ്പെട്ടതോടുകൂടിയാണ് രാഹുലും കേസില്‍ പ്രതിയാക്കിയത്.
തിങ്കളാല്ച ആശുപത്രിയില്‍ വെച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ് . ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതോടെ തിങ്കളാഴ്ച രാഹുലിനെ തീവ്രപരിചരണവിഭാഗത്തില്‍ നിന്നും മാറ്റിയിരുന്നു.
പൊലീസ് ചോദ്യം ചെയ്തപ്പോള്‍ സംഭവം നടന്നദിവസം താന്‍ മയക്കുമരുന്നുപയോഗിച്ചിട്ടില്ലെന്നാണ് രാഹുല്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ലഹരി മരുന്ന് ഉപോയിഗിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും കേസെടുക്കാന്‍ രാഹുലിനെതിരെ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേസിന്റെ അന്വേഷണത്തിനായി രാഹുലിനെ ഒരുമാസത്തെ റിമാന്റില്‍ വിട്ടുകിട്ടാനായിരിക്കും പൊലീസ് ശ്രമിക്കുക. ലഹരിമരുന്നു വിരുദ്ധ നിയമപ്രകാരം അറസ്റു ചെയ്തിരിക്കുന്നതിനാലും മൊത്തം സംഭവത്തിനുപിന്നിലെ ഗൂഡാലോചന പൊലീസ് അന്വേഷിക്കുന്നതിനാലും ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്ന് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ കെ.ടി തുളസി പറഞ്ഞു.
ലഹരി വിരുദ്ധ നിയമമനുസരിച്ച് രാഹുലിന് ആറുമാസം വരെ തടവുലഭിക്കാവുന്ന കേസാണിത്. പക്ഷേ ലഹരി ഉപോയഗിച്ചു എന്നു തെളിയിക്കാന്‍ ശക്തമായി മെഡിക്കല്‍-ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണ്.
താന്‍ സ്വന്തം താല്പര്യപ്രകാരമല്ല ലഹരിമരുന്ന് ഉപയോഗിച്ചതെന്നും നിര്‍ബ്ബന്ധത്തനു വഴങ്ങി ഉപയോഗിക്കേണ്ടി വന്നതാണെന്നും തെളിയിച്ചാല്‍ മാത്രമേ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ രാഹുലിന് കഴിയൂ .
രാഹുലിനും, വിവേക് മോയ്ത്രയ്ക്കും മയക്കുമരുന്നു നല്‍കിയ സാഹില്‍ സാരുവിന് മയക്കുമരുന്ന വിറ്റ നൈജീരിയക്കാരായ എബിറം ഗൗച്ചുക്വോ, ജയിംസ് ടിയാബു, അബ്ദുല്ല എന്നിവരെ സിറ്റി മെട്രോ പൊളീറ്റന്‍ മജിസ്ട്രേട്ട് പത്തുദിവസത്തേക്ക് പൊലീസ് കസ്റഡിയില്‍ വിട്ടു. സാറുവും ഇപ്പോള്‍ കസ്റഡിയിലാണ്.