കോഴയും ബോണ്ടുമായി സിപിഎം നട്ടംതിരിയുന്നു
തിരുവനന്തപുരം: ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ലിസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു കോടി കോഴ വാങ്ങിയതിനു പിറകേ ലോട്ടറി രാജാവ് മാര്‍ട്ടിനില്‍ നിന്ന് രണ്ടു കോടി രൂപയുടെ ബോണ്ട് സ്വീകരിച്ചതും സംബന്ധിച്ചുണ്ടായ വിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാഴ്‌ത്തി.
മണിച്ചന്‍ മുതല്‍ മാര്‍ട്ടിന്‍ വരെയുളള അഴിമതിയാരോപണങ്ങള്‍ പാര്‍ട്ടിയുടെ മുഖഛായ്‌ക്ക് കനത്ത കോട്ടമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ദേശാഭിമാനിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയില്‍ നിന്ന ഇത്രയും വലിയ സംഖ്യ വാങ്ങുന്നത്.
വെളളിയാഴ്‌ച നടക്കുന്ന സിപിഎം സെക്രട്ടറിയേറ്റും തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയും പ്രശ്‌നം ചര്‍ച്ചചെയ്യും. പ്രശ്‌നത്തെക്കുറിച്ച് പಠിച്ചശേഷം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ചേരിപ്പോരുകള്‍ക്കും ഒതുക്കലുകള്‍ക്കും ഇടയാവും.
ഔദ്യോഗികപക്ഷം കനത്ത പ്രതിരോധം നേരിടേണ്ടി വരുമെന്നാണ് സൂചനകള്‍. ദേശാഭിമാനിയ്‌ക്ക് വേണ്ടി ബോണ്ടുകള്‍ വഴി ഇതിന് മുമ്പും പണം സ്വീകരിച്ചിട്ടുണ്ടെന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. അഭ്യുദയകാംക്ഷികളില്‍ നിന്നും ബഹുജന സംഘടനകളില്‍ നിന്നും ഇത് പോലെ പണം സ്വീകരിക്കാറുണ്ട്.
കാലാവധി കഴിഞ്ഞാല്‍ ഇവ തിരിച്ച് കൊടുക്കുകയും ചെയ്യും. ജയരാജന്‍ ജനറല്‍ മാനേജരായി വന്നതിന് ശേഷം 3.4 കോടി രൂപയാണ് ഇത്തരത്തില്‍ സ്വരൂപിച്ചത്.
എന്നാല്‍ 8,600 കോടി രൂപ സര്‍ക്കാരിന് നികുതിയിനത്തില്‍ ലോട്ടറി ഏജന്‍സികളില്‍ നിന്ന് കിട്ടാനുണ്ടെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച് വൈകാതെ തന്നെയാണ് ലോട്ടറി മാഫിയകളില്‍ നിന്നും ദേശാഭിമാനി ബോണ്ട് വാങ്ങിയതായി പുറത്തുവന്നത്.
അന്യസംസ്ഥാന ലോട്ടറിക്കാര്‍ നികുതി അടയ്ക്കാതെ സംസ്ഥാനത്ത് വന്‍തോതില്‍ ടിക്കറ്റുകള്‍ വിറ്റഴിക്കുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ദേശാഭിമാനി ഫണ്ടിലേക്കു പണം വരുന്നത്. 50 ലക്ഷം ടിക്കറ്റുകളുടെ നികുതി അടച്ചതിന്‍റെ മറവില്‍ ഒന്നര കോടി ടിക്കറ്റുകളാണ് കേരളത്തില്‍ വിറ്റഴിക്കുന്നതെന്ന് ലോട്ടറി ഏജന്‍റുമാര്‍ നികുതി വകുപ്പിനോട് പലവട്ടം പരാതിപ്പെട്ടിട്ടുമുണ്ട്. ഇതിലൊന്നും നടപടികള്‍ ഉണ്ടായിട്ടില്ല. 1
980 മുതലാണ് ദേശാഭിമാനി ബോണ്ട് വാങ്ങാന്‍ തുടങ്ങിയത്. പാര്‍ട്ടി അനുഭാവികളില്‍ നിന്നുവിട്ട് ഇപ്പോള്‍ വ്യാപാരികളില്‍ നിന്നും വന്‍ വ്യവസായികളില്‍ നിന്നും ബോണ്ട് വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ട് കോടി രൂപ വാങ്ങിയ ലോട്ടറി രാജാവിന്റെ മക്കള്‍ക്ക് ബോണ്ട് വാങ്ങി എട്ടു മാസമായിട്ടും കടപത്രം നല്‍കിയിട്ടുമില്ല.
ബോണ്ടിന് പലിശ എത്ര, കാലാവധി പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കും എന്നൊന്നും വ്യക്തമല്ല. 90 ലക്ഷം രൂപ വരെ ഓവര്‍ഡ്രാഫ്‌റ്റായി നല്‍കാറുളള ദേശാഭിമാനിയ്‌ക്ക് അക്കൗണ്ടുളള വിജയാബാങ്കില്‍ നിന്നും മാറ്റി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ബോണ്ട് നിക്ഷേപിച്ചതും ദുരൂഹതയുണര്‍ത്തുന്നു.
എന്നാല്‍ കഴിഞ്ഞകുറച്ച് ദിവസമായി പാര്‍ട്ടിക്കെതിരെയും ദേശാഭിമാനിക്കെതിരെയും വരുന്ന അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുളള മന:പൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. ചില മാധ്യമങ്ങളുടെയും വലതുപക്ഷ രാഷ്ട്രീയ കക്ഷികളുടേയും ഗൂഢതന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുളള ആരോപണങ്ങളെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറയുന്നു.