പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യണം: സഭാ സമിതി
തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ പദ്ധതി കരാറിലെ അപാകതകള്‍ പരിഹരിച്ച് സംസ്ഥാനത്തിന് അര്‍ഹമായ ജല ലഭ്യത ഉറപ്പുവരുത്തുന്ന രീതിയില്‍ കരാര്‍ പുനരവലോകനം ചെയ്യണമെന്ന് നിയമസഭയുടെ പെറ്റിഷന്‍സ് കമ്മിറ്റി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.
1988 നവംബറിന് ശേഷം ചെയ്യേണ്ട പുനരവലോകനം സംബന്ധിച്ച നടപടി 18 വര്‍ഷമായിട്ടും നടക്കാതിരുന്നത് ഖേദകരമാണെന്ന് സമിതി വിലയിരുത്തി. ഇക്കാര്യത്തില്‍ ആവശ്യമായ ശ്രദ്ധയും പരിഗണനയും സര്‍ക്കാറുകളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് സമിതി കണ്ടെത്തിയതായി ചെയര്‍മാന്‍ മോന്‍സ് ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കരാര്‍ പ്രകാരം സംസ്ഥാനവാകാശത്തിലുള്ള പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പളം, കേരള ഷോളയാര്‍, എന്നിവയില്‍ ഷോളയാര്‍ സംസ്ഥാനത്തിന്റേതാണെങ്കിലും മറ്റുള്ളവയുടെ പ്രവര്‍ത്തനാവകാശം തമിഴ്നാടിനാണ്.
ഈ ഡാമുകളെല്ലാം സംസ്ഥാനത്തിന്റെ അധികാരാവകാശത്തിലും അധീനതയിലുമാക്കാന്‍ നടപടി വേണം. ഇതിന് ഡപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ പദിവിയിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിച്ച് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തു.
സംസ്ഥാനത്തിന് മണക്കടവ് വിയറില്‍ നിന്നും ലഭിയ്ക്കുന്ന ജലം തമിഴ്നാട്ടിലെ 33 സ്ഥലങ്ങളില്‍ കര്‍ഷകര്‍ ചോര്‍ത്തുന്നുണ്ട്. അനധികൃത കരാര്‍ ലംഘനങ്ങളും വെള്ളം ചോര്‍ത്തലുകളും അവസാനിപ്പിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കണം.
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രദേശത്ത് ആകെയുള്ള 161 കെട്ടിടങ്ങളില്‍ 80 എണ്ണം ഇനിയും വിട്ടുകിട്ടിയിട്ടില്ലെന്ന് സമിതി കണ്ടെത്തി. ഇനിയും ലഭിയ്ക്കാനുള്ള കെട്ടിടങ്ങള്‍ സംയുക്ത പരിശോധനയിലൂടെ കണ്ടെത്താന്‍ വനം------ --വന്യജീവി ജലസേചന വകുപ്പധികൃതരെ പ്രത്യേകമായി ചുമതലപ്പെടുത്തി.
കരാറിലെ വ്യവസ്ഥകള്‍ പ്രകാരം പദ്ധതിയ്ക്കുവേണ്ടി വിനിയോഗിയ്ക്കന്ന ഭൂമിയുടെ ലൈസന്‍സ് ഫീസും വനഭൂമിയില്‍ നിന്നും ആദായം ഇനത്തില്‍ ലഭിയ്ക്കേണ്ട തുകയും ചേര്‍ത്ത് 21.56 ലക്ഷം രൂപ കുടിശികയായി തമിഴ്നാട് കേരളത്തിന് നല്‍കാനുണ്ട്.
പറമ്പിക്കുളത്ത് എത്താന്‍ തമിഴ്നാട്ടിലൂടെ നൂറുകിലോമീറ്റര്‍ സഞ്ചരിയ്ക്കണം. വനസംരക്ഷണ നിയമപ്രകാരം കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം വാങ്ങി കേരളത്തിലൂടെ പാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ജലചൂഷണത്തിനും കരാര്‍ ലംഘനത്തിനും അടിസ്ഥന കാരണം ഉദ്യോഗസ്ഥ ഉദാസീനതയാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.