കലാപം നിയന്ത്രിക്കാന്‍ കേന്ദ്ര സേന
ഭൂവനേശ്വര്‍: ഒറീസയില്‍ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചു വിട്ട കലാപം വ്യാപിക്കുന്നു.
പ്രധാനമായും ക്രിസ്‌ത്യന്‍ പള്ളികളും സ്ഥാപനങ്ങളും ലക്ഷ്യമാക്കി നടത്തുന്ന അക്രമങ്ങളില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ കേന്ദ്ര സേനയെ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും കലാപം നിയന്ത്രണാധീനമായിട്ടില്ല.
കണ്ഡമലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിസ്‌മസിന്റെ തലേന്ന് അലങ്കരിച്ച കമാനം പണിയുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കലാപം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. തര്‍ക്കത്തെക്കുറിച്ചറിഞ്ഞ് അവിടേയ്ക്ക് പുറപ്പെട്ട വിച്ച്‌പി നേതാവ് സ്വാമി ലക്ഷ്‌മണാനന്ദയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതോടെയാണ് സ്ഥിതി ഗതികള്‍ വഷളായത്.
ആക്രമണത്തില്‍ പരിക്കേറ്റ ലക്ഷ്‌മണാനന്ദ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധന്‍ അക്രമിക്കപ്പെട്ട ഫിരങ്കിയ പോലീസ് സ്റ്റേഷനില്‍ നിന്ന് ഒട്ടേറെ ആയുധങ്ങള്‍ അക്രമികള്‍ മോഷ്ടിച്ചിട്ടുണ്ട്. നൂറോളം വരുന്ന ആദിവാസികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഫൂല്‍ബനി ജില്ലയിലെ ബല്ലിഗുഡയില്‍ അഞ്ചു ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമത്തിനിരയായി. തൊട്ടടുത്തുള്ള കന്യാസ്ത്രീ മഠവും ആക്രമികള്‍ തകര്‍ത്തു. ഒരു ബാറ്റിസ്റ്റ് ദേവാലയത്തിലെ ക്രിസ്മസ് ശുശ്രൂഷകള്‍ അക്രമങ്ങള്‍ മൂലം ഇടയ്ക്കു വെച്ച് നിര്‍ത്തേണ്ടതായും വന്നു.
ഒറീസയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപത്തിനെതിരെ സിപിഎമ്മും കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഇവര്‍ക്ക് ഒറീസ സര്‍ക്കാര്‍ എല്ലാ സുരക്ഷയും നല്കണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇവിടെ അക്രമത്തിനിരയായിക്കൊണ്ടിരിക്കകയാണെന്ന് സിപിഎം ആരോപിച്ചു.
ക്രിസ്‌ത്യാനികള്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ലക്ഷ്‌മണാനന്ദ ആരോപിച്ചു. കൂടാതെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രിസ്‌ത്യാനികള്‍ ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‌ക്കണമെന്നും ലക്ഷ്‌മണാനന്ദ പറഞ്ഞു.
ഒറീസയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെനനാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ അധികൃതര്‍ പ്രധാനമന്ത്രിയ്ക്ക് നേരില്‍ക്കണ്ട് നിവേദനം നല്കി.
പള്ളികള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ക്കുത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ഓള്‍ ഇന്ത്യ ക്രിസ്‌ത്യന്‍ കൗണ്‍സില്‍ ഒറീസ്സ ഘടകം ആരോപിച്ചു.