ലക്ഷ്യം കാണുന്ന സിപിഎം നീക്കം
പിണറായി വിജയനും സിപിഎമ്മും ഈ വിവാദത്തില്‍ നിന്നും ലക്ഷ്യമിട്ടത് നേടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ക്രൈസ്തവസമുദായത്തിലെ ഏറ്റവും പ്രബലമായ കത്തോലിക്കാ വിഭാഗത്തില്‍ കാര്യമായ വേരോട്ടമൊന്നും സിപിഎമ്മിനില്ല. എങ്കില്‍ അവരെ എതിര്‍ക്കുന്നവരെ തങ്ങളിലേയ്ക്ക് അടുപ്പിക്കുക എന്ന ലക്ഷ്യം നേടാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
സമ്പത്തു കൊണ്ടും സ്വാധീനം കൊണ്ടും ഏറ്റവും ഉന്നത സ്ഥാനത്ത് നില്‍ക്കുന്ന കത്തോലിക്കാ വിഭാഗത്തെ നേര്‍ക്കു നേര്‍ വെല്ലുവിളിക്കാന്‍ പോന്ന ഒരു പ്രസ്ഥാനവും നേതാവും എന്ന പ്രതിച്ഛായയാണ് സിപിഎമ്മും പിണറായി വിജയനും ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാണ്.
സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്നാരോപണം പാര്‍ട്ടി കുറെ നാളുകളായി കേള്‍ക്കുകയാണ്. ഇത്തരം ആരോപണം രഹസ്യമായി ഉന്നയിക്കുന്ന പാര്‍ട്ടി അനുഭാവികളുടെ മുന്നില്‍ തന്റേടമുളള ഒരു പ്രസ്ഥാനം എന്ന ഇമേജ് സൃഷ്ടിക്കാന്‍ ഈ വിവാദം സഹായിച്ചുവെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
ലത്തീന്‍ കത്തോലിക്ക, യാക്കോബായ, മാര്‍ത്തോമ സഭാ നേതൃത്വം പിണറായിയോട് മയമുളള സമീപനമാണ് സ്വീകരിക്കുന്നത്. സ്വകാര്യമായ ചടങ്ങുകള്‍ പൊതുവേദിയില്‍ പ്രസംഗിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന് നിരക്കുന്നതല്ലെന്നാണ് ഈ സഭകളുടെ അഭിപ്രായം. കത്തോലിക്കാ സഭയുടെ സാമ്പത്തിക ശേഷിയോട് ഉളളില്‍ നീരസം സൂക്ഷിക്കുന്ന ഇതര സമുദായാംഗങ്ങളുടെയും പിന്തുണ സിപിഎം പ്രതീക്ഷിക്കുന്നു എന്ന് വ്യക്തമാണ്.
മലപ്പുറത്ത് കഴിഞ്ഞ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ സമാനമായ നീക്കങ്ങള്‍ സിപിഎം നടത്തി വിജയിച്ചിട്ടുണ്ട്. മലപ്പുറത്ത് ഏറ്റവും പ്രബലമായ മുസ്ലിംലീഗിനെ വെല്ലുവിളിച്ചും നിശിതമായി എതിര്‍ത്തുമാണ് ആ സമ്മേളനം സിപിഎം നടത്തിയെടുത്തത്. മലപ്പുറത്ത് സിപിഎമ്മിന്റെ വേരോട്ടം കുറേക്കൂടി ആഴമുളളതാക്കാന്‍ ആ സമ്മേളനം പാര്‍ട്ടിയ്ക്ക് ഉപകാരമായി.
മുസ്ലീംലീഗിനോട് അതിശക്തമായ എതിര്‍പ്പും കാന്തപുരമടക്കമുളളവരോടു മൃദുസമീപനവുമെന്നതായിരുന്നു മലപ്പുറം സമ്മേളനത്തിന്റെ അജണ്ടയെങ്കില്‍, കോട്ടയത്തെത്തുമ്പോള്‍ ചെറിയ വ്യത്യാസം മാത്രമേ അതിനുളളൂ.
ഇവിടെ ശക്തമായി എതിര്‍ക്കുന്നത് കത്തോലിക്കാ സഭയെ. മാര്‍ത്തോമ്മാ, യാക്കോബായ സഭകളോട് മയമുളള സമീപനവും സിപിഎം സ്വീകരിക്കുന്നു. ഇടതുമുന്നണിയിലെ ക്രൈസ്തവ പ്രതിനിധിയായ പി ജെ ജോസഫ് സൃഷ്ടിച്ച പ്രശ്നവും സിപിഎം തന്ത്രപരമായി ഒതുക്കി.
ചുരുക്കത്തില്‍ കത്തോലിക്കാ സഭയുടെ സാമ്പത്തികാധികാരങ്ങളോട് ഇതര മതവിഭാഗങ്ങളക്കമുളളവരില്‍ നിലനില്‍ക്കുന്ന എതിര്‍പ്പ് തങ്ങള്‍ക്കനുകൂലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഈ വിവാദം സംവിധാനം ചെയ്തതെന്ന് കാണാം.
വിഎസ് വിഭാഗത്തിന്റെ ഏറ്റവും പ്രബലനായ നേതാവായിരുന്നു ചാക്കോയെന്നത് പിണറായിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
വിഎസിന് ഇക്കാര്യത്തില്‍ പിണറായിക്കെതിരെ പരസ്യമായ പരാമര്‍ശങ്ങള്‍ ഒന്നും നടത്താനാവില്ല. രണ്ടു ദിവസം മിണ്ടാതിരുന്ന വിഎസ് ചാക്കോയ്ക്കനുകൂലമായി ഇപ്പോള്‍ രംഗത്തു വന്നതു തന്നെ അദ്ദേഹത്തിന്റെ ഗതികേടിനെയാണ് സൂചിപ്പിക്കുന്നത്. സ്വന്തം ഗ്രൂപ്പിലുണ്ടായിരുന്ന ഒരു നേതാവിന്റെ അന്തസ് മരണാനന്തരം സംരക്ഷിക്കാന്‍ പിണറായി വിജയന്‍ നേരിട്ടിറങ്ങിയത് വിഎസ് അസൂയയോടെയാവും നോക്കി നില്‍ക്കുക. വെറുക്കപ്പെട്ടവന്‍ എന്നൊക്കെയുളള പരാമര്‍ശങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ലല്ലോ.
ജീവിതത്തില്‍ ഇന്നേവരെ നടത്തിയ രാഷ്ട്രീയ നീക്കങ്ങളില്‍ ഏറ്റവും മികച്ചതാണ് പിണറായി ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മലയാള മനോരമയുടെ ഇന്റര്‍നെറ്റ് എഡിഷനില്‍ പിണറായി വിജയന് അനുകൂലമായി അഭിപ്രായങ്ങളുടെ കുത്തൊഴുക്കുണ്ടായത് തന്നെ ഈ നിരീക്ഷണത്തിന് മതിയായ തെളിവാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications