ഷോളയാറിലേക്ക് വെള്ളം നല്‍കുന്നത് തമിഴ്നാട് നിര്‍ത്തി
പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് വെള്ളം തരുന്നത് തമിഴ്നാട് നിര്‍ത്തി.
കേരള വൈദ്യുതി വകുപ്പ് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഷോളയാറിലേക്ക് വെള്ളം വിട്ടുതരാന്‍ തമിഴ്നാട് തയ്യാറായിട്ടില്ല.
തമിഴ്നാട് 0.8 ടിഎംസി വെള്ളം തമിഴ്നാട്ടിലെ ഷോളയാറില്‍നിന്ന് പറമ്പിക്കുളം ജലസംഭരണിയിലേയ്ക്ക് തിരിച്ചുവിട്ടിട്ടുണ്ട്. പറമ്പിക്കുളം വെള്ളം പൂര്‍ണ്ണമായും തമിഴ്നാടിന്റെ ഉപയോഗത്തിനായാണ് കൊണ്ടുപോകുന്നത്. കേരളത്തിലെ ഷോളയാറിലെ ജലസംഭരണിയിലേയ്ക്ക് വെള്ളം ഒഴുക്കാതെ മുഴുവന്‍ വെള്ളവും തുണക്കടവിലും അവിടെനിന്ന് തിരുമൂര്‍ത്തി ജലസംഭരണിയിലുമെത്തിച്ച് വൈദ്യുതോല്‍പാദനം നടത്തിയശേഷം തമിഴ്നാട്ടില്‍ കൃഷിയ്ക്ക് ഉപയോഗിക്കുകയെന്നതാണ് തമിഴ്നാടിന്റെ തന്ത്രം.
ഈ വെള്ളം ഉപയോഗിച്ച് തമിഴ്നാടിന്റെ ഷോളയാറില്‍ 70 മെഗാവാട്ടിന്റെയും സര്‍ക്കാര്‍പതിയില്‍ 30 മെഗാവാട്ടിന്റെയും തിരുമൂര്‍ത്തി മിനി ഹൈഡല്‍ പദ്ധതിയില്‍ 2.25മെഗാവാട്ടിന്റെയും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
ഡിസംബര്‍ 22 മുതലാണ് തമിഴ്നാട് കേരളത്തിന് വെള്ളം നല്‍കാതായത്. 22ന് കേരള ഷോളയാര്‍ സംഭരണിയിലെ ജലനിരപ്പ് 2658.6അടിയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും വെള്ളം കിട്ടാതായതോടെ ജനുവരി 3ന് ജലനിരപ്പ് 2653.3അടിയായി കുറഞ്ഞിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയ 1970 മെയ് 29നുതന്നെയാണ് പറമ്പിക്കുളം-ആളിയാര്‍ പദ്ധതിക്കരാറും ഉണ്ടാക്കിയത്. ഭാരതപ്പുഴ,ചാലക്കുടി പ്പുഴ, പെരിയാര്‍ എന്നീ നദികളിലെ ജലം പങ്കുവെയ്ക്കാമെന്നാണ് കേരളവും തമിഴ്നാടും തമ്മില്‍ കരാറുണ്ടാക്കിയത്. ഈ കരാറിന്റെ ലംഘനമാണ് തമിഴ്നാട് നടത്തിയിരിക്കുന്നത്.
കരാര്‍ അനുസരിച്ച് കേരളത്തിലെ ചിറ്റൂര്‍ പുഴയിലേയ്ക്ക് പ്രതിവര്‍ഷം 7.25ടിഎംസി വെള്ളം തമിഴ്നാട് വിട്ടുതരേണ്ടതുണ്ട്. ചാലക്കുടി നദീതടത്തില്‍ വൈദ്യുതോല്‍പാദനം, ജലസേചനം, കുടിവെള്ള വിതരണം എന്നിവയ്ക്കായി 12.3 ടിഎംസി വെള്ളം തമിഴ്നാടിന് ഉറപ്പുവരുത്തണമെന്നുണ്ടായിരുന്നു. തമിഴ്നാട് ഷോളയാറില്‍ ഇതുകഴിഞ്ഞ് ബാക്കിവരുന്ന വെള്ളം അവര്‍ക്കെടുക്കാം. പറമ്പിക്കുളത്ത് 16.5ടിഎംസി കഴിഞ്ഞുവരുന്ന വെള്ളത്തിനേ കേരളത്തിന് അവകാശമുള്ളു. 36വര്‍ഷത്തിനിടയില്‍ രണ്ടുപ്രാവശ്യം മാത്രമാണ് ഇവിടെ 16.5 ടിഎംസി കഴിഞ്ഞ് വെള്ളം ഉയര്‍ന്നത്.












Click it and Unblock the Notifications