അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു
മൂന്നാര്‍ : മൂന്നാറിലെ കെഎസ്ഇബി ഭൂമിയില്‍ വന്‍തോതില്‍ കയ്യേറ്റം ആരംഭിച്ചത് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത്. 207 ഹെക്ടര്‍ ഭൂമിയിന്മേലുളള കയ്യേറ്റത്തെക്കുറിച്ച് അറിഞ്ഞിട്ടും അന്നത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയായിരുന്നെന്ന് വൈദ്യുതി ബോര്‍ഡിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
പളളിവാസലിലെ കെഎസ്ഇബി ഭൂമിയിലെ കയ്യേറ്റത്തെക്കുറിച്ച് ബോര്‍ഡ് ചെയര്‍മാന്‍ ടി എം മനോഹരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്തെക്കുറിച്ചുളള ഗുരുതരമായ പരാമര്‍ശമുളളത്.
കെഎസ്ഇബിയുടെ കൈവശാവകാശത്തിലുളള 207.32 ഹെക്ടര്‍ ഭൂമിയില്‍ ആകെ 465 കയ്യേറ്റങ്ങളാണ് ഉണ്ടായത്. വില്ലേജ് രേഖകള്‍ അനുസരിച്ച് ഈ സ്ഥലം സര്‍ക്കാര്‍ പുറന്പോക്കാണ്. ഈ ഭൂമി കെഎസ്ഇബിയുടെ കൈവശത്തിലാണെങ്കിലും ഉടമസ്ഥാവകാശം കൈമാറിയിട്ടില്ല.
1996ലാണ് ഈ ഭൂമിയില്‍ കയ്യേറ്റം ആരംഭിക്കുന്നത്. അന്നു മുതല്‍ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം വൈദ്യുതി ബോര്‍ഡിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് റവന്യൂ വകുപ്പിന് നിരന്തരം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഈ അപേക്ഷകളില്‍ തീരുമാനമെടുത്തിട്ടില്ല.
കയ്യേറ്റങ്ങള്‍ ഫലപ്രദമായി ഒഴിപ്പിക്കാന്‍ ബോര്‍ഡിന് കഴിയാത്തത് റവന്യൂ വകുപ്പ് പുലര്‍ത്തി വന്ന ഈ അലംഭാവം മൂലമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ 1998ല്‍ ചുമതലയേറ്റ ദേവികുളം തഹസീല്‍ദാരുടെ നിലപാട് ബോര്‍ഡിന് പളളിവാസലില്‍ ഭൂമിയില്ലെന്നായിരുന്നു. കേരളത്തിലെ പ്രസിദ്ധമായ ഒരു ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് സംസ്ഥാന വൈദ്യുതി വകുപ്പിന് ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വാദിക്കാന്‍ തഹസീല്‍ദാര്‍ തയ്യാറായത് മൂന്നാറിലെയും പരിസരപ്രദേശങ്ങളിലെയും പുറന്പോക്ക് ഭൂമിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞാണ്. കെ ഇ ഇസ്മയില്‍ റവന്യൂ വകുപ്പ് മന്ത്രിയായിരിക്കുന്പോഴാണ് ദേവികുളം തഹസീല്‍ദാര്‍ പ്രകോപനപരമായ ഈ നിലപാട് സ്വീകരിച്ചത്.
പളളിവാസലില്‍ കെഎസ്ഇബിയുടെ കൈവശമുളള ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.