കേരളത്തിന് 765കോടിയുടെ പാക്കേജ് അനുവദിച്ചു
ദില്ലി: കേരളത്തിലെ മൂന്ന് ജില്ലകള്‍ക്ക് 765.24കോടിയുടെ കാര്‍ഷിക പാക്കേജിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. വയനാട്, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകള്‍ക്കാണ് പാക്കേജ് അനുവദിച്ചിരിക്കുന്നത്.
കാര്‍ഷിക വായ്പാ പലിശ എഴുതിത്തള്ളുന്നതിന് 360കോടിയും വിവധി കാര്‍ഷിക പദ്ധതികള്‍ക്കായി 403.74കോടി രൂപയുംപ്രധാനമന്ത്രിയുടെ ദുരിദാശ്വാസ നിധിയില്‍നിന്നുള്ള 1.50കോടിയും ചേര്‍ന്നുള്ളതാണ് 765കോടി.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പാക്കേജ് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിച്ചത്. പാക്കേജില്‍ ഉള്‍പ്പെടുത്താത്ത ആലപ്പുഴ, ഇടുക്കി ജില്ലകളിലെ കാര്‍ഷിക പുനരുദ്ധാരണ പദ്ധതികള്‍ക്കായി അഞ്ചിന ദീര്‍ഷകാല പദ്ധതിയും കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്.
ഇതിന്റെ വിശദാംശങ്ങളും വിഹിതവും താമസിയാതെ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രിസഭായോഗത്തിനുശേഷം ധനമന്ത്രി പി.ചിദംബരം അറിയിച്ചു. കേരളത്തിലെ മൂന്നും കര്‍ണാടകത്തിലെ ആറും ആന്ധ്രയിലെ 16ഉം മഹാരാഷ്ട്രയിലെ ആറും ജില്ലകള്‍ ഉള്‍പ്പെടെ മൊത്തം 31ജില്ലള്‍ക്കായി 16,978.69കോടിയുടെ പാക്കേജിനാണ് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്.
ആന്ധ്രയ്ക്ക് 9650കോടിയും കര്‍ണ്ണാടകയ്ക്ക് 2089കോടിയും മഹാരാഷ്ട്രയ്ക്ക് 3873കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. ജലസേചനത്തിനു 124.56കോടിയും നീര്‍മറി വികസനം, മഴക്കൊയ്ത്ത് , തടയണ എന്നിവയ്ക്ക് 180കോടിയും അനുവദിച്ചു.
കര്‍ഷകര്‍ക്ക് ബദല്‍ സംവിധനമെന്ന നിലയ്ക്ക് ഉദ്യാനകൃഷി, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയ്ക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 30ന് കുടിശ്ശികയായ വായ്പകളുടെ കാലാവധി നീട്ടിക്കൊടുക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യാനും വ്യവസ്ഥയുണ്ട്.
പലിശ എഴുതിത്തള്ളുന്നതിന്റെയും കാലവധി പുനക്രമീകരിക്കുന്നതിന്റെയും വിശദാംശം തയ്യാറാക്കാന്‍ ബാങ്ക് പ്രതിനിധികളും കേന്ദ്ര,സംസ്ഥാന ഉദ്യോഗസ്ഥരും തമ്മില്‍ വൈകാതെ ചര്‍ച്ച നടത്തും.
പാക്കേജ് നടപ്പാക്കുന്ന ജില്ലകളില്‍ ഒരു ഇടത്തരം ജലസേചന പദ്ധതി നടപ്പാക്കാന്‍ 35കോടി രൂപ ലഭിക്കും. ഇതില്‍ ഏഴ് കോടി ഗ്രാന്റും ബാക്കി വായ്പയുമാണ്. 179ചെറുകിട പദ്ധതികള്‍ക്ക് 70.03കോടി രൂപയാണ് വായ്പ.
ഇടുക്കിയിലും ആലപ്പുഴയിലും രൂക്ഷമായ കാര്‍ഷികപ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന് കേരളം സന്ദര്‍ശിച്ച കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന് നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി ചിദംബരം അറിയിച്ചു.