വിശദീകരണം ആവശ്യപ്പെട്ട് മോഡിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ദില്ലി: വ്യാജ ഏറ്റുമുട്ടലിലൂടെ സെറാബുദ്ദീന്‍ ഷെയ്‌ഖ് കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകണമാവശ്യപ്പെട്ട് നോട്ടീസ് നല്‌കി.
മോഡിയുടെ പ്രസംഗം തിരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ സൂചിപ്പിച്ചിട്ടുണ്ട്.. കൊല്ലപ്പെട്ട സൊറാബുദ്ദീന്റെ പേരിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നത് തിരഞ്ഞെടുപ്പില്‍ ജാതി മതവികാരം ഇളക്കിവിട്ട് വോട്ട് തേടുന്നതിന് തുല്യമാണെന്ന് പ്രഥമദൃഷ്ട്യാ കരുതുന്നതായി കമ്മീഷന്‍ പറഞ്ഞു.
ഡിസംബര്‍ നാലിന് തെക്കന്‍ ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് മോഡി സെറാബുദ്ദീന്റെ വധത്തെ ന്യായീകരിച്ച് പ്രസംഗിച്ചത്. സൊറാബുദ്ദീന് കിട്ടേണ്ടത് കിട്ടി എന്നായിരുന്നു മോഡി പ്രസംഗിച്ചത്. നോട്ടീസിന് ശനിയാഴ്‌ചക്കു മുന്പ് മറുപടി നല്‌കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തീവ്രവാദിയെന്നാരോപിച്ച സൊറാബുദ്ദീനെ ബസില്‍ നിന്നും പിടിച്ചിറക്കി വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നീട് സൊറാബുദ്ദീന്റെ ഭാര്യയെ തടവില്‍ പീഡിപ്പിച്ച കൊന്നു. ഇത് ഗുജറാത്ത് സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ സമ്മതിച്ചിരുന്നു. ഈ സംഭവമാണ് മോഡി തന്റെ പ്രസംഗത്തില്‍ ന്യായീകരിച്ചത്.
മോഡിയുടെ പ്രസംഗത്തിനെ വിമര്‍ശിച്ച് ഗുജറാത്തിനകത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മനുഷ്യവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. വര്‍ഗീയ വികാരമിളക്കിവിട്ട് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ശ്രമിക്കുന്ന മോഡിയെ അയോഗ്യനാക്കണമെന്ന് സിപിഐ നേതാവ് ഗുരുദാസ് ഗുപ്‌ത ആവശ്യപ്പെട്ടു.
മോഡിയുടെ പ്രസംഗം ലജ്ജാകരമാണെന്നും കൊലപാതകത്തെ ന്യായീകരിക്കുന്നത് തെറ്റാണെന്നും സിപിഎം പോളിറ്റിബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. മോഡിയും ബിജെപിയും കോടതികളെ ധിക്കരിക്കുകയാണെന്നും സര്‍ക്കാരിന്‍റെ പരാജയം മറച്ചു വെയ്ക്കാനാണ് മോഡി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
എന്നാല്‍ സോണിയ ഗാന്ധി പ്രകോപിപ്പിച്ചതു കൊണ്ടാണ് താന്‍ അത്തരമൊരു പ്രസ്‌താവന നടത്തിയെന്ന് മോഡി ഒരു ടെലിവിഷന് നല്‌കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രസംഗത്തിനെതിരായ പ്രതിഷേധങ്ങള്‍ കപടമതേതരവാദത്തില്‍ നിന്നും ഉയരുന്നതാണെന്നും മോഡി പറഞ്ഞു. മോഡിയെ സോണിയാ ഗാന്ധി 'മരണവ്യാപാരി'യെന്നു വിളിച്ചിരുന്നു.
ഇതിനിടെ സൊറാബുദ്ദീന്‍ വധത്തെ ന്യായീകരിച്ച മുഖ്യമന്ത്രി മോഡി മാപ്പു പറയണമെന്ന് സൊറാബുദ്ദീന്‍ കേസ് സുപ്രീം കോടതിയില്‍ വാദിയ്ക്കുന്ന പ്രമുഖ അഭിഭാഷകന്‍ കെ.ടി.എസ് തുളസി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തന്നെ ഇങ്ങനെ പറയുന്ന സാഹചര്യത്തില്‍ തനിയ്ക്ക് ഗുജറാത്ത് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.