എടപ്പാളില്‍ ബീഹാര്‍ മോഡല്‍ മര്‍ദ്ദനം
എടപ്പാള്‍ : എടപ്പാളില്‍ ഗര്‍ഭിണിയായ നാടോടി സ്ത്രീക്കു നേരെ ബീഹാര്‍ മോഡല്‍ മര്‍ദ്ദനം. മോഷണക്കുറ്റം ആരോപിച്ച് ഇവരെ നടുറോഡില്‍ വസ്ത്രാക്ഷേപം നടത്തി ജനക്കൂട്ടം മുക്കാല്‍ മണിക്കൂറോളം ക്രൂരമായി മര്‍ദ്ദിച്ചു. മോഷണം പോയെന്ന് പറയുന്ന സ്വര്‍ണപാദസരം ഇവരില്‍ നിന്ന് കണ്ടെടുക്കാനുമായില്ല. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന‍് സ്വമേധയാ കേസെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് എടപ്പാള്‍ അങ്ങാടിയില്‍ വെച്ചാണ് സംഭവമുണ്ടായത്. എടപ്പാളിലെ ഫാന്‍സി കടയിലെത്തിയ വീട്ടമ്മയുടെ കൈക്കുഞ്ഞിന്റെ പാദസരം തിരക്കില്‍ കാണാതായതിനെ തുടര്‍ന്ന് കടക്കാരും മറ്റുംചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് കടയുടെ മുന്നില്‍ രണ്ടു നാടോടിസ്ത്രീകളെയും മൂന്നുകുട്ടികളെയും കണ്ടത്. തിരച്ചില്‍ നടത്തുന്നര്‍ ഇവര്‍ക്കു നേരെ തിരിഞ്ഞു. തങ്ങള്‍ മോഷണം നടത്തിയിട്ടില്ലെന്ന് ഇവര്‍ പറഞ്ഞെങ്കിലും ജനക്കൂട്ടം ഇവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സാരിയും പാവാടയും അഴിച്ചശേഷം റോഡരികിലൂടെ ഇവരെ വലിച്ചിഴച്ചു. അമ്മയെ മര്‍ദിക്കുന്നത് കണ്ട് കുട്ടികള്‍ നിലവിളിയോടെ അക്രമികളുടെ കാലില്‍ കരഞ്ഞിട്ടും അക്രമം നിര്‍ത്തിയില്ല. ദേഹം മുഴുവന്‍ പരിശോധിച്ചിട്ടും ആഭരണം കിട്ടിയില്ല. എന്നിട്ടും മര്‍ദനം തുടര്‍ന്നു.
പോലീസെത്തി ഇവരെയും പരാതിക്കാരിയായ സ്ത്രീയെയും പൊലീസ്സ്റ്റേഷനിലേക്ക് കൊണ്ടുപോയി.. നാടോടി സ്ത്രീകളെ വനിതാപോലീസിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചെങ്കിലും ആഭരണം കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് ഇവരെ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കി വിട്ടയച്ചു.
സംഭവത്തെക്കുറിച്ചന്വേഷിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പി.വിജയന്‍ അറിയിച്ചു. തിരൂര്‍ ഡിവൈ.എസ്.പി എം.കെ. പുഷ്കരന്റെയും പൊന്നാനി സി.ഐ പി.വിക്രമന്റെയും നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കടയിലെ നാലുജീവനക്കാരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗര്‍ഭിണിയായ നാടോടിയെ ജനക്കൂട്ടം മര്‍ദിച്ച സംഭവം ക്യാമറയില്‍ പകര്‍ത്തിയ എടപ്പാളിലെ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനെ ഒരു സംഘം ഭീഷണിപ്പെടുത്തി. ഞായറാഴ്ച രാത്രി ചാനലില്‍ ഈ വാര്‍ത്ത സംപ്രേഷണം ചെയ്തശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന മുദ്രചാനല്‍ റിപ്പോര്‍ട്ടര്‍ സിജീഷിനെയാണ് സംഘം ഭീഷണിപ്പെടുത്തിയത്.












Click it and Unblock the Notifications