മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ മയക്കുമരുന്ന് വ്യാപകം
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ മയക്കുമരുന്നിന്‍റെ ഉപയോഗം വ്യാപകമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റ റിപ്പോര്‍ട്ട്. ധ്യാനകേന്ദ്രത്തില്‍ വിതരണം ചെയ്തിരുന്ന മരുന്ന് പലപ്പോഴും മരണകാരണമായിരുന്നതായും അന്വേഷണ വിഭാഗം കണ്ടെത്തി.
ഇത്തരം മരുന്നുകളെ കുറിച്ച് ഒരറിവുമില്ലാത്തവരാണ് ഇവ കൈകാര്യം ചെയ്യുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തിന് ലൈസന്‍സില്ലെന്നു അമിതമായി മയക്കുമരുന്നുകള്‍ നല്‍കുന്നത് മൂലം പലരും നിത്യ രോഗികളായി മാറിയെന്നും അന്വേഷണ സംഘം തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുകളുടെ അമിത ഉപയോഗം മൂലം ചിലര്‍ മരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇവിടെ നടന്ന 973 മരണങ്ങളെക്കുറിച്ച് യാതൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. ഒരു പരിശോധനയും നടത്താതെയാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്. മരിച്ചവരില്‍ ഭൂരിഭാഗവും കൗമാരപ്രായക്കാരാണ്. ഇവിടെത്തെ ദുരൂഹമരണങ്ങള്‍ മറച്ചു വയ്ക്കാന്‍ അധികൃതര്‍ പരമാവധി ശ്രമിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
മയക്കുമരുന്ന് ഉപയോഗിച്ച് മാനസിക വിഭ്രാന്തിയുണ്ടാക്കുന്നവരെ അടച്ചിടാനുള്ള ഒറ്റപ്പെട്ട കെട്ടിടങ്ങളും ധ്യാന കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. ഇത്തരം കെട്ടിടങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന്‍റെ എഫ്ഐആറില്‍ നിരവധി തവണ പരാമര്‍ശിച്ചിട്ടുണ്ട്.
ഈ കെട്ടിടങ്ങളിലാണ് മാനസിക വിഭ്രാന്തിയുണ്ടാവുന്നവരെ അടച്ചിടുന്നത്. ഇങ്ങനെ അടയ്ക്കപ്പെടുന്നവരില്‍ പലരെയും പിന്നീട് കാണാതായി. മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന മരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇത്തരം മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ബന്ധിച്ച് നല്‍കിയിരുന്നു.
ഈ വിവരങ്ങളെല്ലാം സാധൂകരിക്കുന്ന തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും മടങ്ങിയവരില്‍ പലരും മാനസിക രോഗത്തിന് അടിമപ്പെട്ടവരായും ഉന്മാദ അവസ്ഥയിലുള്ളവരായും മാറിയതായി വിവരം ലഭിച്ചു. 1987 ലെ മാനസികാരോഗ്യ നിയമത്തിനു വിരുദ്ധമായാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.