വിഴിഞ്ഞത്ത് റോഡ് ഉപരോധം അക്രമാസക്തമായി
വിഴിഞ്ഞം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിഴിഞ്ഞത്ത് ജനങ്ങള്‍ നടത്തിയ ഉപരോധ സമരം അക്രമാസക്തമായി.
ചിക്കന്‍ഗുനിയ രോഗം പടരുന്നതിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുക, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക, കടലില്‍ തോട്ടപൊട്ടിച്ച് മീന്‍ പിടിക്കുന്നത് നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനങ്ങള്‍ റോഡ് ഉപരോധിച്ചത്.
സ്ത്രീകള്‍ ഉള്‍പ്പെടെ 300 ഓളം വരുന്ന സംഘം ശനിയാഴ്ച രാവിലെ വിഴിഞ്ഞം ഇടവക വികാരിയുടെ നേതൃത്വത്തില്‍ റോഡ് ഗതാഗതം തടയുകയാണുണ്ടായത്.
ഉപരോധം നീണ്ടുപോയപ്പോള്‍ അക്ഷമരായ ജനങ്ങള്‍ പഞ്ചായത്ത് ഓഫീസിനും ചിലകടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ് നടത്തി. ആക്രമണത്തില്‍ ഒരു പഞ്ചായത്തംഗത്തിന് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
ഇതിനെത്തുടര്‍ന്ന് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ തുനിഞ്ഞെങ്കിലും ഉപരോധത്തിനെത്തിയവര്‍ ശാന്തരായില്ല. ജില്ലാ കളക്ടര്‍ നേരിട്ടെത്തി ഉറപ്പ് നല്‍കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്.
സ്ഥലത്തെ ഇടവക അധികാരികളുമായി സംഭവസ്ഥലത്തെത്തിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അയ്യപ്പന്‍ ഞായറാഴ്ച മുതല്‍ 10 ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു സംഘം പകര്‍ച്ച പനി പ്രതിരോധത്തിന് വേണ്ട നടപടികള്‍ കൈക്കൊള്ളൂമെന്ന് അറിയിച്ചു.
പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം, സ്ഥലം എം എല്‍ എ ജോര്‍ജ്ജ് മേഴ്സിയര്‍ എന്നിവര്‍ കളക്ടറോടൊപ്പം നാട്ടുകാരെ ശാന്തരാക്കാന്‍ രംഗത്തെത്തിയിരുന്നു.
സി.ആര്‍.പി എഫിന്റെ സഹായത്തോടെ സ്ഥലം ശുചീകരിക്കുന്നതിന് വേണ്ട നടപടികളെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
തോട്ട പൊട്ടിച്ചുള്ള മത്സ്യബന്ധനം തടയുന്നതിനായി രണ്ട് സ്പീഡ് ബോട്ടുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും കളക്ടര്‍ ഉറപ്പുനല്കി. ആവശ്യങ്ങളില്‍ കളക്ടറുടെ ഉറപ്പുലഭിച്ചതോടെ ഉപരോധത്തിനെത്തിയ നാട്ടുകാര്‍ പിരിഞ്ഞുപോയി.