ഡിഐസി ഒരു മുന്നണിയ്ക്കും അപേക്ഷ നല്‍കിയിട്ടില്ല: മുരളീധരന്‍
കോഴിക്കോട്: ഒരു മുന്നണിയിലും ഡിഐസിയെ ചേര്‍ക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതൊരു അഖിലേന്ത്യാ പാര്‍ട്ടിയായി വളരുമെന്നും പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരന്‍.
ഡമോക്രാറ്റിക് യൂത്ത് കോണ്‍ഗ്രസിന്റെ മതേതര യുവജന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് സംസ്കാരമുള്ളവരുടെ കൂട്ടായ്മയ്ക്കുവേണ്ടിയാണ് എന്‍സിപിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തുന്നത്. അത് തുടരുകതന്നെ ചെയ്യും. ചിലര്‍ രാജിവെച്ചൊഴിഞ്ഞത് ലയനചര്‍ച്ചകളെ ഒരു തരത്തിലും ബാധിക്കില്ല. എന്നാല്‍ അന്തിമ തീരുമാനം പ്രവര്‍ത്തകരുടെ വികാരം കൂടി പരിഗണിച്ചുമാത്രമേ കൈക്കൊള്ളുകയുള്ളൂ-മുരളീധരന്‍ പറഞ്ഞു.
ഇനിയും പ്രവര്‍ത്തകര്‍ക്കു മുന്നില്‍ നാണം കെടാനാവില്ല. ഒന്നോ രണ്ടോ പേര്‍ രാജിവെച്ചുവെന്നുകരുതി ഡിഐസിയുടെ വളര്‍ച്ച മുരടിയ്ക്കുമെന്ന വിധിയെഴുത്തുകള്‍ അസ്ഥാനത്താണ്.
പി.ശങ്കരന്‍, ഡി.സുഗതന്‍, എന്‍.ഡി അപ്പച്ചന്‍, വി. ബല്‍റാം, എം.എ ചന്ദ്രശേഖന്‍ തുടങ്ങി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചവരെയെല്ലാം അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.
അര്‍ഹിക്കാത്ത സ്ഥാനം ഇവര്‍ക്കൊക്കെ പാര്‍ട്ടിയില്‍ നല്‍കിയെന്നതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. ഇവരൊക്കെ എംഎല്‍എ സ്ഥാനം രാജിവെച്ചത് എല്‍ഡിഎഫിന്റെ കൂടെ സുഖമായി ജയിച്ചു കയറാമെന്ന് വ്യാമോഹിച്ചാണ്.
നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഉമ്മന്‍ ചാണ്ടിയെക്കാണാന്‍ പോയതാണ് ജീവിതത്തിലെ ഏറ്റവും നാണംകെട്ട അനുഭവം. ശത്രുരാജ്യത്ത് പോയ അവസ്ഥയായിരുന്നു സന്ദര്‍ശന സമയത്ത് അനുഭവിച്ചത്.
ശരദ് പാവാന്‍ ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചുവെന്നതാണ് ഇപ്പോഴത്തെ വിമര്‍ശനം. ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഇന്ദിരയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കരുണാകരനെ അപമാനിച്ചവരോട് മാപ്പുപറഞ്ഞ് കോണ്‍ഗ്രസില്‍ ചേരണമെന്ന് പറഞ്ഞാല്‍ ആത്മാഭിമാനമുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല.
പൊളിഞ്ഞു വീഴാറായ തറവാട്ടിലേയ്ക്ക് ഡിഐസി തിരിച്ചില്ല. ദേശീയ രാഷ്ട്രീയത്തില്‍ കരുണാകരന്റെ സ്ഥാനം മനസിലാക്കിയാണ് പവാര്‍ ലയന നിര്‍ദ്ദേശവുമായി ഇങ്ങോട്ടുവന്നത്- മുരളി വ്യക്തമാക്കി.