വിഴിഞ്ഞം പദ്ധതിയ്ക്ക് സുരക്ഷാനുമതിയില്ല
ദില്ലി: വിഴിഞ്ഞം രാജ്യാന്തര ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിന് കേന്ദ്രം സുരക്ഷാനുമതി നിഷേധിച്ചു.
സംസ്ഥാന നിയമമന്ത്രി എം.വിജയകുമാറാണ് പദ്ധിയ്ക്ക് സുരക്ഷാ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഈ അറിയിപ്പുണ്ടായതോടെ കേരളത്തിന്റെ വികസന സ്വപ്നങ്ങില്‍ പ്രഥമസ്ഥാനമുണ്ടായിരുന്ന വിഴിഞ്ഞം പദ്ധതി ഇനിയും അനിശ്ചിതമായി നീളുമെന്നുറപ്പായി.
രണ്ട് ചൈനീസ് കമ്പനികളും ഒരു ഇന്ത്യന്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി നടത്തിപ്പിനായുള്ള കരാര്‍ നേടിയിരുന്നത്. കറാറില്‍ വിദേശകമ്പനികള്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് സുരക്ഷാ അനുമതി സംബന്ധിച്ച നടപടിക്രമങ്ങള്‍ വൈകുന്നതെന്ന് കേന്ദ്രം നേരത്തേതന്നെ അറിയിച്ചിരുന്നു.
കേന്ദ്രം അനുമതി നിഷേധിച്ച സ്ഥിതിയ്ക്ക് ഇനി റീ ടെന്‍ഡര്‍ മാത്രമാണ് പോംവഴിയെന്ന് വിജയകുമാര്‍ പറഞ്ഞു. ചൈനീസ് കമ്പനികളായ കെയ്ദി ഇലക്ട്രോണിക്സ്, ചൈന ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, മുംബൈ ആസ്ഥാനമായ സും ഡെവലപ്പേസ് എന്നിവചേര്‍ന്നാണ് പദ്ധതിനടത്തിപ്പിനായുള്ള കണ്‍സോര്‍ഷ്യം രൂപികരിച്ചത്.
രണ്ടു ഘട്ടമായാണ് വിഴിഞ്ഞം പദ്ധതിയുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ റോഡ്, ജലവിതരണം, വൈദ്യുതി എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കിയത്. ഇതിനു പത്തു കോടി രൂപ വകയിരുത്താനും തീരുമാനമായിരുന്നു.
രണ്ടാം ഘട്ടത്തില്‍ തുറമുഖ ടെര്‍മിനലില്‍ നിന്നും ബാലരാമപുരത്തെ റയില്‍പാതയുമായി ബന്ധിപ്പിക്കുന്ന പുതിയ റയില്‍പ്പാത നിര്‍മ്മാക്കാനുമായിയിരുന്നു പദ്ധതി. സാധാരണ കയറ്റിറക്കല്‍ തുറമുഖമല്ല വിഴിഞ്ഞത്ത് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്.
കൊളംബോ, ദുബായ്, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളതുപോലെ ട്രാന്‍ഷിപ്പ്മെന്റ് തുറമുഖമാണിത്. തീരത്തോടടുത്തു നങ്കൂരമിടുന്ന വലിയ കപ്പലുകളില്‍ നിന്നും ചെറിയ കപ്പലുകളിലേയ്ക്കു ചരക്കു മാറ്റുന്നതാണ് ട്രാന്‍സ്ഷിപ്പ്മെന്റ് പ്രക്രിയ.
മൊത്തം 18000 കോടി രൂപ ചെലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ കപ്പലുകള്‍ കടക്കാന്‍ അഞ്ചു ബര്‍ത്തുണ്ടാകും. പദ്ധതി നടപ്പായാല്‍ ഗള്‍ഫിനെയും മറ്റും ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പല്‍ ചാല്‍ വഴി ചരക്കുനീക്കവും എളുപ്പമാകും.
ഇന്ത്യയുടെ 75 ശതമാനം ചരക്കും സിംഗപ്പൂര്‍ കൊളംബോ ട്രാന്‍ഷിപ്പ്മെന്റ് വഴിയാണ് വിനിമയംനടത്തുന്നത്. ഇതുമൂലം പ്രതിവര്‍ഷം 600 കോടിയിലധികം രൂപയാണ് രാജ്യത്തിന് നഷ്ടം വരുന്നത്.